ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

മൂന്നടി മണ്ണ്‌ ലേലത്തിന്‌

August 2006

പാതാളമെന്ന ദേശത്ത്‌ പായവിരിച്ചുറങ്ങുന്ന പാവം മാവേലിയുടെ പുരാണം നമുക്കു പരിചിതം. പക്ഷെ ആധുനികവാമനകഥയില്‍ മണ്ണു നഷ്ടപ്പെട്ടത്‌ ഒരു കൂട്ടം കുചേലന്മാര്‍ക്കാണ്‌. കിട്ടിയത്‌ ഐ.ടി. രാക്ഷസര്‍ക്കും കൊടുത്തത്‌ രാജശേഖരനെന്ന ആന്ധ്രാമാബലിയും. വരമായി കൊടുക്കുന്നതു ഫാഷനല്ലാത്തതിനാല്‍ പൊതുലേലം വിളിച്ചു ഭൂമി വിറ്റ രാജന്‍ ഏഴു ബില്യണ്‍ ചക്രം ഖജനാവിലാക്കി. 65 ഏക്കര്‍ നഷ്ടപ്പെട്ട പാവം കര്‍ഷകര്‍ കണ്ണീരൊഴുക്കി നിലവിളിക്കുന്നു. ബാക്കിയുള്ളവര്‍ അടുത്ത ലേലംവിളി ഭയന്നിരിക്കുന്നു.

വില്‍ക്കാനുണ്ട്‌ സ്വര്‍ഗ്ഗങ്ങള്‍

വികസിതനഗരമായ ഹൈദരാബാദിലേയ്ക്കു സ്വാഗതം. ഐ.ടി.യെന്ന രണ്ടക്ഷരമന്ത്രം ഇന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ആന്ധ്രാതലസ്ഥാനിയിലെ മണ്ണിനിപ്പോള്‍ പൊന്നിനേക്കാള്‍ വില. പുത്തന്‍ വിമാനത്താവളവും ചിപ്സുനഗരവും(ഫാബ്‌ സിറ്റി എന്ന ഇന്ത്യയിലെ ആദ്യത്തെ ചിപ്‌ നിര്‍മാണശാല) തറക്കല്ലിട്ടതിനു തൊട്ടുപിന്നാലെതന്നെ ഈ ദേശത്തെ തറ വില ആകാശത്തോളം ഉയര്‍ന്നു. 100 കിലോമീറ്റര്‍ ചുറ്റളവില്‍ നഗരം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതോടെ പ്രാന്തപ്രദേശങ്ങളിലും സമീപ ജില്ലകളിലും സ്ഥലത്തിന്‌ 100 മുതല്‍ 150 ശതമാനം വരെ വിലവര്‍ധിച്ചു. ഭൂമികച്ചവടക്കാര്‍ക്ക്‌ ഇതാ മറ്റൊരു ചാകരക്കാലം.

കഴുതകളായ പൊതുജനം സമ്പന്നരാവുമ്പോള്‍ ജനനായകകോവറുകള്‍ എന്തിനു മടിച്ചുനില്‍ക്കണം? അങ്ങനെയാണ്‌ രാജശേഖരത്തമ്പുരാനും മന്ത്രികിങ്കരന്മാരും ലേലം വിളി തുടങ്ങിയത്‌. കഴിഞ്ഞ മാസം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ രംഗറെഡ്ഡി ജില്ലയിലെ കോകപ്പേേട്ടില്‍ 15 പറമ്പുകള്‍ സര്‍ക്കാര്‍ ചുളുവിലയില്‍ സ്വന്തമാക്കി. ഹൈദരാബാദ്‌ നഗരവികസന സംഘ (ഹുഡ) ത്തിന്റെ നേതൃത്വത്തില്‍ അങ്ങനെ ഒരേക്കറിന്‌ മിനിമം 40.5 മില്യണ്‍ എന്ന തറവിലയില്‍ തുടങ്ങിയ ലേലം വളര്‍ന്നു വികസിച്ച്‌ 90.5 മുതല്‍ 144.5 മില്യണ്‍ രൂഭായില്‍ എത്തിയപ്പോള്‍ എല്ലാവരും ചായ കുടിച്ചും സന്തോഷത്തോടെ കൈകൊടുത്തും പിരിഞ്ഞു. ദാരിദ്ര്യം പിടിച്ച രേഖകളേയും മധ്യവര്‍ത്തി മാനവരുടെ തലവരയേയും തല്‍ക്കാലം മറക്കാം. പുരോഗതിയുടെ രജതരേഖകള്‍ ഇവിടെയിതാ മുദ്രപ്പത്രത്തില്‍ എഴുതപ്പെടുന്നു.

ഹൈദരാബാദിലെ കൈലാസഗംഗ കണ്‍സ്ട്രക്ഷന്‍സ്‌ മുതല്‍ മുംബൈയിലെ ലേക്‌ക്‍പോയിന്റ്‌ ബില്‍ഡേഴ്‌സ്‌, ദില്ലിയിലെ ടുഡേ ഗ്രൂപ്പ്‌ ഹോട്ടല്‍സ്‌, ബാഗ്ലൂരിലെ ഗാര്‍ഡന്‍ എസ്റ്റേറ്റ്‌സ്‌ എന്നിങ്ങനെ നീളുന്നു 47 ലേലവിളിക്കാരുടെ നാമാവലി. തട്ടുകട മുതല്‍ പഞ്ചനക്ഷത്രം വരെ കെട്ടാന്‍ കെല്‍പ്പുള്ള രാക്ഷസന്‍മാരാണ്‌ സര്‍വ്വരും. ഐ.ടി. മന്ത്രവാദികളുമുണ്ട്‌ കൂട്ടത്തില്‍. ചില രാജധാനികളുടെ വികസനം കണ്ടറിയേണ്ടതാണ്‌, കോപ്പിയടിക്കാന്‍ വേണ്ടിയെങ്കിലും.

ഹുഡയ്ക്കിത്‌ രണ്ടാം ചാകര. ഫെബ്രുവരിയില്‍ അവര്‍ നഗരത്തില്‍ വികസനമെത്തിച്ചത്‌ 5.33 ഏക്കര്‍ ലേലത്തില്‍ വിറ്റ്‌ 3.36 ബില്യണ്‍ രൂപ കീശയിലാക്കിയാണ്‌. സര്‍ക്കാരിന്റെ പുത്തന്‍ പദ്ധതിയാണ്‌ ഈ രാജകീയലേലങ്ങള്‍. നികുതിയേര്‍പ്പെടുത്താതെയും അരോടും കടം വാങ്ങാതെയും പണമുണ്ടാക്കാനുള്ള പോംവഴിയായ ഭൂമിലേലം സര്‍ക്കാര്‍ ഒരു നയമായി അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ദിരാമ്മയെന്ന പേരില്‍ ബൃഹത്തായൊരു ഭവനനിര്‍മ്മാണപദ്ധതി, പിന്നോക്കവിഭാഗക്ഷേമത്തിനായി സ്കോളര്‍ഷിപ്പുകള്‍, നിരവധി ജലസേചനയജ്ഞങ്ങള്‍, പ്രളയദുരിതഫണ്ടുകള്‍... ഇതിനൊക്കെ എവിടുന്നു പണമെത്തും? മന്ത്രിയദ്ദേഹത്തിന്റെ ആകുലതകള്‍ക്കന്ത്യമില്ല. പൊതുജനസേവനതല്‍പ്പരരായ ഏതൊരു സര്‍ക്കാരിനും പണമുണ്ടായേ തീരൂ എന്നും അതിനുവേണ്ടി മാത്രമാണീ പകല്‍ക്കൊള്ള എന്നും ചേര്‍ത്തുവായിക്കുക. ആമേന്‍.

മാത്രവുമല്ല, 800-ലേറെ മണ്ണുകൊള്ളക്കേസുകളിലായി ആന്ധ്രാദേശത്തെ 45,000 ഏക്കര്‍ ഭൂമി അനധികൃതമായി കൈയേറ്റം ചെയ്തിരിക്കയാണെന്നാണ്‌ രാജശേഖരമാവേലിയുടെ ദുഖം. അനധികൃതരെ ഈ സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ നിന്ന്‌ പുറത്താക്കാന്‍ ലേലമല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം മൊഴിയുന്നു.

കര്‍ഷകലക്ഷങ്ങളുടെ മണ്ണു ചുളുവിലയ്ക്കു കവര്‍ന്നെടുത്തശേഷം പൊതുലേലം വഴി സര്‍ക്കാര്‍ പലകോടികള്‍ കൊയ്യുന്നു എന്നു ചില പത്രങ്ങളെഴുതി. പാവങ്ങളുടെ മണ്ണുമാത്രം കൊള്ളയടിച്ചെന്നും പണക്കാരെ ഒഴിവാക്കിയെന്നുമുള്ള അവരുടെ ആരോപണം ആരോ പണം കൊടുത്തെഴുതിപ്പിച്ചതാണെന്നു മന്ത്രിയും എഴുതി. ഇതൊരു പുത്തന്‍ നാട്ടുനടപ്പല്ല എന്നും 1994-ല്‍ നായിഡുരാജന്റെ തെലുഗുദേശസഭയും ഭൂമിലേലം നടത്തി സമ്പന്നരായിട്ടുണ്ടെന്നും കോണ്‍ഗ്രസ്സ്‌ തെളിവുസഹിതം വാദിക്കുന്നു. സംസ്ഥാന ബഡ്‌ജറ്റ്‌ പ്രസംഗത്തിനിടെ ലേലവിളി സൂചിപ്പിച്ചിരുന്നെന്നും ഭരണപക്ഷ അശരീരികള്‍.

ഒന്നു കൂടി പറഞ്ഞു മുഖ്യന്‍: വമ്പന്‍ ഐ.ടി.സ്രാവുകള്‍ക്കു മാത്രമേ ഞങ്ങള്‍ ഭൂമി വില്‍ക്കുകയുള്ളൂ. 500 മില്യണ്‍ രൂപ മൂലധനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുമുള്ള വാമനന്മാര്‍ മാത്രം ഈ ആന്ധ്രാമണ്ണില്‍ അവതരിച്ചാല്‍ മതി എന്നു ചുരുക്കം.

പ്രതിഷേധാവസാനം തിരുത്തി തയാറാക്കപ്പെട്ട പുതിയനിയമത്തില്‍ ലേലത്തുകയുടെ ഒരു പങ്കു മണ്ണുനഷ്ടപ്പെട്ടവര്‍ക്ക്‌ നല്‍കും എന്നു രാജന്‍ വിളംബരം ചെയ്തു. മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാവുന്ന മാതിരി സുതാര്യമായിരിക്കും മണ്ണുകൊള്ളപരാക്രമങ്ങള്‍ എന്നും അടിക്കുറിപ്പ്‌. ഭള്ളോളമില്ല പൊളിവചനം!

വികസനമാണ്‌ ലക്ഷ്യം. പൊതുജനം വികസിക്കണം. ഐ.ടി.വികസിക്കണം. നാടും നാട്ടാരും പിന്നെ, ഇടവേള കിട്ടുമ്പോള്‍ മന്ത്രിപുംഗവന്മാര്‍ക്കും സാമാന്യം നന്നായി വികസിക്കണം. ഹൈദരാബാദിനു പുറകേ വിശാഖപട്ടണവും ഇത്തരത്തില്‍ വികസിച്ചുതുടങ്ങിയിരിക്കുന്നു. തെലുങ്കാന എന്ന സ്വതന്ത്ര്യഭാരതസംസ്ഥാനം രാഷ്ട്രീയവാഗ്ദാനമായി നിലനില്‍ക്കുന്നതിനാല്‍ ആ വകുപ്പിലും മണ്ണുവില ഉയരുന്നുണ്ട്‌. നാലഞ്ചോണം പൊടിപൊടിക്കാനുള്ള പണം സര്‍ക്കാര്‍ സമ്പാദിക്കുമെന്നുറപ്പ്‌. തെലുങ്കുനാട്ടില്‍ ഓണമില്ലത്തതിനാല്‍ കാണവും ലാഭം!

കൂര വിറ്റും കാറുവാങ്ങണം

മാനുഷരെല്ലാരും ഒന്നു പോലെ എന്നത്രേ വേദവാക്യം. സര്‍ക്കാരിനു ഇത്തരം പുലികളികളാവാമെങ്കില്‍ ഓണംകേറാമൂലയിലെ കീഴാളര്‍ക്കുമാവാം അല്‍പ്പം തമാശയൊക്കെ. ഇതാ മറ്റൊരു ഭൂമിക്കഥ.

ഷംഷാബാദില്‍ വിമാനത്താവളനിര്‍മാണം തുടങ്ങിയശേഷം ഭൂമിതേടിവരുന്നവര്‍ ചാക്കു നിറയെ പണവുമായാണ്‌ ലാന്‍്റ്റ്‌ ചെയ്യുന്നതെന്ന് സ്വകാര്യം. നല്ല ഉഗ്രന്‍ ചാക്കു തന്നെയാണ്‌, വിശേഷണത്തില്‍ അതിശയോക്തി തീരെയില്ല. വന്‍പണം കണ്ടു അതിശയിച്ചുപോയത്‌ ആ ദേശത്തിനരികെ മഹേശ്വരത്തുള്ള ലംബാഡികളാണ്‌. കൂരകളില്‍ അന്തിയുറങ്ങുന്നെങ്കിലും ഈ കൂട്ടരില്‍ മിക്കവര്‍ക്കും ഏക്കറുകള്‍ സ്വന്തമായുണ്ട്‌. ആവശ്യക്കാര്‍ കൂടിയപ്പോള്‍ സസന്തോഷം സ്വന്തം മണ്ണു വിറ്റവര്‍ പണച്ചാക്കു വാങ്ങിയെങ്കിലും അതു കുടിലുകളില്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷ തലവേദനയായി മാറിക്കൊണ്ടിരുന്ന കാലത്താണ്‌ ആരോ അവര്‍ക്കു പുത്തന്‍ ആശയം കൊടുത്തത്‌.

അങ്ങനെ മഹേശ്വരം കാറുകളുടെ ദേശമായി. ഒരു കൂരയും മുന്നിലൊരു വമ്പന്‍ കാറും ഇന്നിവിടത്തെ ലംബാഡികളുടെ ആര്‍ഭാടം. പല നാല്‍ക്കാലിയ്ക്കും താല്‍ക്കാലിക രജിസ്ട്രേഷന്‍ നമ്പറുകള്‍. ലക്ഷാധിപതിയായവര്‍ വമ്പന്‍ സദ്യയൊരുക്കുമ്പോള്‍ അയല്‍പക്കത്തെ മണ്‍പാതയിലൂടെ പുത്തന്‍ കാറുകള്‍ പായുന്നു.

54 ഏക്കര്‍ 30 ലക്ഷം രൂപയ്ക്കു വീതം വിറ്റ ഹനുമയെന്ന ലംബാഡി ഒരു വെള്ള റ്റാറ്റ സുമോ വാങ്ങി. മാരുതി സെന്നും അക്സെന്റും ഓപ്ട്രയും സ്വന്തമാക്കിയ ലംബാഡികള്‍ ഇപ്പോള്‍ അതോടിക്കാന്‍ പരിശീലിക്കുന്നതിന്റെ പെടാപ്പാടിലാണ്‌. ഭര്‍ത്താവു കാറോടിച്ചു തുടങ്ങിയിട്ടു ആദ്യമായി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കും എന്നു സ്വപ്നം കാണുന്ന ലംബാഡിയുവതിയിലൂടെ മാനുഷര്‍ സര്‍വ്വരും ഒന്നാവുകയാണ്‌. രാജാധിരാജനു മുതല്‍ പ്രജയ്ക്കു വരെ വികസനത്തിന്റെ സ്വപ്നങ്ങള്‍ സമ്മാനിക്കുന്ന സമത്വസുന്ദരഭൂമി(വില്‍പന)യ്ക്കു പെരുത്ത നന്ദി!

ആകാശപ്പാതകള്‍

ഭൂമിയില്‍ റോഡിനിടമില്ലാതാവുമ്പോള്‍ കാറുകള്‍ ആകാശത്തിലൂടെ ചരിക്കും. പുത്തന്‍ വിമാനത്താവളത്തെ നഗരഹൃദയത്തിലേയ്ക്‌ ബന്ധിപ്പിക്കാന്‍ വെറും 26 മാസത്തിനുള്ളില്‍ വരുന്നു ഒരു ആകാശപ്പാത. 2009-ല്‍ വിമാനങ്ങള്‍ പുതിയ മേടയില്‍ പറന്നിറങ്ങുമ്പോഴേക്കും ഫ്ലൈ ഓവറും തയ്യാറാവുമെന്നാണ്‌ വികസനത്തിന്റെ പര്യായമായ ഹുഡയുടെ വിശ്വാസം.

നഗരമദ്ധേയുള്ള മേദിനീപട്ടണത്തില്‍ തുടങ്ങി ഇന്നര്‍ റിംഗ്‌ റോഡും ദേശീയപാതയും ചുംബിച്ചു നീളുന്ന ഈ നാലുവരി ആകാശപ്പാത ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും വലിയ ഫ്ലൈ ഓവറായിരിക്കും. 11.63 കിലോമീറ്റര്‍ നീളമുള്ള ഈ പാതയിലൂടെ ഒന്നരമണിക്കൂര്‍ യാത്രയെ കേവലം 20 മിനുറ്റായി ചുരുക്കാനാവെമെന്നാണ്‌ പ്രതീക്ഷ.

നഗരത്തിലെ പ്രധാനകേന്ദ്രങ്ങളായ ഹൈടെക്‌ സിറ്റിയില്‍ നിന്നും ബഞ്ചാര ഹില്‍സില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്ര അതോടെ സുഗമമാവും. 439 കോടി രൂപ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്ന് ഈ പാതയുടെ പണി ഈ മാസം തന്നെ ആരംഭിക്കും.

ഇനി: ഓലക്കുടയും കാശുമാലയുമൊക്കെ മാറ്റിവെച്ച്‌ ഓപല്‍ ആസ്ത്രയും കൊക്കകോളയും ചാക്കു നിറയെ പൊന്‍പണവുമായി വന്നാല്‍ നമ്മുടെ മാവേലിക്കും കിട്ടും ആന്ധ്രയിലെ മൂന്നടി മണ്ണ്‌. തരം പോലെ വാമനനു മറിച്ചു വില്‍ക്കുകയോ ചിപ്സുകട തുടങ്ങുകയോ അസുരന്മാര്‍ക്കൊരു വിസാകേന്ദ്രം കെട്ടിപ്പൊക്കുകയോ ചെയ്യാം. 3006-ലെങ്കിലും നമുക്കു വേണ്ടേ ഒരു സ്മാര്‍ട്ട്‌ സിറ്റിയും ലേലം വിളിയുമൊക്കെ?

ഇടവേള

July 2006

ഇടയില്‍ ഒരു വേള ചിക്കന്‍ഗുന്യ വിരുന്നിനു വന്നു. അതിനാല്‍ ഒരു ഇടവേള. ഈഡിസ്‌ ഈജിപ്ത്‌ എന്ന കൊതുകുവീരനു നന്ദി. കള്ളമരുന്നു കുറിച്ചു തന്ന സര്‍ദാര്‍ജി വൈദ്യനും. (അതിയാനെയും കുത്തി രോഗിയാക്കി കൊതുകന്‍) . പനിയും സന്ധിവേദനയുമാണു ഗുന്യന്‍ സമ്മാനം. ആന്ധ്രയില്‍ 6,000-ത്തില്‍ പരം കൊതുകുകുത്തുകേസുകള്‍ രേഖപ്പെടുത്തി. (കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്‌ എന്നീ ദേശങ്ങളിലെ തീര്‍ത്ഥാടനത്തിനു ശേഷം ചികിത്സയില്ലാത്ത ഈ രോഗം 2006 സെപ്റ്റംബറില്‍ കേരളത്തിലെത്തി.)

ഇനി: വായനക്കാര്‍ക്ക്‌ ആശംസകള്‍. ഇത്തിരിക്കുഞ്ഞന്‍ കൊതുകുവീരന്‍ പ്രണയിച്ചാല്‍ മുട്ടുവേദന മൂന്നുമാസം വരെ നീണ്ടുനില്‍ക്കാം. ഇതൊരു അനുഭവകഥ. അതിനാല്‍ ജാഗ്രതൈ.

പുത്തന്‍ പഴമൊഴി

June 2006

ടെസ്റ്റ്റ്റ്യൂബുമരങ്ങളില്‍ നിന്ന്‌ ടേസ്റ്റുള്ള പഴങ്ങള്‍ സൃഷ്ടിക്കുന്ന ശാസ്ത്രം പഴംപുരാണമാണ്‌. എങ്കിലും ആന്ധ്രയില്‍ വീണ്ടുമൊരു മാമ്പഴക്കാലമെത്തിയപ്പോള്‍ ബയോടെക്‌ വാചകങ്ങളും ഹൈടെക്‌ ചര്‍ച്ചകളും വിപണിയില്‍ ലഭ്യം. അതിനാല്‍ മറ്റൊരു വിപ്ലവം കാത്തിരിക്കുന്ന നമ്മുടെ പാടങ്ങളെക്കുറിച്ചാവട്ടെ ഇത്തവണത്തെ കത്ത്‌. ആദ്യം പക്ഷെ മറ്റു സ്വകാര്യങ്ങള്‍.

രാഷ്ട്രീയപ്പാടവങ്ങള്‍

ഡാ വിഞ്ചിച്ചേട്ടന്റെ കോഡുസിനിമ കാണാനായി കാത്തിരുന്ന ആന്ധ്രാക്കാരെ മുഴുവന്‍ റിലീസിന്റെ തലേനാള്‍ മുഖ്യന്‍ രാജശേഖരനച്ചായന്‍ ക്രൂരമായി പാര വെച്ചു. നിരോധനത്തിന്റെ കഥ കേട്ടു മാറമ്പടി ജോജിയച്ചന്‍ ഹൈദരാബാദില്‍ പൊട്ടിച്ചിരിച്ചു. നഗരത്തിലെ മറ്റു മലയാളികുഞ്ഞാടുകള്‍ അച്ചുമാമനു സ്തോത്രം ചൊല്ലി കേരളത്തെ അസൂയയോടെ നോക്കി വ്യാജസീഡികളെ പ്രതീക്ഷിച്ചു കഴിയുന്നു.

പ്രതീക്ഷയൊരു തൊന്തരവാണ്‌. തെലുഗുദേശമെന്ന ചന്ദ്രബാബുനായ്യിഡുവദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി മൂന്നാം മുന്നണിയുടെ ഉയിര്‍ത്തെയുന്നേല്‍പ്പ്‌ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. സംവരണവും എണ്ണവിലയുമായി സര്‍ദാര്‍ജി മണ്‍റവും കഞ്ചാവും മഹാജനുമായി കാവിപ്പടയും സന്തോഷമായി വാഴുന്ന കാലം. കേരളത്തില്‍ സജീവമെങ്കിലും ഇടതിനിപ്പോള്‍ വലിയ തൊഴിലില്ലാത്ത ദേശമാണ്‌ ആന്ധ്ര. എങ്കിലും പ്രകാശ്‌ കാരാട്ടും അച്ചുതാനന്ദനും ബുദ്ധദേബനുമെത്തിയപ്പോള്‍ ഹൈദരാബാദൊന്നു ചുവന്നു. നഗരത്തില്‍ നടന്ന സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റി ത്രിദിനയോഗത്തില്‍ മൂന്നാം മുന്നണി പുനരുജ്ജീവിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രചരണപരിപാടി നടത്തുമെന്നും തീരുമാനമെടുക്കുകയുണ്ടായി. പാര്‍ട്ടിയ്ക്‌ വന്‍ വിജയം നല്‍കിയ കേരളത്തിലെ സമ്മതിദായകരെ അഭിനന്ദിക്കാനും സഖാക്കന്മാര്‍ മറന്നില്ല.

ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനവും ശേഖരണവും കുറഞ്ഞുവെന്നും അത്‌ കരുതല്‍ ശേഖരത്തെ ബാധിക്കുമെന്നും കാരാട്ട്‌ യോഗത്തില്‍ ആരോപിച്ചു. ഇതൊക്കെ കേട്ടു ഞെട്ടിയ രാജശേഖരന്‍ ഏതായാലും മൂന്ന്‌ ഇടതുമുഖ്യന്മാര്‍ക്കൊരു ഭക്ഷണമേളയൊരുക്കി. അച്ചുമാമനോടൊപ്പം ബംഗാള്‍, ത്രിപുര എന്നീ സാമ്രാജ്യങ്ങളിലെ മുഖ്യന്മാരും കോണ്‍ഗ്രസ്സ്‌ മന്ത്രിയുടെ പ്രാതലിനൊപ്പം കൂടി. സുസ്മേരവദരരായ ജനനായകരുടെ ചിത്രം പിറ്റേദിനം പത്രങ്ങളില്‍ നാലുകോളത്തില്‍ പ്രത്യക്ഷപ്പെട്ടു. കാരാട്ടിന്റെ മൂന്നാംമുറ ഫലിച്ചെന്നു ചുരുക്കം.

സലാം കലാം

യോഗാനന്തരം കേരളമുഖ്യന്‍ കരുണാനിധിയെക്കാണാന്‍ വണ്ടികയറിയപ്പോഴേയ്ക്കും നഗരത്തില്‍ കലാമെത്തി. ഇന്ത്യന്‍ ജൈവസാങ്കേതികമേഖല വളരെയേറെ വികസിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തിന്റെ ബയോഡീസല്‍ നിര്‍മ്മാണം പ്രതിവര്‍ഷം 20 മില്ല്യണ്‍ ടണ്ണായി ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു. 2010 ആകുമ്പോഴേക്കും അഞ്ഞൂറു കോടി യു എസ്‌ ഡോളര്‍ ലക്ഷ്യമിടുന്ന തരത്തില്‍ നല്ല പാതയിലാണ്‌ ഭാരതത്തിന്റെ ബയോടെക്‌ വളര്‍ച്ചയെന്നാണ്‌ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌. ക്ലിനിക്കല്‍ ഗവേഷണത്തിലും കോണ്‍ട്രാക്‌ട്‌ ഉത്‌പാദനത്തിലും ഇന്ത്യ പ്രധാന ഹബ്ബായി മാറിയിട്ടുണ്ടെന്നാണ്‌ അവരുടെ പക്ഷം.

എന്നാല്‍ രണ്ടാം ഹരിതവിപ്ലവം രാജ്യത്ത്‌ കൊണ്ടുവരാന്‍ ജൈവസാങ്കേതികമേഖലയ്ക്കു കഴിയണമെന്നായിരുന്നു ഇതേ വിഷയത്തില്‍ ജൂണ്‍ മാസാദ്യം ആന്ധ്രാതലസ്ഥാനിയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉള്ളടക്കം. നമ്മുടെ കാര്‍ഷികമേഖല പ്രതിസന്ധി നേരിടുന്നുവെന്നത്‌ തര്‍ക്കമില്ലാത്ത വസ്തുതയാണ്‌. ഈയിടെ കടബാധ്യതയെത്തുടര്‍ന്ന്‌ ജീവനൊടുക്കിയ വയനാടന്‍ കര്‍ഷകര്‍ മുതല്‍ തെലങ്കാനയിലും വിദര്‍ഭയിലും പട്ടിണിമൂലം ആത്മഹത്യ ചെയ്ത പരുത്തികൃഷിക്കാര്‍ക്കു വരെയുള്ളത്‌ പരിവട്ടങ്ങളുടെ ജീവചരിത്രമാണ്‌. അവശേഷിക്കുന്നവര്‍ക്കെങ്കിലും ജീവവായു നല്‍കാന്‍ ജൈവശാസ്ത്രത്തിനു കഴിയുമെങ്കില്‍ അതൊരു വിപ്ലവമാവും.

മാമ്പഴമാനിയ

ഇടയ്ക്കല്‍പ്പം സ്വാദുള്ള വിശേഷങ്ങളാവാം. മറ്റൊരു മൂന്നുദിനക്കഥ. അങ്കണത്തൈമാവില്‍ നിന്നും കവികളും മാമ്പഴങ്ങളും ശാസ്ത്രത്തിന്റെ ആധുനികസങ്കേതങ്ങള്‍ തേടി പലായനം ചെയ്യുന്ന ഈ കാലത്ത്‌ കുടുംബത്തില്‍ പിറന്ന മാങ്ങകള്‍ മാത്രം മതിയെന്നു ശാഠ്യം പിടിച്ചാല്‍ അവതാളത്തിലാവും. പ്രത്യേകിച്ചും ജൂണാദ്യം ഹൈദരാബാദില്‍ നടന്ന മാമ്പഴമേളയില്‍ വന്നവര്‍ക്ക്‌.

ക്രോസ്ബ്രീഡ്‌ ഇനങ്ങളും കടല്‍ കടന്നുവന്നവയും എന്നുവേണ്ട ഈ നാട്ടിലെ മാമ്പഴപ്രേമികള്‍ക്കൊരു ആഘോഷമായി വലുപ്പച്ചെറുപ്പം നോക്കാതെ 221 തരം മാമ്പഴങ്ങള്‍ പങ്കെടുത്ത മേള. പച്ചയും മഞ്ഞയും ഇളംചുവപ്പും നിറങ്ങളില്‍ പല വലുപ്പത്തിലും ആകൃതിയിലുമുള്ള മാങ്ങകള്‍. അതു കാണാനും വാങ്ങാനും ഒരു കഷ്ണം രുചിക്കാനുമായി പലപ്രായത്തിലുള്ള ആയിരങ്ങളും നഗരച്ചൂടുമറന്ന് വേദിയിലെത്തിയപ്പോള്‍ ആകെയൊരു മേളമായിരുന്നു. മാമ്പഴമേളം.

സെന്‍സേഷന്‍, ടെര്‍പെന്റൈന്‍, ലാല്‍ കത്‌ര എന്നിങ്ങനെ വായില്‍ക്കൊള്ളാത്ത പേരുകളും മാങ്ങകളും മേളയില്‍ ലഭ്യമായിരുന്നു. രണ്ടുമുതല്‍ നാലുകിലോ വരെ ഭാരമുള്ള 'സോറ'യായിരുന്നു കൂട്ടത്തില്‍ ഭീമന്‍. ചെകരഗുതി എന്ന കുഞ്ഞന്‌ വെറും 75 ഗ്രാമും. ബങ്കനപ്പള്ളി, സുവര്‍ണരേഖ, ദാസരി, അല്‍ഫോണ്‍സ, തോട്ടപരി എന്നിങ്ങനെ കര്‍ഷകര്‍ക്കുപ്രിയമായ 31 തരം മാങ്ങകളും പ്രദര്‍ശിപ്പിച്ചിരുന്നു.

കര്‍ഷകര്‍ക്കു നേരിട്ട്‌ ഫലവര്‍ഗ്ഗങ്ങള്‍ വില്‍ക്കാനുള്ള വേദികൂടിയായിരുന്നു മേള. വഴിയോരത്തും റിതുബസാറിലും (ആന്ധ്രയിലെ മാവേലിസ്റ്റോര്‍) ലഭിക്കാത്ത മാമ്പഴങ്ങള്‍ക്കു വന്‍ ഡിമാന്റായിരുന്നു. ഐസ്ക്രീമും ജ്യൂസും ജെല്ലിയും അച്ചാറും കേക്കുമായി പല കോലങ്ങളിലേക്ക്‌ വേഷം മാറുമ്പോഴും പഴങ്ങളുടെ രാജന്‌ ഇവിടെ പ്രണയിനികള്‍ കൂടെ.

ദില്‍ മാംഗോ മോര്‍!

ലോകമാങ്ങാഭൂപടത്തിലെ താരമാണ്‌ ഭാരതം. ആഗോളതലത്തില്‍ പ്രതിവര്‍ഷം കായ്ക്കുന്ന മൊത്തം 190 ലക്ഷം ടണ്‍ മാങ്ങകളില്‍ 52.63 ശതമാനവും ഭാരതീയമാവുകളുടെ സൃഷ്ടിയാണ്‌. 1,500 തരം മാങ്ങകള്‍ അഥവാ മാങ്കിഫറ ഇന്റിക്കകളുള്ള ഈ രാജ്യത്തില്‍ കൃഷിയില്‍ കേമന്മാര്‍ ആന്ധ്ര, ഉത്തര്‍പ്രദേശ്‌, ബീഹാര്‍, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദേശത്തു മാങ്ങാകൃഷി ചെയ്യുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണെങ്കിലും ഉത്‌പാദനത്തില്‍ മുമ്പന്‍ ആന്ധ്രയാണ്‌. ഹെക്‌ടറിന്‌ 12 ടണ്‍ എന്നയളവില്‍ പ്രതിവര്‍ഷം ശരാശരി 30 ലക്ഷം ടണ്‍ മാങ്ങകള്‍ ഉത്‌പാദിപ്പിക്കുന്ന ആന്ധ്രയില്‍നിന്നും 10,000 ടണ്‍ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നുണ്ട്‌ എന്നാണ്‌ സര്‍ക്കാര്‍ കണക്കുകള്‍. 76,000 ഹെക്ടറില്‍ നിന്നും കേരളത്തിന്റെ മാങ്ങാസംഭാവന 4 ലക്ഷത്തില്‍ ചില്വാനം ടണ്ണാണ്‌.

ആന്ധ്രയില്‍ കൃഷ്ണ, ചിറ്റൂര്‍, വിജയനഗരം എന്നീ ജില്ലകളിലാണ്‌ ഏറ്റവുമധികം മാങ്ങാക്കൃഷിയുള്ളത്‌. വിദേശരാജ്യങ്ങളുമായി പങ്കാളിത്തത്തിന്റെ ഭാഗമായി ചിറ്റൂര്‍ ജില്ലയിലെ 45 യൂണിറ്റുകളില്‍ നിന്നും മാംഗോ പള്‍പ്പ്‌ പല ആഗോളകൂള്‍ഡ്രിങ്ക്‌സ്‌ നിര്‍മ്മാണശാലകളിലേക്ക്‌ കയറ്റിയയയ്കപ്പെടുന്നുണ്ട്‌. പശ്ചിമേഷ്യയിലേക്കും ബ്രിട്ടണിലേയ്ക്കുമാണ്‌ പ്രധാനമായും നാം മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നത്‌. ഏറ്റവും വലിയ ഉത്‌പാദകരായിട്ടും കയറ്റുമതിയുടെ കാര്യത്തില്‍ നമുക്കു മൂന്നാം സ്ഥാനം മാത്രം.

വളരെവേഗം കേടാവുന്ന സ്വഭാവത്തോടൊപ്പം നിലവാരം കുറഞ്ഞ പാക്കേജിംഗ്‌ സൌകര്യങ്ങള്‍ കൂടിയാവുമ്പോള്‍ മാങ്ങാക്കച്ചവടം കര്‍ഷകര്‍ക്കു തലവേദനയും നഷ്ടവുമാകുന്നു. ഉത്‌പാദനത്തിന്റെ 30 ശതമാനത്തോളം ഉപയോഗശൂന്യമാവുന്നുവെന്നാണ്‌ ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണറുടെ അനൌദ്യോഗികപരാമര്‍ശം. ആന്ധ്രാപ്രദേശ്‌ എക്‌സ്‌പോര്‍ട്ട്‌സ്‌ ഡെവലപ്‌മന്റ്‌ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ത്വരിതഹരിതവിപ്ലവമാണ്‌ ശരിയായ പോംവഴി. കേമന്മാരായ വിത്തുകളും ശാസ്ത്രീയമായ കൃഷിയും ഗുണനിലവാരമുള്ള വിതരണ-വില്‍പ്പന-കയറ്റുമതി സംവിധാനവും മാങ്ങകള്‍ക്കും കൂട്ടര്‍ക്കും മാത്രമല്ല മറ്റു ഭക്ഷ്യധാന്യങ്ങള്‍ക്കും കൂടിയേ തീരൂ. അവിടെയാണ്‌ പ്രസിഡന്റിന്റെ ജൈവശാസ്ത്രൌപദേശത്തിന്റെ പ്രസക്തി.

ശാസ്ത്രം ജനിച്ചു, മനുഷ്യന്‍ ജയിച്ചു

മൊണ്‍സാണ്ടോയുടെ ബി.ടി.വിപ്ലവം ജീവവായു നല്‍കിയതോടെയാണ്‌ തെലുഗുദേശത്തെ പല പരുത്തികര്‍ഷകരും പട്ടിണിയില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. ഒന്നാംകിടവിത്തുകളുടെ കൂടിയ വിലയും കുറഞ്ഞ ലഭ്യതയും ഇന്നും തര്‍ക്കവിഷയമാണെങ്കിലും സര്‍ക്കാര്‍ തലത്തില്‍ പല ചര്‍ച്ചകളും ചതുരംഗക്കളികളും നടക്കുന്നുവെന്നത്‌ ആശ്വാസമാണ്‌.

കീടങ്ങളേയും രോഗങ്ങളേയും തടയാന്‍ കെല്‍പ്പുണ്ടാക്കുക എന്ന പ്രധാനലക്ഷ്യത്തോടെ നെല്ലിലും ഉരുളക്കിഴങ്ങിലും പരുത്തിയിലും പുകയിലയിലുമെല്ലാം ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്‌. 1982-ല്‍ നാഷണല്‍ ബയൊടെക്നോളജി ബോര്‍ഡ്‌ രൂപികൃതമായെങ്കിലും പരുത്തിയിലും നെല്ലിലുമല്ലാതെ രസകരമായ മാറ്റങ്ങളൊന്നും നമ്മുടെ വിത്തുകള്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. കോയമ്പത്തൂര്‍ കാര്‍ഷികസര്‍വകലാശാലയും ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയുമുള്‍പ്പെടെ പ്രധാനമായും ഏഴിടങ്ങളിലായാണ്‌ നമ്മുടെ ബയൊടെക്‌ പരീക്ഷണങ്ങള്‍ തുടങ്ങിയത്‌.

1986 മുതല്‍ 2002 കേന്ദ്രസര്‍ക്കാര്‍ 275 മില്യണ്‍ ഡോളര്‍ ജൈവശാസ്ത്രവികസനത്തിനായി ചെലവാക്കിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, ആന്ധ്രയും കേരളവും തമിഴ്‌നാടുമുള്‍പ്പെടെ ഏറെ സംസ്ഥാനങ്ങള്‍ ബയൊടെക്‌നോളജിയുടെ വികസനത്തിനു പ്രത്യേകപരിഗണന നല്‍കുന്നുവെന്നും വിദഗ്ദ്ധപക്ഷം.

സര്‍വ്വശക്തരായ സങ്കരയിനം വിത്തുകള്‍ കാലത്തിന്റെയും കര്‍ഷകരുടേയും ആവശ്യമാണ്‌. അവ വികസിപ്പിക്കേണ്ടതിനു ചുമതലയെടുക്കേണ്ടതും താങ്ങാവുന്ന വിലയില്‍ വിതരണം ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയും. ഒപ്പം ഗവേഷണശാഖ വളര്‍ത്താനും അതാതു സംസ്ഥാനസര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഈയിടെ ഹൈദരാബാദിലെ ആചാര്യ എന്‍. ജി. രങ്ക കാര്‍ഷികസര്‍വകലാശാലയില്‍ ഒരു ബയൊടെക്‌നോളജി സെന്റര്‍ തുടങ്ങാനായി അമേരിക്കയിലെ ടസ്‌കെഗീ സര്‍വകലാശാല 5 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എപി-നെതര്‍ലാന്റ്‌സ്‌ ബയൊടെക്നോളജി പ്രോജക്‌ട്‌ അനുവദിച്ച 2.5 കോടി രൂപ ഗ്രാന്റിനു പുറമേയാണിത്‌. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു ചുരുക്കം.

ഇതെഴുതുമ്പോള്‍ ഭാരതമഹാരാജ്യത്തിലെ ജനസംഖ്യ 1,094,402,985. വിശക്കുന്ന വയറുകളുടെ ഏണ്ണം കൂടികൊണ്ടേയിരിക്കും. നടുക, വിളവെടുക്കുക, വില്‍ക്കുക, വിത്തെടുക്കുക, വീണ്ടും നടുക എന്ന പതിവുകള്‍ക്കപ്പുറം തനതുരീതികള്‍ വികസിപ്പിക്കാനും അതില്‍ നിന്നു നിലനില്‍പ്പിന്റെ പുതിയ പ്രത്യയശാസ്ത്രങ്ങള്‍ രൂപികരിക്കാനും നമ്മുടെ കാര്‍ഷികരംഗം ആവശ്യപ്പെടുന്നു. ലോകം മുഴുവന്‍ ഏകഗ്രാമമായി പരിവര്‍ത്തനം ചെയ്യുമ്പോഴും ശാസ്ത്രം നൂതനജാലവിദ്യകള്‍ കാണിക്കുമ്പോഴും അണ്ണാറക്കണ്ണന്മാര്‍ തങ്ങളാലാവുന്നത്‌ ചെയ്യണം. അല്ലേല്‍ മാങ്ങപോയിട്ട്‌ അണ്ടിപോലും കിട്ടാതെ വരും. പിന്നെ ചിലച്ചിട്ടു കാര്യമില്ല!

ഇനി: മാമ്പഴപ്രേമികള്‍ക്കിവിടെ ആഘോഷക്കാലമായപ്പോള്‍ കേരനാട്ടില്‍ കാലംതെറ്റി മഴതുടങ്ങിയിരുന്നു. ചിരിച്ചുനിന്ന മാമ്പൂവുകളെ പൊഴിച്ച്‌ മണ്ണില്‍ വിതറി മഴ തിമിര്‍ത്തുപെയ്യുന്നു. പ്രകൃതിയുടെ കുസൃതിയില്‍ നാം പകച്ചുപോവുന്നത്‌ പ്രവചനശാസ്ത്രത്തിന്റെ പഴയ കാലാവസ്ഥാക്കണക്കുകള്‍ പിഴയ്ക്കുമ്പോഴാണല്ലോ!

സ്വരക്ഷ തന്നെ സുരക്ഷ

May 2006

പ്രവാസിഭാരതീയഹാവാഡുകാരിയുടെ കാവ്യസൃഷ്ടി മോഷണവസ്തുവാണെന്നാണ്‌ അമേരിക്കന്‍ വൃത്താന്തം. ഹൈദരാബാദിലെ മെയ്‌ മാസവാര്‍ത്തകളില്‍ പ്രധാനം താലിബാനില്‍ തലയറ്റുവീണ സൂര്യനാരായണനെന്ന നഗരപുത്രന്റെ ദുരന്തകഥയും ആലൂക്കാസില്‍ നിന്നും അപ്രത്യക്ഷമായ ആറുകോടി രൂപയുടെ പത്തരമാറ്റ്‌ തങ്കകൊള്ളയും. വിശ്വസാഹിത്യം മുതല്‍ സ്വന്തം ശിരസ്സിനു വരെ സുരക്ഷയില്ലാതായിരിക്കുന്നു. പിന്നല്ലേ ജോയിച്ചായന്റെ സ്വര്‍ണ്ണം! ഈശ്വരോ രക്ഷതു!

ക്രൂരമായ കൂലി

ജീവന്മരണപ്രശ്നമായതിനാല്‍ താലിബാന്‍ കഥയാദ്യം. അഫ്ഘാന്‍ ആന്ധ്രയെ ഞെട്ടിപ്പിക്കുന്നത്‌ ഇത്‌ രണ്ടാം വട്ടമാണ്‌. അഞ്ചുമാസം മുമ്പ്‌ അയല്‍രാജ്യത്ത്‌ റോഡുപണിയാന്‍ പോയ രാമന്‍കുട്ടി മണിയപ്പന്‍ എന്ന തെലുങ്കനേയും താലിബാന്‍ ഇതുപോലെ തട്ടിക്കൊണ്ടുപോയശേഷം തട്ടിക്കളഞ്ഞിരുന്നു. ഇത്തവണ ദുര്യോഗം ഹൈദരാബാദി സ്വദേശിയായ 41-കാരന്‍ എന്‍ജിനീയര്‍ സൂര്യനാരായണനായിരുന്നെന്നു മാത്രം.

അഫ്ഘാനിലെ സബൂളില്‍ ഒരു ടെലികോം കമ്പനിയിലെ ജീവനക്കാരനായിരുന്നു സൂര്യ. ആന്ധ്രയില്‍ നിന്നുള്ള 30-ഓളം എഞ്ചിനീയര്‍മാര്‍ വേറെയുമുണ്ട്‌ ആ പ്രവിശ്യയില്‍. ഔദ്യോഗികകണക്കുകള്‍ പ്രകാരം 2,500-ലേറെ ഭാരതീയര്‍ വിവിധപ്രോജക്ടുകളിലായി ജോലിയെടുക്കുന്ന അഫ്ഘാനിസ്ഥാനില്‍ മണിയപ്പന്റെ മരണശേഷം പ്രവാസികള്‍ക്കുള്ള സുരക്ഷാസന്നാഹം വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും അതുപോലും സൂര്യയ്‌ക്കു തുണയായില്ല.

ഇന്ത്യക്കാരും ഇന്ത്യന്‍ കമ്പനികളും രാജ്യം വിട്ടുപോകണമെന്ന ശാസനയ്ക്കൊടുവില്‍ ഭീകരസംഘടനയായ താലിബാന്‍ സൂര്യയുടെ കഥ തീര്‍ത്തു. പാക്‌ ചാരസംഘമായ ഐ.എസ്‌.ഐയ്ക്ക്‌ കൊലയില്‍ പങ്കുണ്ടെന്നു താലിബാന്‍ ആരോപിക്കുകയും പാകിസ്താന്‍ അതു നിഷേധിക്കുകയും ചെയ്തെങ്കിലും കഥയൊടുങ്ങിയ സ്ഥിതിയ്ക്ക്‌ അതെല്ലാം വ്യര്‍ത്ഥം.

ഇതു അഫ്ഘാനിലേയും ആന്ധ്രയുടേയും മാത്രം പ്രശ്നമല്ല. തീവ്രവാദത്തിലും ആഗോളവത്‌കരണം കടന്നുകയറിക്കൊണ്ടിരിക്കെ വിദേശത്തു ജോലിചെയ്യുന്ന അസംഖ്യം ഇന്ത്യക്കാരുടെ സുരക്ഷ സര്‍ക്കാരിന്റെ കൂടെ ഉത്തരവാദിത്വമാണ്‌. കസേരയുടെ നിറം മാറിയാലും പ്രവാസികളുടെ ജീവന്റെ വിസാകാലാവധി തീരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ ജനാധിപത്യസര്‍ക്കാരുകളുടെ കടമയാണ്‌. കേന്ദ്രമായാലും കേരളമായാലും.

കക്കാനറിയാത്തവര്‍

ഇനി രണ്ടാം കഥ. ഈയടുത്തകാലത്ത്‌ ഹൈദരാബാദ്‌ നഗരം കണ്ട ഏറ്റവും വലിയ കൊള്ള പാവം ആലൂക്കാസിന്റെ പണ്ടാരപ്പെട്ടിയില്‍ നിന്നായിരുന്നു. മുത്തുകള്‍ക്കു പേരുകേട്ട നിസാമിന്റെ നഗരത്തില്‍ അനേകം സ്വര്‍ണ്ണക്കടകളുമുണ്ട്‌, അവയില്‍ പലതും മലയാളികളുടേതുമാണ്‌. എന്നാല്‍ രണ്ടുമാസം മുമ്പ്‌ നഗരമദ്ധ്യത്തില്‍ ശാഖയാരംഭിച്ച ജോയ്‌ ആലൂക്കാസില്‍ നിന്നും ഒരു രാത്രി അപ്രത്യക്ഷമായത്‌ ആറുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും രത്നങ്ങളുമാണ്‌. കാല്‍ക്കാശ്‌ പരസ്യത്തിനായി ചെലവഴിച്ചില്ലെങ്കിലും നൊടിയിടെയ്ക്കുള്ളില്‍ പ്രശസ്തി വരുന്ന വഴിയേ!

മെയിന്‍ റോഡില്‍, ഒരു പ്രധാനപോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ഒരു വിളിപ്പാടകലെ, മുഖ്യമന്ത്രിയുടെ ക്യാമ്പ്‌ ഓഫീസിനടുത്ത്‌ എല്ലാ സുരക്ഷാസന്നാഹങ്ങളുമുള്ള കെട്ടിടത്തിലാണ്‌ ഷോറൂം പ്രവര്‍ത്തിക്കുന്നത്‌. 12 ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ക്യാമറകളുടെ ചാരവലയത്തില്‍. ഏതായാലും രണ്ടു ദിവസത്തിനുള്ളില്‍ തൊണ്ടിസഹിതം രണ്ടു പ്രതികളെ ക്രൈംബ്രാഞ്ച്‌ മുംബൈയില്‍ അറസ്റ്റു ചെയ്തു. പോലീസുകാര്‍ ഇത്രയും മിടുക്കന്മാരാണെന്നു സര്‍ക്കാര്‍ പോലും കരുതിക്കാണില്ലെങ്കിലും പത്തുലക്ഷം രൂപ വീതം ആന്ധ്രാ-മുംബൈ പോലീസിനു സമ്മാനിച്ചു രാജശേഖരഭരണസംഘം. പൊതുഖജനാവിലെ 20 ലക്ഷം ചക്രത്തിന്റെ കണക്ക്‌ ആരുചോദിക്കാന്‍!എങ്കിലും ഹൈടെക്‌ നഗരത്തിനു അഭിമാനിക്കാവുന്ന ഒരു പോലീസ്‌ സംവിധാനമുണ്ട്‌. സംസ്ഥാനത്തെ എല്ലാ പോലീസ്‌ സ്റ്റേഷനുകളേയും ബന്ധിപ്പിക്കുന്ന ഇത്തരത്തിലെ ഒരു ഓണ്‍ലൈന്‍ സംവിധാനം ഇന്ത്യയിലാദ്യത്തേതാണ്‌. ഇതില്‍ ഹൈദരാബാദിലെ 63 സ്റ്റേഷനുകളും ഉള്‍പെടും.

കടലാസുപണി കുറക്കാനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനും സഹായിച്ച ഇ-കോപ്സ്‌ സംവിധാനത്തിലൂടെ കാക്കിക്കാരുടെ നീക്കങ്ങള്‍ സുഗമവും സുതാര്യവുമായി. ഐ.ടി. യുടെ സാദ്ധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ്‌ ആന്ധ്രാപ്പോലീസ്‌. നാലുവര്‍ഷം മുമ്പു നിലവില്‍ വന്ന ഇ-കോപ്സിനെ സഹായിക്കാന്‍ മൈക്രൊസോഫ്റ്റ്‌, ഇ-സോഫ്റ്റ്‌, പയനീര്‍, ഒറാക്കിള്‍ തുടങ്ങി ഏറെ സോഫ്‌റ്റ്‌വെയര്‍ കമ്പനികള്‍ സമയോചിതസഹായം നല്‍കിയിരുന്നു.

പക്ഷെ പ്രായോഗികതലത്തില്‍ ഇ-കോപ്സിനു കുറ്റങ്ങളും കുറവുകളുമേറെയുണ്ട്‌. എഫ്‌. ഐ. ആറിന്റെ വരെ സമ്പൂര്‍ന്ന വിവരവും അവസ്ഥയും പൊതുജനത്തിനു ലഭ്യമാവേണ്ട സംവിധാനത്തില്‍ പല ലിങ്കുകളും ഇന്നു പണിമുടക്കിലാണ്‌. കിമ്പളവും കൈക്കൂലിയും മറ്റെവിടത്തേയും പോലെ ആന്ധ്രാപ്പോലീസിനും ഇപ്പോള്‍ ഇഷ്ടനിവേദ്യം. അതിനേക്കാള്‍ കഷ്ടമാണ്‌ ട്രാഫിക്കിന്റേയും ട്രാഫിക്‌ പോലീസിന്റേയും കാര്യം.

ഇരുചക്രസഞ്ചാരികളുടെ തലയില്‍ ഹെല്‍മറ്റ്‌ ഫിറ്റുചെയ്ത്‌ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനിച്ച മുന്‍ ഹൈദരാബാദ്‌ അഡീഷണല്‍ കമ്മീഷണറും പാതി മലയാളിയുമായ തേജ്‌ദീപ്‌ കൌര്‍ മേനോനെ സെന്റ്‌ ജോണ്‍ ആംബുലന്‍സ്‌ അസോസിയേഷന്‍ ഈയിടെ 'പുരസ്കാരിച്ചിരുന്നു'. പേവാര്‍ഡുകാര്‍ വരെ അവാര്‍ഡുകൊടുത്തു തുടങ്ങിയെങ്കിലും നിയന്ത്രണമില്ലാത്ത നഗരപാലനവും നേരമേറെ നഷ്ടമാക്കുന്ന ഗതാഗതക്കുരുക്കുകളും മറ്റേതു മഹാനഗരത്തിലേയും പോലെ ഹൈദരാബാദിന്റേയും തീരാദുരിതങ്ങളാണ്‌.

തീവ്രമായ വാദം

ഇടവേളയ്ക്കു ശേഷം ഒന്നാം കഥ തുടരുന്നു. താലിബാന്‍ പോലൊരു സാധനം ആന്ധ്രയിലുമുണ്ട്‌. കേരളത്തില്‍ പണ്ടെന്നോ അസ്തമിച്ച നക്സലിസ്റ്റ്‌ പ്രസ്ഥാനം ഇന്നും തട്ടിമുട്ടി കഴിഞ്ഞുകൂട്ടുന്ന 13 സംസ്ഥാനങ്ങളില്‍ ഒന്ന് ആന്ധ്രാപ്രദേശമാകുന്നു. പല ദേശങ്ങളിലും ആഴത്തില്‍ വേരുകളുള്ള മാവോയിസത്തിനെ ഭയന്നുകഴിയുന്നവരാണ്‌ ഖദറിട്ട പ്രമാണിമാരില്‍ ഭൂരിപക്ഷവും.

കശ്മീരിലെ ഇസ്ലാമികതീവ്രവാദത്തിനു സമമോ അതിലും വലുതോ ആയ പ്രശ്നമാണ്‌ ആന്ധ്രയിലേയും അയല്‍സംസ്ഥാനങ്ങളിലേയും നക്സലിസം. മതേതരത്വം, രാജ്യസ്നേഹം തുടങ്ങിയ സുന്ദരപ്രയോഗങ്ങളുടെ സഹായമില്ലാത്തതിനാല്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും വെടിയുണ്ടകള്‍ക്കു തീര്‍ക്കാന്‍ കഴിയുന്നതിലും വലിയൊരു സാമൂഹിക-സാമ്പത്തിക അനീതിയുടെ കഥയാണ്‌ നക്സലിസം.ഗുണ്ടൂര്‍, ഗോദാവരി, നല്‍ഗോണ്ട എന്നിങ്ങനെ പലഭാഗത്തും നിത്യേനയുള്ള സംഘട്ടനങ്ങളില്‍ ഏറെ നക്സലുകള്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്‌. ഏറെ പോലീസുകാരും ബലിയാടുകളായിട്ടുണ്ട്‌.

പക്ഷെ പൊതുവേ മാവോയിസ്റ്റുകളെ അടക്കിനിര്‍ത്താന്‍ വലിയ പരിധിവരെ കഴിഞ്ഞിട്ടുണ്ട്‌ സംസ്ഥാനത്തെ കാക്കിപ്പടയ്ക്ക്‌. നക്സല്‍വേട്ടയ്ക്ക്‌ ആന്ധ്രാമോഡല്‍ പരീക്ഷിക്കേണ്ടതാണെന്ന്‌ പ്രധാനമന്ത്രി മറ്റു പ്രശ്നബാധിതസംസ്ഥാനങ്ങളോടുപദേശിച്ചത്‌ ഒരുമാസം മുമ്പ്‌ നടന്ന ഒരു ദില്ലി മീറ്റിങ്ങിലാണ്‌. നാല്‍പ്പത്‌ വയസ്സായ നക്സലിസത്തെ ഇന്ത്യ നേരിടുന്ന പ്രധാന ആഭ്യന്തരതലവേദനയായി സര്‍ദാര്‍ജി വിശേഷിപ്പിക്കുകയും ചെയ്തു. അതിനു മരുന്നെന്താണെന്നു പക്ഷെ ആരും പറഞ്ഞുകേട്ടില്ല.

നഗരച്ചൂടിപ്പോള്‍ 45 ഡിഗ്രി സെല്‍ഷ്യസ്‌. വൈകിയുറങ്ങുന്ന ഹൈദരാബാദില്‍ നേരം വെളുക്കുവോളം കണ്ണുചിമ്മുന്ന പബ്ബുകള്‍. അസമയത്തും പായുന്ന കോള്‍സെന്റര്‍ വണ്ടികള്‍. ഏതോ ഇരുണ്ട കോണുകളില്‍ ആരൊക്കെയോ അടുത്ത കൊള്ളയ്ക്കു തയാറെടുക്കുന്നു. പക്ഷെ അബോധത്തിലും അര്‍ദ്ധബോധത്തിലുമായ നാഗരികരെ കാക്കാന്‍ സദാതയ്യാറാണ്‌ കാക്കിപ്പട. മറ്റിന്ത്യന്‍ മഹാനഗരങ്ങളേക്കാള്‍ സുരക്ഷിതനെന്ന പേര്‍ ഐ.ടി. ബുജികള്‍ ഹൈദരാബാദിനു നല്‍കിയതിന്റെ കാരണവും അവര്‍ തന്നെയാവണം.

ഇനി: മാഫിയകളും റാക്കറ്റുകളും തുടച്ചുമാറ്റാന്‍ കഴിയുന്നത്‌ പ്രകടനപത്രികകളില്‍ മാത്രമാണ്‌. നഗരങ്ങള്‍ ആധുനികമാവുന്നതിനോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏ.കെ.47-നുകളുമായി ജനിക്കും. അവരെ നിയന്ത്രിക്കേണ്ടതും പൊതുജനസുരക്ഷ ഉറപ്പുവരുത്തേണ്ടതും ആഭ്യന്തരന്‍ സഖാവിന്റേയും പടയുടേയും കടമയാണ്‌. അത്‌ കമ്മീഷന്‍ നിര്‍മ്മാണത്തിലും രാഷ്ട്രീയഗുസ്തിയിലും ഒതുങ്ങിപ്പോകരുത്‌.

ചക്കാത്തിലൊരു ചിപ്സുകട

April 2006

ആന്ധ്രയിലും ഉടന്‍ വരുന്നു ഒരു വമ്പന്‍ ചിപ്‌സുകട. കേരനാട്ടില്‍ തട്ടുകടയിലും കിട്ടുന്ന സാക്ഷാല്‍ ചിപ്‌സിന്റെ നിറവും മണവും രുചിയുമൊന്നുമില്ലെങ്കിലും വിലയിലും ഗുണത്തിലും കേമന്‍ ഈ ഹൈ ടെക്‌നോളജി ചിപ്‌സ്‌ തന്നെ.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടി.വി., വാഷിംഗ്‌മെഷീന്‍ എന്നുവേണ്ട ബഹിരാകാശപേടകത്തില്‍ വരെ ഒളിഞ്ഞിരിക്കുന്ന ഇത്തിരിക്കുഞ്ഞന്മാരാണ്‌ സെമികണ്ടക്ടറുകള്‍. വിവരസാങ്കേതികവിദ്യയുടെ തിരയിളക്കങ്ങളില്‍ ഭാരതം പകച്ചുനിന്നപ്പോള്‍ നമുക്കാവശ്യമുള്ള സെമികണ്ടക്ടറുകള്‍ മുഴുവനും ഇറക്കുമതി ചെയ്യുകയായിരുന്നു. ശാസ്ത്രത്തിന്റെ സങ്കേതങ്ങളേറെ മാറിയിട്ടും ഇലക്ട്രോണിക്സ്‌ തന്ത്രങ്ങളും വയര്‍ലെസ്സ്‌ യന്ത്രങ്ങളും വിപ്ലവം സൃഷ്ടിച്ചിട്ടും നാം ഉപഭോക്താവായിത്തന്നെ തുടര്‍ന്നു. ചായക്കടകള്‍ വരെ എന്‍ജിനീയറിംഗ്‌ കോളേജുകളായി പരിണമിച്ചിട്ടും ഈ നാട്ടില്‍ ചിപ്പുകള്‍ക്കെന്നും ക്ഷാമമായിരുന്നു.

അങ്ങനെയിരിക്കെയാണ്‌ ഹൈദരാബാദ്‌ ഒരുപടികൂടി ഹൈടെക്കായത്‌. അമേരിക്കയുടേയും അഫ്ഘാനിസ്ഥാന്റെയും അധികാരികളെ ഒരുപോലെ സ്വാഗതമോതിയ നഗരത്തിലേക്ക്‌ ഈയടുത്തകാലത്ത്‌ മറ്റൊരതിഥി കൂടിയെത്തി. കോടികളുടെ സമ്പാദ്യവും അതിലേറെ സാദ്ധ്യതകളുമായി ഒരു ഫാബ്രിക്കേഷന്‍ സിറ്റി പദ്ധതി.

നഗരത്തിലൊരു ഫാബ്‌ മഹാനഗരം

അമേരിക്കയിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ സെം ഇന്ത്യയുടേയും ആന്ധ്ര സര്‍ക്കാരിന്റെയും സംഘടിതസംരംഭമാണ്‌ ചിപ്പുനിര്‍മാണത്തിനായി ഉടന്‍ പണികഴിപ്പിക്കുന്ന ഫാബ്‌ സിറ്റി. 13,500 കോടി മൂലധനമുള്ള ഈ സെമികണ്ടക്ടര്‍ സിറ്റി ഇന്ത്യയിലെ ആദ്യത്തെ ചിപ്‌ നിര്‍മാണശാലയായിരിക്കും.

നഗരത്തിനടുത്തുള്ള ഷംഷാബാദിലെ 1,200 ഏക്കറും വെള്ളവും വൈദ്യുതിയും സൌജന്യനിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറായതോടെയാണ്‌ മറ്റു സംസ്ഥാനങ്ങളെ പാടേ ഉപേക്ഷിച്ച്‌ ഫാബ്‌ സിറ്റി ആന്ധ്രയിലെത്തിയത്‌. നല്ലറോഡുകളും പ്രസന്നമായ കാലാവസ്ഥയും പുതുതായി വരുന്ന അന്താരാഷ്ട്രവിമാനത്താവളവും കൂടിയായപ്പോള്‍ സംശയലേശമന്യേ സെം ഇന്ത്യ ഈ നാടു തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

ചിപ്സുനഗരം സ്വന്തമാക്കാന്‍ ബംഗ്ലൂരും ചെന്നൈയും കിണഞ്ഞുപരിശ്രമിച്ചെങ്കിലും അന്തിമവിജയം ആന്ധ്രാതലസ്ഥാനത്തിനായിരുന്നു. ഇവിടെയുള്ള അടിസ്ഥാനസൌകര്യങ്ങളോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ ശുഷ്‌കാന്തിയും കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ്‌ മേലാളന്മാരുടെ ഹിഡ്ഡന്‍ അജന്‍ഡയും കൂടെയായപ്പോള്‍ കരാറൊപ്പിടല്‍ കടലാസുപണി മാത്രമായി.

സിലിക്കോണ്‍ വേഫറുകള്‍, സോളാര്‍ പവര്‍, ടി എഫ്‌ ടി ചിപ്സുകള്‍ എന്നിവയായിരിക്കും ഫാബ്‌ സിറ്റിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. സെം ഇന്ത്യയുടെ ഫാബ്‌ പദ്ധതി കൊണ്ടു മാത്രം 5,000-ലേറെ പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇലക്ട്രോണിക്സ്‌ എന്‍ജിനീയറിങ്ങിന്റെ വളര്‍ച്ചമൂലം അടുത്തപത്തുവര്‍ഷത്തിനുള്ളില്‍ പുത്തന്‍ തൊഴിലാളികളുടെ എണ്ണം പത്തോ പതിനാലോ ലക്ഷമാവുമത്രേ.ഫാബ്‌ സിറ്റി ഉയര്‍ന്നുവരുന്നതിനോടൊപ്പം ഹാര്‍ഡ്‌വെയര്‍ മേഖലയും വികസിക്കുമെന്ന് കണക്കുകൂട്ടുന്ന സര്‍ക്കാര്‍ 5,000 ഏക്കറാണ്‌ ഒരു ഹാര്‍ഡ്‌വെയര്‍ പാര്‍ക്കിനായി അനുവദിച്ചിരിക്കുന്നത്‌.

ചിപ്പുവ്യവസായത്തിലെ അതികായനായ ഇന്റെലും ഹൈദരബാദിനെ നോട്ടമിട്ടിട്ടുണ്ട്‌. ഫാബ്‌ സിറ്റിയ്ക്കു പിന്നാലെ ചെറുതും വലുതുമായ എട്ട്‌ സെമികണ്ടക്ടര്‍ നിര്‍മാണാശാലകളും ആന്ധ്രയിലെത്തിയിട്ടുണ്ട്‌. അവരെയെല്ലാം മുഖ്യന്‍ രാജശേഖരറെഡ്ഡിയും സംഘവും സല്‍ക്കരിക്കുകയും ചെയ്തു. ഇതുകൂടാതെ പ്രമുഖ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ്‌ 12.5 ബില്യണ്‍ രൂപയുടെ ഒരു ക്യാംപസ്‌ നഗരത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ആ വകയില്‍ 25,000 സോഫ്റ്റ്‌വെയര്‍ തൊഴിലുകള്‍ കൂടി സൃഷ്ടിക്കപ്പെടും. ഒപ്പം മറ്റൊരു ഐ.ടി. ഭീമനായ വിപ്രോയും നഗരത്തിലെ തങ്ങളുടെ രണ്ടാമത്തെ കേന്ദ്രം ഉടന്‍ തുടങ്ങിയേക്കും.

ഐ.ടി.മേഖലയില്‍ നിക്ഷേപത്തിനു പറ്റിയ സ്ഥലം ഹൈദരാബാദെന്നാണ്‌ ഇന്‍ഫോസിസിന്റെ അഭിപ്രായം. കര്‍മ്മനിരതനായ മുഖ്യന്‍, സുന്ദരമായ റോഡുകള്‍, ഏറിവരുന്ന നിക്ഷേപകര്‍, കൂടിവരുന്ന സൌകര്യങ്ങള്‍... ഐ.ടി വ്യവസായം പുഷ്ടിപ്പെടാനുള്ള എല്ലാ ചേരുവകളും ആന്ധ്രാതലസ്ഥാനിയിലുണ്ടെന്നാണ്‌ ഇന്‍ഫോസിസ്‌ മുതലാളിമാരുടെ അഭിപ്രായം.

ഇന്‍ഫോസിസുകൂടി കാലുമാറിയതോടെ ഐ.ടി. യുടെ ആസ്ഥാനം എന്ന ഓമനപ്പേര്‌ ബാംഗ്ലൂരിനു കൈമോശം വരാന്‍ തുടങ്ങിയിരിക്കുന്നു. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങളും ചെറുകലാപങ്ങളും ബാംഗ്ലൂരിനു തിരിച്ചടിയാവുന്നുണ്ട്‌. ഇവിടെ, നിശാബ്ദമായാണെങ്കിലും നിസാമിന്റെ നഗരം ഇന്ത്യയിലെ ചിപ്‌സ്‌ തലസ്ഥാനമായിമാറാന്‍ ഒരുങ്ങുകയാണ്‌.

പക്ഷെ...

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്‌ പരിഭവങ്ങളേറെയുണ്ട്‌. സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന്റെ ഏഴുഘട്ടങ്ങളില്‍ പരിസ്ഥിതി മലിനീകരണത്തിന്‌ ഏറ്റവും സാദ്ധ്യതയുള്ള വേഫര്‍ ഫാബ്രിക്കേഷനെയാണ്‌ ഹൈദരാബാദ്‌ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത്‌. ചിപ്സുകമ്പനിയില്‍ നിന്നും പുറംതള്ളുന്ന രാസപദാര്‍ഥങ്ങളും മലിനജലവും വളരെ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ ഭയപ്പെടുന്നവരേറെയുണ്ട്‌. സര്‍ക്കാരിന്റെ മലിനീകരണനിയന്ത്രണസംഘവും ചിപ്‌നിര്‍മാണശാലകളെ അപകടമേഖലയിലാണ്‌ (റെഡ്‌ കാറ്റഗറി) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. പല മുന്തിയരാജ്യങ്ങളും ഇത്തരം ചിപ്സുനിര്‍മാണശാലകളെ പുറന്തള്ളിയ ഭീതിദമായ ചരിത്രവുമുണ്ട്‌.

ചുളുവിലയില്‍ കച്ചവടമാകുന്ന ഏക്കറുകണക്കിന്‌ ഭൂമിയാണ്‌ മറ്റൊരു പ്രശ്നം. കുടിയൊഴിപ്പിക്കല്‍ തലവേദനയാകുമെന്നും മുഖ്യന്‍ ആശങ്കപ്പെട്ടിട്ടുണ്ട്‌.

ഫാബ്‌ സിറ്റി അടുത്തിടെയൊന്നും തുടങ്ങാന്‍ സാദ്ധ്യതയില്ലെന്നു കരുതുന്നവരേറെയുണ്ട്‌. വന്നാല്‍ തന്നെ അതു നാടിനു ഉപകാരത്തോടൊപ്പം ഉപദ്രവങ്ങളും സമ്മാനിക്കുമെന്നും ഭയപ്പെടുന്നവരുണ്ട്‌. പക്ഷെ ബിരിയാണിയോടൊപ്പം ചിപ്സുകളും നഗരമഹിമയുടെ ഭാഗമായി തുടങ്ങിയിരിക്കുന്നു. ഹൈ ടെക്‌ ഹൈദരാബാദ്‌ തയാറെടുക്കുകയാണ്‌. കൂടുതല്‍ വളര്‍ച്ചക്കായി. കൂടുതല്‍ വികസനത്തിനായി. കൂടുതല്‍ അതിശയങ്ങള്‍ക്കായി.

ഇനി:ഐ.ടി.യെന്ന രണ്ടക്ഷരം ഏതെങ്കിലും പ്രകടനപത്രികയിലുണ്ടോ ആവോ. ഏതോ സിറ്റി സ്മാര്‍ട്ടാവാന്‍ പോവുന്നെന്നും കേട്ടു. തിരഞ്ഞെടുപ്പു ദൈവങ്ങളേ! പ്രത്യയശാസ്ത്രത്തോടൊപ്പം പേരിനെങ്കിലും വിവരസാങ്കേതികവിദ്യാഭ്യാസമുള്ളവനെക്കൂടി ജയിപ്പിക്കണം. പ്ലീസ്‌. ചുളുവിലൊന്നു നാടു നന്നാക്കാനാണേയ്‌.

അമേരിക്കന്‍ ഭൂതങ്ങള്‍

March 2006

മാര്‍ച്ച്‌ 18-നുച്ചയ്ക്ക്‌ ആന്ധ്രാമുഖ്യന്‍ രാജശേഖരനൊരു കത്തു കിട്ടി. അതൊരു വാര്‍ത്തയല്ല. പക്ഷെ വെള്ളക്കടലാസുകുറിപ്പിന്റെ തലപ്പത്ത്‌ വാഷിംഗ്ട്ടണ്‍ കൊട്ടാരത്തിന്റെ മുദ്രയും കീഴെ ജോര്‍ജ്ജ്‌ ബുഷിന്റെ ഒപ്പുമുണ്ടായിരുന്നു. ഹൈദരാബാദെന്ന പ്രശാന്തസുന്ദരദേശത്തെ വിരുന്നുസല്‍ക്കാരത്തിനു നന്ദി പറയുകയായിരുന്നു ബുഷ്‌. ഒപ്പം സംസ്ഥാനത്തിന്റെ കാര്‍ഷികനേട്ടങ്ങളെ അകമഴിഞ്ഞു പുകഴ്‌ത്തുകയും.മാര്‍ച്ച്‌ ആദ്യവാരം ഇന്ത്യ കാണാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ തലസ്ഥാനം കൂടാതെ ആകെ സന്ദര്‍ശിച്ചത്‌ ഹൈദരാബാദാണ്‌. ഈ നഗരത്തോടുള്ള അമേരിക്കന്‍ പ്രേമത്തിനു തുടക്കം കുറിച്ചത്‌ മെയ്‌ 2000-ല്‍ ഇവിടെയെത്തിയ മുന്‍ രാജാവ്‌ ബില്‍ ക്ലിന്റണാണ്‌. ഇത്തവണയും പ്രതീക്ഷകള്‍ തെറ്റിക്കാതെ മുഖ്യനും കൂട്ടരും ബുഷിന്റേയും ഭാര്യ ലോറയുടേയും വരവ്‌ ആഘോഷമായി കൊണ്ടാടി.

നാലുമണിക്കൂറും നാലായിരം കാവല്‍ക്കാരും

ആണവദുരന്തധാരണയും ഉഭയകക്ഷിപ്രണയവും രാജ്ഘട്ടിലെ പട്ടിയും അങ്ങ്‌ ദില്ലീരാജധാനിയിലെ വിലപിടിപ്പുള്ള വാര്‍ത്തകള്‍. ഇത്‌ ഹൈദരാബാദിലെ ബുഷിന്റെ നാലുമണിക്കൂര്‍ കുസൃതിയേയും ഒപ്പം വന്ന 17-അംഗ ശ്വാനസേനയേയും 700-ഓളം വന്ന അംഗരക്ഷപ്പടയേയും കുറിച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളാണ്‌. ലോകപോലീസിന്റെ നാഥനെ കാക്കാന്‍ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും വക പത്തുരണ്ടായിരം കാക്കിക്കാര്‍ വേറെയുമുണ്ടായിരുന്നു. സായിപ്പൊരു പേടിത്തൊണ്ടന്‍ തന്നെ!

രാജാവെത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ സര്‍ജന്റ്‌ മേജറും ഫസ്‌റ്റ്‌ ലഫ്‌നന്റും മണപ്പിക്കാനായി നഗരത്തിലെത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശ്വാനസംഘത്തിലെ സാറമ്മാരെ വരെ ഔദ്യോഗികനാമത്തില്‍ അഭിസംബോധന ചെയ്യണമെന്നായിരുന്നു അവരെ പാര്‍പ്പിച്ച കാക്കത്യ ഷെറാട്ടണിലെ പഞ്ചനക്ഷത്രപരിചാരകര്‍ക്കു ലഭിച്ച നിര്‍ദ്ദേശം. പെന്റഗണിലെ പട്ടികളുടെ ഒരോ ഗമയേ! സാറ്റലൈറ്റ്‌ തന്ത്രങ്ങളും മറ്റാധുനികയന്ത്രങ്ങളുമായി രഹസ്യപ്പോലീസും സജ്ജമായിരുന്നു.

ബുഷ്‌ വന്നതും സ്റ്റൈയിലില്‍ തന്നെ. എയര്‍ഫോഴ്‌സ്‌ വണ്‍ എന്ന ഔദ്യോഗികവിമാനത്തിന്റെ മൂന്നു പതിപ്പുകള്‍ ഒന്നിനു പുറകെ ഒന്നായി പറന്നിറങ്ങുകയായിരുന്നു. (കള്ളന്മാരെയും കൊള്ളക്കാരെയും പറ്റിക്കാനായി ഇതൊരു പതിവാണ്‌. സായിപ്പിന്റെ പെരുത്ത ബുദ്ധിയേയ്‌!)

പക്ഷെ മുഖ്യന്‍ രാജശേഖരന്‍ വേലകളെത്ര കണ്ടിരിക്കുന്നു. കിട്ടിയ സമയത്തിനിടെ സംസ്ഥാനത്തെക്കുറിച്ചു നിര്‍മ്മിച്ച ഒരു 10-മിനുറ്റ്‌ ഹ്രസ്വചിത്രം ബുഷിനും പ്രിയതമയ്ക്കും കാട്ടിക്കൊടുത്തെന്നു മാത്രമല്ല ഹെലികോപ്‌റ്റര്‍ യാത്രക്കിടെ ഹുസൈന്‍സാഗറും ഒസ്മാന്‍സാഗറും ചാര്‍മിനാറും ഗോല്‍ക്കൊണ്ടകോട്ടയുമൊക്കെ ചരിത്രവിവരണസഹിതം ചൂണ്ടിക്കാണിച്ചു കൊടുത്തു മിടുക്കന്‍ മുഖ്യന്‍.

ബുഷിന്റെ സന്ദര്‍ശനമെനുവില്‍ പ്രധാനമായുണ്ടായിരുന്നത്‌ ആചാര്യ എന്‍ ജി രംഗ കാര്‍ഷികസര്‍വകലാശാലയും ഇന്ത്യന്‍ സ്കൂള്‍ ഓഫ്‌ ബിസിനസ്സുമായിരുന്നു.

ഈ രണ്ടു കേന്ദ്രങ്ങളും സുരക്ഷാഭടന്മാര്‍ മിനികോട്ടയാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ റൂമുകളില്‍ നിന്നുവരെ ഒഴിപ്പിച്ചെന്നാണ്‌ സ്വകാര്യം. ഏതായാലും കൃത്യസമയത്തു തന്നെ സര്‍വകലാശാലയിലെത്തിയ ബുഷ്‌ ഗവേഷകരും കര്‍ഷകരുമായി എകദേശം ഒരു മണിക്കൂര്‍ പങ്കുവെച്ചു. നാടോടിപ്പാട്ടും കൂത്തും കുഴല്‍വിളിയുമൊക്കെക്കൂടി മൊത്തമൊരു മേളമായിരുന്നു. ലോറ ബുഷും അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടൊലീസ റൈസും കര്‍ഷകസ്ത്രീകളോടു സൊറ പറയുന്നതും കാണാമായിരുന്നു. പാടത്തു പൊന്നുവിളയിച്ച കര്‍ഷകരെ അനുമോദിക്കാനും ബുഷ്‌ മറന്നില്ല. കൈയില്‍ കലപ്പയും മടിയില്‍ മത്തനും വിഡ്ഢിച്ചിരിയുമായി നില്‍ക്കുന്ന അമേരിക്കന്‍ വീരന്റെ ചിത്രം പിറ്റേദിവസം പല പ്രാദേശികപത്രങ്ങളിലും നാലുകോളത്തില്‍ കണ്ടു. വ്യത്യസ്ത തരത്തിലുള്ള ഇന്ത്യന്‍ കര്‍ഷകരീതികള്‍ കണ്ടറിഞ്ഞശേഷം വ്യവസായകരും വാണിജ്യം പ ടിക്കുന്ന ചെറുപ്പക്കാരുമായുള്ള ചര്‍ച്ചക്കായി ബുഷ്‌ ഇന്ത്യന്‍ സ്കൂള്‍ ഓഫ്‌ ബിസിനസ്സിലേക്ക്‌ ശാസ്ത്രസാങ്കേതികമേഖലയില്‍ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് ബുഷ്‌ 'യുവതലമുറ'യോടു പറഞ്ഞു.

നഗരത്തിനൊരു കൊച്ചുസമ്മാനം

ഒടുവില്‍ ഹൈദരാബാദിനും ഒരു യു.എസ്‌ കോണ്‍സുലേറ്റ്‌. അടുത്ത വര്‍ഷം പകുതിയോടെ മാധാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിസാവിതരണകേന്ദ്രം വിദേേശപ്പറക്കല്‍ കൊതിക്കുന്ന തെക്കേയിന്ത്യക്കാര്‍ക്കൊരനുഗ്രഹമാവും. ഇപ്പോള്‍ ചെന്നൈയില്‍ മാത്രമാണ്‌ ഇത്തരമൊരു കേന്ദ്രമുള്ളത്‌. അമേരിക്കന്‍ വിസയ്ക്ക്‌ അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ആന്ധ്രാക്കാരായതിനാലാണ്‌ ഹൈദരാബാദില്‍ കോണ്‍സുലേറ്റ്‌ അനുവദിക്കുന്നതെന്നാണ്‌ ഔദ്യോഗികഭാഷ്യം. അമേരിക്കന്‍ കോണ്‍സുലേറ്റിനു പിന്നാലെ ബ്രിട്ടണ്‍, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളും വിസാവിതരണകാര്യാലയങ്ങള്‍ തുടങ്ങാനിടയുണ്ടെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

ഇതുകൂടാതെ H1B വിസകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ബുഷ്‌ വിളംബരം ചെയ്തു. സോഫ്റ്റ്‌വെയര്‍ വിപണിയില്‍ ഇന്ത്യന്‍ മല്‍സരത്തെ ഭയക്കുന്നില്ലെന്ന ബുഷ്‌മൊഴിക്കു പിന്നാലെയായിരുന്നു വിസാവര്‍ദ്ധനവിന്റെ മോഹനവാഗ്ദാനം. പാക്കിസ്ഥാനുപോലും ലഭിക്കാത്ത ഉപകാരങ്ങളാണത്രെ ഹൈദരാബാദിനു ലഭിച്ചിരിക്കുന്നത്‌.

പെരുവഴിയിലെ പ്രതിഷേധം

ബുഷിന്റെ ഇന്ത്യാസന്ദര്‍ശനത്തെ എതിര്‍ത്ത ഇടതുപാര്‍ട്ടികളുടെ പൊതുപ്രതിഷേധം കൂടാതെ ഹൈദരാബാദ്‌ നഗരത്തിന്റെ ഒരു ഭാഗം കല്ലേറിലും മുദ്രാവാക്യങ്ങളിലും മുങ്ങിനില്‍ക്കുകയായിരുന്നു മാര്‍ച്ച്‌ 3-ന്‌. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ മെക്കാമസ്‌ജിദിനും ചാര്‍മിനാറിനും ചുറ്റും അമേരിക്കന്‍ പതാകകളും ബുഷിന്റെ കോലങ്ങളും അഗ്നിക്കിരയായി. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി പലയിടത്തും അക്രമാസക്തമാവുകയും പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഒരാഴ്ച നീണ്ടുനിന്ന സമരങ്ങളുടെ സമാപനമായിരുന്നു ഈ കലാശക്കൊട്ട്‌.

ബുഷ്‌ ഒരു വന്‍പോലീസ്‌ സന്നാഹം ഒപ്പം കരുതിയതു ഇതൊക്കെപ്പേടിച്ചാവണം. നക്സലുകളുടെ വിഹാരകേന്ദ്രമായൊരു സംസ്ഥാനത്തില്‍, ഒസാമയുടെ ആരാധകരുള്ള ഒരു പഴയനഗരത്തില്‍, അല്‍പ്പം സുരക്ഷ വേണമെന്നു അമേരിക്കക്കാര്‍ കരുതിയാല്‍ അതിലതിശയമില്ലതാനും. മറ്റൊരു രഹസ്യം, തീവ്രവാദികളുണ്ടെന്നു സംശയിക്കിക്കപ്പെടുന്ന ഹൈദരാബാദില്‍ ഒരു യു. എസ്‌. കോണ്‍സുലേറ്റ്‌ വന്നാല്‍ അമേരിക്കന്‍ ചാരക്കണ്ണുകള്‍ക്ക്‌ അവരെ നിരീക്ഷിക്കാന്‍ കുറച്ചുകൂടി സൌകര്യമാവും. 9/11 വിമാനാക്രമണത്തിനു വരെ ഒരു ഹൈദരാബാദി ബന്ധമുണ്ടായിരുന്നല്ലോ! ഇങ്ങനെ ഇനിയും എത്ര രഹസ്യ അജന്‍ഡകള്‍ ബുഷിനും ഇരുകാലി-നാല്‍ക്കാലി സംഘത്തിനുമുണ്ടായിരുന്നെന്നു കാലം മാത്രമേ തെളിയിക്കൂ.

പക്ഷെ...

ഏറെ ആഗോളസോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ഓഫീസുകളുള്ള ഹൈദരാബാദ്‌ ബുഷിന്റെ സന്ദര്‍ശനത്തോടെ ഒന്നുകൂടി മിടുക്കനായി. ഔട്ട്‌സോഴ്‌സിംഗിന്റെ മെക്കയായി മാറിക്കൊണ്ടിരിക്കുന്ന നഗരം ഇനി നിക്ഷേപകര്‍ക്കായി സദാ സ്വാഗതമോതും. കോണ്‍സുലേറ്റിനു പിന്നാലെ നഗരത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുവാനും സാദ്ധ്യതയുണ്ട്‌. പ്രവാസിഭാരതീയസമ്മേളനത്തിനു വേദിയായ ആന്ധ്രാരാജധാനി വീണ്ടും വിദേശപണം സ്വപ്നം കാണുകയാണ്‌. നൂക്ലിയര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം കര്‍ഷകരെ ഗൌനിക്കണമെന്നും ബുഷ്‌ സൂചിപ്പിക്കുന്നു. അമേരിക്കയുടെ സുഹൃത്‌ഭൂപടത്തില്‍ ഈ നഗരത്തിനു സ്ഥാനമുണ്ടെന്നും ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇന്ത്യ കാത്തിരിക്കുന്ന നഗരമായി ഹൈദരാബാദ്‌ മാറുകയാണോ?

ഇനി:സാനിയയുടെ നാട്ടിലേക്കുള്ള യാത്ര രോമാഞ്ചജനകം എന്നാണ്‌ ബുഷ്‌ മൊഴി. കുട്ടിക്കുപ്പായക്കാരിയുടെ പന്തുകളിയും ഈ ദേശത്തെ മറ്റു ചൂടു വാര്‍ത്തകളും അമേരിക്കന്‍ ഭൂതങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ? അതോ ന്യൂക്ലിയര്‍ വാചകക്കസര്‍ത്തു പോലെ ഇതും ബുഷിന്റെ കൊച്ചുകുസൃതിയോ? കണ്ടു തന്നെയറിയാം.

പറന്നിറങ്ങാന്‍ പുതിയ മേടകള്‍

February 2006

ആകാശത്തോളം സ്വപ്നം കണ്ടിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ശ്രമഫലമായാണു നിസാമിന്റെ നഗരത്തില്‍ ഐ. ടി ഭീമന്മാര്‍ പണ്ട്‌ വിമാനമിറങ്ങിയത്‌. ചിലര്‍ താണുപറന്ന ശേഷം അടുത്തുള്ള സിലിക്കോണ്‍ താഴ്‌വരയില്‍ കൂടുകെട്ടി. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ്‌ പെയ്തൊഴിഞ്ഞ പെരുമഴയില്‍ ബാംഗ്ലൂരിലെ ചില കമ്പ്യൂട്ടര്‍ കമ്പനികളുടെ കുളിമുറിയില്‍ വരെ വെള്ളം കയറിയപ്പോള്‍ ഇങ്ങിവിടെ, ഹൈദരാബാദില്‍, പ്രതീക്ഷകള്‍ എഴുനിറങ്ങളില്‍ തളിര്‍ക്കുകയായിരുന്നു. കേമനാരെന്ന കലഹം മുറുകുമ്പോള്‍ രണ്ടു നവീനനഗരങ്ങളും ഉയര്‍ത്തിക്കാട്ടുന്നൊരു വസ്തുതയാണ്‌ സര്‍വ്വഗുണസമ്പന്നമായ വിമാനത്താവളങ്ങള്‍. 2008-ആകുമ്പോഴേക്കും വിമാനമുരുട്ടിക്കളിക്കാന്‍ രണ്ടുപേര്‍ക്കും കിട്ടും ഒരോ പുതുപുത്തന്‍ അന്താരാഷ്ട്രത്താവളങ്ങള്‍!

ജനകീയമായിക്കൊണ്ടിരിക്കയാണ്‌ വിമാനയാത്രകള്‍. എയറിന്ത്യയിലെ മഹാരാജാവിനെക്കാള്‍ ഇപ്പോള്‍ ഗമ എയര്‍ ഡെക്കാന്റെ ജനകീയനായ 'കോമണ്‍ മാന്‍'ഇനാണ്‌-(അതെ, ആര്‍.കെ. ലക്ഷ്മണിന്റെ ആ കള്ളിക്കുപ്പായക്കാരനു തന്നെ). പ്രതിവര്‍ഷം 25 ശതമാനം വളര്‍ന്ന് വികസിക്കുന്നൊരു മേഖലയാണത്രേ വ്യോമയാനം. കേന്ദ്രപൈലറ്റ്‌ പ്രഫുല്‍ പട്ടേലിന്റെ കോക്‌പിറ്റിലെ സൂചികയനുസരിച്ച്‌ 2010-ആകുമ്പോഴേക്കും ഭാരതീയര്‍ക്കാവശ്യമായ വിമാനങ്ങളുടെ എണ്ണം: 1,800.(ഇപ്പോള്‍ ഇന്ത്യനെന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനുള്ളത്‌ വെറും 200 വിമാനങ്ങള്‍) അപ്പോള്‍ ഇത്രയും യന്ത്രപ്പക്ഷികള്‍ക്ക്‌ വിശ്രമിക്കാന്‍ താവളമോ? അതും ആവശ്യം. അതുകൊണ്ടാണ്‌ പട്ടേലും കൂട്ടുകാരും കൂടുതല്‍ മേടകള്‍ക്കു അനുമതി കൊടുത്തത്‌. ഇപ്പോഴുള്ള 126 എണ്ണത്തില്‍ 11 എണ്ണം അന്താരാഷ്ട്രവും 89 എണ്ണം ആഭ്യന്തരവും 26 എണ്ണം പ്രതിരോധവും 38 എണ്ണം ഉപയോഗശൂന്യവുമാണ്‌.

അതിനാല്‍ ഏറ്റവുമൊടുവില്‍ ലിസ്റ്റില്‍ കയറിപ്പറ്റിയ മുംബൈ അന്താരാഷ്ട്രമുള്‍പ്പടെ ഏെറെ വിമാനത്താവളങ്ങള്‍ക്ക്‌ കേന്ദ്രം പദ്ധതിയിടുന്നു. ഹൈദരാബാദും ബാംഗ്ലൂരും കണ്ണൂരുമെല്ലാം അതില്‍പ്പെടും.

ആന്ധ്രയിലെ ആകാശം

ഹൈദരാബാദ്‌, വിശാഖപട്ടണം, രാജമുന്‍ഡ്രി, വിജയവാഡ, തിരുപ്പതി എന്നീ പ്രധാനവിമാനത്താവളങ്ങള്‍ കൂടാതെ സ്വകാര്യജറ്റുകള്‍ക്കു പറന്നിറങ്ങാന്‍ ഏകദേശം 17 ചെറുതാവളങ്ങളുമുണ്ട്‌ ആന്ധ്രയില്‍.

ആന്ധ്രാരാജധാനിയിലെ വ്യോമഗതാഗതം കഴിഞ്ഞ വര്‍ഷം 28% വര്‍ദ്ധിച്ച്‌ ഏകദേശം മൂന്നു മില്യണ്‍ യാത്രക്കാരിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ ബേഗംപേട്ടിലുള്ള താവളത്തില്‍ 10 വിദേശവിമാനങ്ങള്‍ പൊങ്ങുന്നതു കൂടാതെ രാജ്യത്തെ എല്ലാ പ്രധാനനഗരങ്ങിലേക്കും ആഭ്യന്തരപ്പറക്കലുകളുമുണ്ട്‌. കേരളത്തിലേക്കാകെയുള്ളത്‌ എയര്‍ സഹാറയുടെ ഹൈദരാബാദ്‌-കൊച്ചി വിമാനമാണെന്ന് മാത്രം. ബ്രിട്ടീഷ്‌ എയര്‍വേയ്‌സും ഖത്തര്‍ എയര്‍വേയ്‌സുമുള്‍പ്പെടെ ഏറെ വിദേശസര്‍വ്വീസുകള്‍ ഹൈദരാബാദിനെ നോട്ടമിട്ടിരിക്കുന്നതിനാല്‍ സമീപഭാവിയില്‍ത്തന്നെ കുറേക്കൂടി ആകാശപ്പറവകള്‍ പറന്നിറങ്ങാന്‍ സാദ്ധ്യതയുണ്ട്‌.

അവര്‍ക്കെല്ലാം സ്വാഗതമേകാന്‍ ഇന്ത്യയിലെ അഞ്ചാമത്തെ വന്‍ നഗരം ഒരുങ്ങുകയാണ്‌. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 2008 മാര്‍ച്ചാവുമ്പോഴേക്കും ഹൈദരാബാദിന്‌ പുത്തനൊരു വിമാനത്താവളം ലഭിക്കും. നഗരത്തിനല്‍പ്പമകലെ ഷംഷാബാദില്‍ 5,500 ഏക്കര്‍ വിസ്‌തൃതിയില്‍ 1,663 കോടി രൂപ ചെലവില്‍ ഉഗ്രനൊരു താവളം. ടെര്‍മിനല്‍ സമുച്ചയം മാത്രം വരും ഒരു ലക്ഷം സ്ക്വയര്‍ മീറ്റര്‍. മൊത്തച്ചെലവിന്റെ 63 ശതമാനം ജി. എം. ആര്‍. ഗ്രൂപ്പും 11 ശതമാനം മലേഷ്യ എയര്‍ പോര്‍ട്ട്‌സ്‌ ഹോള്‍ഡിംഗ്‌ ബെര്‍ഹാടും 13 ശതമാനം വീതം ആന്ധ്ര സര്‍ക്കാരും എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയും മുടക്കും. പൂര്‍ണ്ണമായി പണിതീരുമ്പോള്‍ പ്രതിവര്‍ഷം ഏഴുമില്ല്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും ഈ കൂടാരത്തിന്‌.

60 ചെക്ക്‌-ഇന്‍ കൌണ്ടറുകളുള്ളതിനാല്‍ യാത്രക്കാര്‍ക്ക്‌ ക്യൂ നില്‍ക്കാതെ രക്ഷപ്പെടാം. എക്‌സ്‌റേ ചെക്കിംഗ്‌ എന്നൊരു പരിപാടിയേ ഇല്ല. ബസ്സില്‍ കയറുന്നതിനു പകരം യാത്രക്കാര്‍ക്കു ടെര്‍മിനലില്‍ നിന്നും വിമാനത്തിലേക്കു നടന്നുകയറാന്‍ 10 എയര്‍ബ്രിട്‌ജുകള്‍. ലഗ്ഗേജുകള്‍ക്കായി നാലു നീളന്‍ കണ്‍വെയര്‍ ബെല്‍റ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമം. ചുരുക്കത്തില്‍, വിദേശത്തുനിന്നു വരുന്ന യാത്രികന്‌ ചെക്കിംഗും ക്ലിയറന്‍സും ഒക്കെക്കഴിഞ്ഞ്‌ അരമണിക്കൂറിനകം വിമാനത്താവളത്തു നിന്നും പുറത്തുചാടാം. (ഇപ്പോള്‍ ശരാശരി മണിക്കൂറൊന്നെടുക്കും ഈ പ്രക്രിയയ്ക്ക്‌)


സ്ഥിരം പറക്കുന്ന യാത്രക്കാര്‍ക്ക്‌ പ്രത്യേക സൌകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്‌. ഇതൊക്കെ കൂടാതെ, 10,000 സ്ക്വയര്‍ ഫീറ്റ്‌ വിസ്താരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിമാനത്താവളഗ്രാമത്തില്‍ (എയര്‍ പോര്‍ട്ട്‌ വില്ലേജ്‌) കപ്പലണ്ടി മുതല്‍ ചിക്കന്‍ കബാബ്‌ വരെ ലഭ്യമാകുന്ന മിനി ഭക്ഷ്യമേളയും ബിസിനസ്സ്‌ സെന്ററും മിനി ഗോള്‍ഫ്‌ ഗ്രൌണ്ടും പദ്ധതിയിലുണ്ട്‌. വിമാനം കിട്ടിയില്ലേലും ഉല്ലസിക്കാന്‍ വകുപ്പുണ്ടെന്നു ചുരുക്കം!

ബാംഗ്ലൂരിലെ വിമാനക്കൊട്ടകയ്ക്കും ആഡംബരത്തിനു കുറവൊന്നുമില്ല. നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ദേവനഹള്ളിയില്‍ 3,900 ഏക്കറില്‍ നിര്‍മ്മിക്കപ്പെടുന്ന പുത്തന്‍ വിമാനത്താവളത്തിന്‌ 2 റണ്‍ വേയും 120 വിമാനസ്റ്റാന്‍ഡുകളുമുണ്ടാവും. പ്രതിവര്‍ഷം 40 മില്ല്യണ്‍ യാത്രക്കാരെയും ഒരു മില്ല്യണ്‍ ചരക്കും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുണ്ടാവും സ്വപ്നതാവളത്തിന്‌ . 2008-ഏപ്രിലില്‍ പണിതീരുമെന്നാണ്‌ പ്രതീക്ഷ.

പണി നേരത്തെ തുടങ്ങിയതിനാല്‍ റണ്‍വേയിലാദ്യമോടുന്നത്‌ ഹൈദരാബാദാണ്‌. നിര്‍മ്മാണജോലികള്‍ പല ഏജന്‍സികള്‍ക്കായി പകുത്തുനല്‍കി സമയം ലാഭിക്കുകയാണ്‌ ഹൈദരാബാദ്‌. രണ്ടും പുതുപുത്തന്‍ (ഗ്രീന്‍ഫീല്‍ദ്‌) താവളങ്ങളാണ്‌. നിലവിലുള്ള വിമാനത്താവളം പുതുക്കാതെ പുത്തനൊരു തരിശുനിലത്തില്‍ ആദ്യപടി മുതല്‍ തുടങ്ങിയാലാണ്‌ ഗ്രീന്‍ഫീല്‍ദ്‌ എയര്‍പോര്‍ട്ട്‌ എന്ന പേരു കിട്ടുക. ഇത്തരത്തില്‍ ഇന്ത്യയിലാദ്യത്തെ പുതുപുത്തന്‍ വിമാനത്താവളമാകാനുള്ള മല്‍സരപറക്കലിലാണ്‌ ഹൈദരാബാദും ബാംഗ്ലൂരും. അല്‍പ്പമകലെ ഗോവയും മറ്റൊരങ്കത്തിനു തയ്യാറെടുക്കുന്നു.

കെട്ടിലും മട്ടിലും അന്താരാഷ്ട്രനിലവാരം പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്റെ പ്രോജക്ട്‌ തലവന്മാര്‍ പറയുന്നു. പദ്ധതിപ്രദേശത്തെ നാഷണല്‍ ഹൈവേകളിലേക്കും നഗരമദ്ധ്യത്തിലേക്കും ബന്ധിപ്പിക്കുന്ന പാതകളുടെ പണി വിമാനത്താവളത്തിനു മുന്നേ തീരുമെന്നു ചുരുക്കം. ഇന്ദിരാഗാന്ധിയുടെ പേരിലറിയപ്പെടുന്ന പുതിയ താവളം തുറന്നുകഴിഞ്ഞാല്‍ ഇപ്പോഴത്തെ വിമാനത്താവളം പറക്കല്‍ വിദ്യാര്‍ത്ഥികളുടേയും വി.ഐ.പി പറക്കലുകളുടേയും സ്വകാര്യസ്വത്താവും.

ആന്ധ്രയിലെ രണ്ടാമത്തെ പ്രധാനി വിശാഖപട്ടണം താവളമാണ്‌. നല്ലൊരു മഴപെയ്താല്‍ വിമാനത്തിന്റെ വീലുവരെ വെള്ളം പൊങ്ങും വിശാഖപട്ടണത്തെ താവളത്തില്‍. മിനി റിസെര്‍വോയറുകള്‍ കെട്ടി വെള്ളം വിമാനത്താവളത്തിലേക്കു വരുന്നതു തടയാനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. നേതാക്കന്മാര്‍ പറഞ്ഞുകൊതിപ്പിക്കുന്നതു പോലെ പുതിയ വിമാനത്താവളമൊന്നും വിശാഖപട്ടണത്തില്‍ ഉടനെ വരാന്‍ സാധ്യതയില്ലെങ്കിലും എയര്‍ കാര്‍ഗൊ കൊംപ്ലെക്സും ടെര്‍മിനലുകളുടെ വികസനവും വൈകാതെ ഉണ്ടായേക്കാം. അന്താരാഷ്ട്രപദവിക്കായുള്ള ശ്രമവും തുടങ്ങിയിരിക്കുന്നു.

ഏതായാലും താവളങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണ്‌. കോഴിക്കോടിനു കൂടി അന്താരാഷ്ട്രപദവി കിട്ടിയതോടെ മൂന്ന് അന്താരാഷ്ട്രന്മാരുള്ള ഏക സംസ്ഥാനമായിരിക്കുകയാണ്‌ കേരളം. കണ്ണൂരില്‍ പുതിയൊരു താവളത്തിന്‌ അനുമതി ലഭിച്ചതു കൂടാതെ തിരുവനന്തപുരത്തെ രണ്ടാം ടെര്‍മിനലും സര്‍ക്കാര്‍ പരിഗണനയിലാണ്‌. കൊച്ചിയിലെയെന്ന പോലെ കൊച്ചുകേരളത്തിലെ മറ്റു വിമാനത്താവളങ്ങളും ആകെമൊത്തം ചെറുതാണെങ്കിലും വൃത്തിയുടെ കാര്യത്തില്‍ നാം മറ്റിന്ത്യന്‍ വന്‍നഗരങ്ങളെ ദില്ലിയേയും മുംബൈയേയും കടത്തിവെട്ടുമെന്ന്‌ സ്ഥിരംപറക്കലുകാര്‍ പറയുന്നു.

വിസാവിതരണകേന്ദ്രം

വിമാനത്താവളം കൂടാതെ ഹൈദരാബാദ്‌ കാത്തിരിക്കുന്ന മറ്റൊരു സ്വപ്നം യു. എസ്‌ കോണ്‍സലേറ്റാണ്‌. ഇപ്പോള്‍ തെക്കേയിന്ത്യയില്‍ ആകെയുള്ള അമേരിക്കന്‍ വിസാവിതരണകേന്ദ്രം ചെന്നൈയിലാണ്‌. പുതിയൊരു കേന്ദ്രം തുടങ്ങാന്‍ സായിപ്പ്‌ പദ്ധയിയിട്ടതു മുതല്‍ ബാംഗ്ലൂരും ഹൈദരാബാദും കടിപിടിയിലാണ്‌. എന്നാല്‍ അരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്കു വിമാനം കയറ്റിയ ആന്ധ്രയ്ക്കുതന്നെയാകും ആ ഭാഗ്യം ലഭിക്കുക. മാര്‍ച്ച്‌ ഒന്നാം വാരം ഹൈദരാബാദില്‍ വിമാനമിറങ്ങുന്ന അമേരിക്കന്‍ രാജാവ്‌ ജോര്‍ജ്‌ ബുഷ്‌ തിരുവായ്‌ മൊഴിഞ്ഞ്‌ ഈ നഗരത്തിനു തന്നെ വിതരണകേന്ദ്രം സമ്മാനിക്കുമെന്നാണ്‌ ഇവിടെ നിന്നുമുള്ള ലേറ്റസ്റ്റ്‌ വര്‍ത്തമാനം.

ഇനി: പറന്നുജീവിക്കുന്ന കുറച്ചു തെലുങ്കരുടേയും ജീവിക്കാന്‍ പറക്കുന്ന ഏറെ മലയാളികളുടേയും ആവശ്യങ്ങളും പ്രശ്നങ്ങളും പലതായതിനാല്‍ ഇത്തവണ പരിഭവമില്ല. പക്ഷെ, ഹൈദരാബാദില്‍ നിന്നും നെടുമ്പാശ്ശേരിയിലുള്ള 'കൊച്ചി' വിമാനത്താവളം വരെ പറക്കാന്‍: 1 മണിക്കൂര്‍. അവിടെ നിന്നും കൊച്ചിനഗരം വരെ ടാക്സിയില്‍ പറക്കാന്‍ 1 മണിക്കൂര്‍. ഈ പ്രതിഭാസത്തിനൊരു പരിഹാരം പുതുവര്‍ഷത്തിലെങ്കിലും പ്രതീക്ഷിക്കാമോ ആവോ!

പ്രവാസികളുടെ പ്രയാസങ്ങള്‍

January 2006

തരമൊത്തിരുന്നേല്‍ ഹൈദരാബാദിലൊരു ഹര്‍ത്താല്‍ നടത്തിയേനെ നമ്മുടെ സ്വദേശി പ്രവാസികള്‍. ജനുവരി രണ്ടാം വാരം ആന്ധ്രാതലസ്ഥാനിയില്‍ നടമാടിയ നാലാമത്‌ ഭാരതീയ പ്രവാസി ദിവസ്‌ വെറുമൊരു പ്രഹസനമായിരുന്നെന്നാണ്‌ ചില ഗള്‍ഫ്‌ മലയാളികളുടേയും അവരുടെ സംഘടനകളുടേയും പക്ഷം. കേരളമുഖ്യന്‍ ഉമ്മച്ചന്‍ അങ്ങനൊന്നും പറഞ്ഞു കേട്ടില്ല. മാത്രവുമല്ല, ഇന്ത്യന്‍ വംശജരുടെ വിദേശിപ്പണം വാരാന്‍ ചാക്കുമായി വന്ന മറ്റു മുഖ്യന്മാരുയൊപ്പം കൂടി മോശമില്ലാതെ സ്വന്തം വേഷമാടുകയും ചെയ്തു കുഞ്ഞൂഞ്ഞ്‌. സര്‍ക്കാരിന്റെ വിദേശമലയാളിവകുപ്പിന്റെ(നോര്‍ക്ക) ഭാരവാഹികളുമുണ്ടായിരുന്നു കൂട്ടിന്‌.

മുംബൈയും ദില്ലിയും കടന്ന്‌ ബാംഗ്ലൂരും ചെന്നൈയും പോകാതെ പ്രവാസി സമ്മേളനം ഹൈദരാബാദിലെത്തുകയായിരുന്നു, ഈ നാലാം പതിപ്പിന്‌. ഏറെ വിദേശികള്‍ ഇവിടെ വിമാനമിറങ്ങിയെന്നു മാത്രമല്ല, തെലുങ്കന്‍ പ്രവാസിയായ ഇഫ്‌തികര്‍ അഹമ്മദ്‌ ഷരീഫ്‌ ഇന്ത്യയിലെ ആദ്യത്തെ ഇരട്ടപൌരനായി. ഒരു പൌരത്തി കൂടെയുണ്ട്‌: പോര്‍ട്ട്‌ലന്റിലെ ഇന്റല്‍ എക്സിക്യൂട്ടീവായ നിവൃതി റായ്‌. ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്പ്‌ ഓഫ്‌ ഇന്ത്യ എന്ന ഈ സ്മാര്‍ട്ട്‌ പദ്ധതി നിലവില്‍ വന്നതോടെ പ്രവാസികള്‍ കൂടുതല്‍ ഭാരതീയരാകും. ഇതുകൂടാതെ മറ്റേറെ പ്രവാസിക്ഷേമപദ്ധതികളും പ്രഖ്യാപിച്ചു സമ്മേളനം ഉത്ഘടിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌.

പ്രതീക്ഷകള്‍ പ്രസ്താവനകള്‍

ഇന്ത്യന്‍ വംശജരുടെ ഇടയില്‍ പാരസ്പര്യം വളര്‍ത്തുന്നതിനായി പ്രവാസി ഇന്ത്യന്‍ വിജ്ഞാനശൃംഖല ആരംഭിക്കുമെന്ന്‌ സര്‍ദാര്‍ജി വാക്കുതന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ പെരുമ വളര്‍ത്തുന്നതില്‍ പ്രവാസികള്‍ക്കുള്ള പങ്ക്‌ പ്രധാനമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. അന്യദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ കഴിഞ്ഞാലെ അവരുടെ അറിവു നമ്മുടെ നാടിനു വേണ്ടി ഉപയോഗിക്കാന്‍ കഴിയൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊക്കെ സര്‍വ്വഗുണസമ്പന്നരായ പ്രവാസികളെ നാട്ടിലേക്കാകര്‍ഷിക്കാന്‍ ഉദാരമായ ഇന്‍ഷുറന്‍സ്‌, വിദേശയാത്ര നിബന്ധനകളില്‍ ഇളവുകള്‍, നിക്ഷേപസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിങ്ങനെ ഏറെ ആനുകൂല്യങ്ങള്‍ സമ്മേളനവേദിയില്‍ പ്രഖ്യാപിക്കപ്പെട്ടു.

ആസൂത്രണമുഖ്യന്‍ മൊണ്ടെക്‌ സിംഗ്‌ ആലുവാലിയയുടെ കാര്‍മികത്വത്തില്‍ ആറു സംസ്ഥാനങ്ങളിലെ മുഖ്യന്മാര്‍ സ്വന്തം ദേശത്തിന്റെ മഹത്വം വിളമ്പുന്നൊരു ചര്‍ച്ചയുണ്ടായിരുന്നു സമ്മേളനത്തില്‍. വിജയിക്കുന്നവര്‍ക്ക്‌ പ്രവാസിയുടെ സ്വകാര്യനിക്ഷേപങ്ങളുടെ വമ്പന്‍ ശേഖരം സമ്മാനം. ബീഹാറില്‍ ഈയിടെ സ്ഥാനാരോഹിതനായ നിതീഷ്‌ കുമാര്‍ നൂറുമേനി കൊയ്യാവുന്ന കാര്‍ഷികമേഖലയേയും ജമ്മു കാശ്മീര്‍ മുഖ്യന്‍ ഗുലാം നബി ആസാദ്‌ 20,000 മെഗാവാട്ട്‌ വൈദ്യുതിയേയും ആന്ധ്രാരാജന്‍ രാജശേഖരന്‍ വിവരസാങ്കേതികവിദ്യയേയും മുന്‍നിര്‍ത്തിയാണ്‌ ആളെപ്പിടിച്ചത്‌. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ശീര്‍ഷകവുമായാണ്‌ ഗുജറാത്തെത്തിയതെങ്കില്‍ താരങ്ങളുടെ തോളില്‍ കൈയിട്ടുവന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി സിനിമാസ്റ്റൈലില്‍ രംഗപ്രവേശം ചെയ്തു.

മൂലധനം മാത്രം ലക്ഷ്യം വെച്ച്‌ വന്ന മറ്റു മുഖ്യന്മാരില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കിയതും അതു തന്നെ. നിക്ഷേപങ്ങളെക്കുറിച്ചല്ല ഗള്‍ഫിലെ പ്രവാസികള്‍ക്ക്‌ നാട്ടിലേക്കു പറക്കാനുള്ള സൌകര്യക്കുറവുകളെക്കുറിച്ചാണ്‌ അദ്ദേഹം വാചാലനായത്‌. അതിനു കാരണം കേരളം മുന്നോട്ടു വെയ്ക്കുന്ന എയര്‍ കേരള പദ്ധതിയാണോ എന്നു മാത്രം സംശയം. എന്തായാലും ഗള്‍ഫ്‌ മലയാളീസ്‌ കൈയ്യടിച്ചു സ്വീകരിച്ചു കൊച്ചുകേരളത്തിന്റെ സ്വന്തം പുഷ്പകവിമാനസ്വപ്നങ്ങള്‍.

സര്‍ദാര്‍ജിയുടെ മറ്റൊരു ശ്രദ്ധേയമായ വാഗ്ദാനം ഗള്‍ഫ്‌ പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കുമെന്നതായിരുന്നു. ഈ തീരുമാനത്തെ ഗള്‍ഫ്‌വാസികള്‍ ഒന്നടങ്കം സ്വാഗതം ചെയ്തെന്നു മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ തങ്ങള്‍ക്കു കൂടി വോട്ടവകാശം വേണമെന്ന്‌ ആവശ്യപ്പെട്ടു. മാസങ്ങളോളം പല ആവശ്യങ്ങള്‍ക്കായി ജന്മനാട്‌ സന്ദര്‍ശിക്കുന്ന പല പ്രവാസികള്‍ക്കും വോട്ടവകാശം ജന്മാവകാശമാണ്‌. പാര്‍ലമെന്റില്‍ ഒന്നുരണ്ട്‌ പ്രവാസി എം.പി.മാരുണ്ടെങ്കില്‍പ്പോലും അധികപ്പറ്റാവില്ലെന്നിരിക്കെ, വോട്ടവകാശമെങ്കിലും ദാനം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായാല്‍ വളരെ ഉപകാരപ്രദമാവുമെന്നായിരുന്നു പല പരദേശികളുടേയും പക്ഷം.

ഗള്‍ഫിലുള്ള 36 ലക്ഷം ഇന്ത്യക്കാരില്‍ പകുതിയും മലയാളികളാണ്‌. അതിനാല്‍ വോട്ടവകാശം ഏറെ സാധ്യതകള്‍ നല്‍കുന്നതും കേരളത്തിനായിരിക്കും. എന്നാല്‍ ഇതല്ലാതെ കേരളത്തിനു മറ്റു പറയത്തക്ക വരങ്ങളൊന്നും ലഭിച്ചില്ല അര ഇന്ത്യക്കാരുടെ ഈ നാലാം കൂട്ടായ്മയില്‍.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും വ്യതസ്തമായി പ്രവാസി മലയാളികള്‍ നാടിനോടു കൂറുള്ളവരാണ്‌. വിദ്യാഭ്യാസത്തിനോ ഉദ്യോഗത്തിനോ ആയി പുറംലോകങ്ങളിലേക്കു പറക്കുന്ന പലരും അവിടെത്തന്നെ കൂടുകൂട്ടാറാണു പതിവ്‌. വിവാഹം കഴിയുമ്പോള്‍ കൂട്ടാളിയും പ്രവാസിയാകും. എന്നാല്‍ ഗള്‍ഫിലും മറ്റിതരരാജ്യങ്ങളിലും പണിയെടുക്കുന്ന അനേകരുടെ വേരുകള്‍ ഇന്നും കേരളത്തിലാണ്‌. അവരുടെ വിയര്‍പ്പിന്റെ ഒരു പങ്ക്‌ ചെലവാക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടുന്നതും ജന്മനാട്ടിലാണ്‌.

പക്ഷെ 1,200ഒോളം പ്രവാസികള്‍ തലകാണിച്ച സമ്മേളനത്തില്‍ മലയാളിപ്രാതിനിധ്യം തീരെ കുറവായിരുന്നു. രജിസ്ട്രേഷന്‍ ഫീസും യാത്രാകൂലിയുമൊക്കെക്കൂടി വന്‍ തുകയാവുമെന്നതിനാലാണ്‌ അതു സംഭവിച്ചതെന്നാണ്‌ പൊതുസംസാരം. ഗള്‍ഫ്‌ മലയാളികളേ ഇതിലേ ഇതിലേ എന്നു പാടുന്നൊരു സര്‍ക്കാര്‍ നമുക്കുണ്ടായിട്ടെന്തു കാര്യം?

മറുപുറം

സ്വദേശികളുടെ ചെലവില്‍ ഒരു വിദേശസമ്മേളനം. തീനും കുടിയും ആട്ടവും പാട്ടും കുറച്ചു കരാറുകളും കച്ചവടവും ഒക്കെയായി അതങ്ങു തീര്‍ന്നു, പരിഭവങ്ങള്‍ ബാക്കിവെച്ച്‌. സംഘാടകരുടെ കഴിവുകേടുകള്‍ മറക്കാം. അതീയിടെയായി ഒരു സര്‍വ്വസമ്മേളനപ്രക്രിയയാണ്‌.

പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച 11 പേരില്‍ നരേന്ദ്രമോഡിയുടെ ഉറ്റതോഴനുമുണ്ടെന്നാരോപിച്ച്‌ ഒരു കൂട്ടര്‍ സമാപനചടങ്ങ്‌ ബഹളമയമാക്കി. പ്രസിഡന്റ്‌ അബ്ദുള്‍ കലാമും മൌറിഷ്യസ്‌ വൈസ്‌ പ്രസിഡന്റ്‌ അബ്ദുല്‍ റൂഫ്‌ ബന്തനുമുള്‍പ്പടെ ഏറെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സമ്മേളനം മൊത്തതില്‍ പരാജയമായിരുന്നെന്നാണ്‌ പല പ്രവാസികളുടേയും പരാതി. പ്രവാസികളുടെ പ്രശ്നങ്ങളുടെ ചര്‍ച്ചാവേദിയാകേണ്ടിയിരുന്ന സമ്മേളനം മന്ത്രിമാരുടെ വാചകക്കസര്‍ത്തില്‍ മുങ്ങിപ്പോയെന്നാണ്‌ പരിഭവം.

മാത്രവുമല്ല, പരദേശികളില്‍ പലര്‍ക്കും ഹിന്ദി ഹമാരീ വിദേശഭാഷാ ഹൂം. അതറിയാതെ ചില പ്രഭാഷകര്‍ സുന്ദരമായി മൊഴിഞ്ഞ പലതും പാവം പുതുതലമുറക്കാര്‍ക്ക്‌ തീരെ മനസിലായില്ല. ഗോധ്‌റ മുഖ്യന്‍ നരേന്ദ്രമോഡിയും ലാലുഘാതകന്‍ നിതീഷ്‌ കുമാറും പ്രവാസികളെ ഹിന്ദിചൊല്ലി പേടിപ്പിച്ചവരില്‍ പെടുന്നു.

പക്ഷെ...

സമ്മേളനങ്ങള്‍ നാലു കഴിഞ്ഞിട്ടും പ്രവാസികള്‍ ഭാരതീയരാവാതെ തുടരുന്നു. വോട്ടവകാശമില്ലാത്ത കാശുവാരല്‍ യന്ത്രങ്ങള്‍ മാത്രമായി. എന്നാലും മന്‍മോഹന്റെ മനം മയക്കുന്ന വാഗ്ദാനങ്ങള്‍ ആശാവഹമാണ്‌. ജീവിതം പുതിയ മേച്ചില്‍പുറങ്ങളില്‍ കുടുങ്ങിപ്പോവുമ്പോള്‍ നാടു മറക്കുന്ന ഏറെ പ്രവാസികളുണ്ട്‌. പലരും വിദ്യാസമ്പന്നരും. നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാരാശുപത്രികളും ഗവേഷണശാലകളും ആഗോളനിലവാരത്തിലെത്തിക്കാന്‍ സഹായിക്കാന്‍ കഴിയുന്നവരാണവര്‍. അങ്ങനെയുള്ള അവരില്‍ ഒരല്‍പം കൂടി ഉത്തരവാദിത്വബോധമുണ്ടാകാന്‍ പൌരത്വപ്രഖ്യാപനത്തിനും വോട്ടവകാശപ്രതീക്ഷക്കും കഴിഞ്ഞേക്കും.

പരദേശി സമ്മേളനത്തിന്റെ പൊടിപടലങ്ങളൊഴിഞ്ഞപ്പോഴേക്കും കൊടിതോരണങ്ങളും കമാനങ്ങളുമായി വീണ്ടും ഹൈദരാബാദ്‌ അണിഞ്ഞൊരുങ്ങുകയായിരുന്നു. കോണ്‍ഗ്രസ്സ്‌ പ്ലീനറി സമ്മേളനത്തിനെത്തുന്ന ഖദര്‍ധാരികള്‍ക്ക്‌ സ്വാഗതമോതുവാന്‍. ഉമ്മച്ചനും അന്തോണിച്ചനും സോണിയയാന്റിയും ഹൈദരാബാദി ബിരിയാണിക്കുമുമ്പില്‍ ഹാജര്‍. അതിനിടയില്‍ ജോര്‍ജ്ജ്‌ ബുഷ്‌ സായിപ്പിന്റെ സന്ദര്‍ശനപദ്ധതികളും സ്ഥിരീകരിക്കപ്പെട്ടു. ഈ നഗരത്തിനുറക്കമില്ല. ജനുവരിയുടെ 10 ഡിഗ്രി തണുപ്പിലും പുതിയ അതിഥികളെ വരവേല്‍ക്കാന്‍ സദാസന്നദ്ധരായി കാത്തിരിക്കുന്നു ആന്ധ്രയിലെ ഈ സ്വപ്നനഗരി.

ഇനി: പ്രവാസികളുടെ അഞ്ചാം സമ്മേളനത്തിന്‌ വേദിയാകാന്‍ കേരളവും രംഗത്തെന്ന്‌ സ്വകാര്യം. ആന്ധ്രയിലേയും അനന്തപുരിയിലേയും അടിസ്ഥാനസൌകര്യങ്ങള്‍ ആത്മാര്‍ത്ഥമായി താരതമ്യം ചെയ്താല്‍ അതു ദേശദ്രോഹമാവും. കേരളമെന്നു കേട്ടാല്‍ പ്രവാസികളുടെ ചോര തിളക്കുന്നത്‌ പവര്‍കട്ടോ മോട്ടോര്‍ പണിമുടക്കോ കൊണ്ടാവാതിരിക്കട്ടെ!

ഗേറ്റ്‌(സു)തുറന്ന് ഐ.ടി. വരുന്നു

December 2005

ബില്‍ ഗേറ്റ്‌സ്‌ ഒരു തമാശക്കാരനാണ്‌. തെങ്ങുകയറ്റക്കാരെക്കാള്‍ പത്തിരട്ടി എന്‍ ജിനീയര്‍മാരുള്ള കേരനാട്ടില്‍ ഗേറ്റ്‌സിനെയറിയാത്തവരുണ്ടെങ്കില്‍ അതുമൊരു തമാശയാണ്‌. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിക്കുന്ന വിവരസാങ്കേതികവിദ്യയുടെ ജനകീയനായ ഗോഡ്‌ഫാദര്‍. 85-ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വിസ്‌തൃതമായ മൈക്രോസോഫ്റ്റ്‌ സാമ്രാജ്യത്തിന്റെ അധിപനും ലോകത്തെ ഏറ്റവും ധനികനുമായ വില്ല്യം എച്ച്‌ ഗേറ്റ്‌സ്‌ എന്ന ബില്‍ ഗേറ്റ്‌സ്‌ ഈയിടെ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഇ-ഗവേണന്‍സും ഐ.ടി. സാക്ഷരതയുമുള്‍പ്പെടെ ഏറെ വിഷയങ്ങളെക്കുറിച്ച്‌ വാചാലനാവുകയും മഞ്ഞുപെയ്യുന്ന ശൈത്യത്തില്‍ ദില്ലിയിലെ കുടിലുകളില്‍ ക്ഷേമമന്വേഷിച്ചു പോവുകയും ചെയ്തു ഗേറ്റ്‌സ്‌.

കേന്ദ്രമന്ത്രിമാര്‍ മുതല്‍ ഇന്ത്യന്‍ ബില്‍ ഗേറ്റ്‌സ്‌ എന്‍ ആര്‍ നാരായണമൂര്‍ത്തി വരെ ഗേറ്റ്‌സിനെ വിരുന്നിനു വിളിച്ചു. വി ദേശമൂലധനം കൊതിച്ച്‌ പലദേശത്തെയും മുഖ്യന്മാര്‍ വാതുറന്നു നിന്നു. സമോസയുടെ സ്വാദുനുണഞ്ഞ്‌ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും കറങ്ങി നടന്നു. ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ. പക്ഷെ സ്വന്തമായി ഓഫീസുണ്ടായിട്ടും ആന്ധ്രാതലസ്ഥാനിയില്‍ മാത്രം വന്നില്ല, ഏറെച്ചിരിക്കുന്ന മൈക്രോസോഫ്റ്റ്‌ മഹാരാജന്‍. ഒരു പക്ഷെ അതുമൊരു തമാശയാവും. എന്നാലും ഗേറ്റ്‌സിനിന്നും ഏറ്റവും പ്രിയം ഈ നിസാമിന്റെ നഗരത്തെ തന്നെ.

ഗേറ്റ്‌സിന്റെ ഇന്ത്യന്‍ പ്രണയം

1997 മാര്‍ച്ചിലാണ്‌ ഗേറ്റ്‌സ്‌ ആദ്യമായി ഇന്ത്യയിലെത്തുന്നത്‌. അന്നദ്ദേഹത്തെ താണുവണങ്ങി മൈക്രോസോഫ്‌റ്റിനൊരു കൂടാരം പണിയാന്‍ സ്ഥലം പതിച്ചു നല്‍കിയത്‌ ചന്ദ്രബാബു നായിഡു എന്നൊരു താടിക്കാരന്‍ തെലുങ്കനായിരുന്നു. മൌസെന്നാല്‍ ചുണ്ടെലി മാത്രമല്ലെന്നു ആദ്യം തിരിച്ചറിഞ്ഞ മുഖ്യമന്ത്രിമാരിലൊരാള്‍. അങ്ങനെ ഹൈദരാബാദിലെ ഹൈടെക്‌ സിറ്റിയില്‍ 150 പേരുമായി മൈക്രോസോഫ്റ്റ്‌ ഇന്ത്യ ഡെവലപ്‌മെന്റ്‌ സെന്റര്‍ ജനിച്ചു.

2000-ഇല്‍ വീണ്ടും വന്ന ഗേറ്റ്‌സ്‌ 14 സംസ്ഥാനങ്ങളിലെ മുഖ്യന്മാരുമായി ചര്‍ച്ച നടത്തി. ഇ-ഗവേണന്‍സിന്റെ സാദ്ധ്യതകളെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചു. വെള്ളക്കാരന്റെ തമാശകള്‍ കേട്ട്‌ പലരും വെളുക്കെ ചിരിച്ചു, നേരം വെളുത്തപ്പോള്‍ ഒക്കെ മറന്നു. എന്നാല്‍ 2002 എപ്പിസോഡില്‍ വിമാനമിറങ്ങിയ ഗേറ്റ്‌സിന്റെ കീശയില്‍ 500 കോടിയുടെ പുത്തന്‍ നോട്ടുകളുണ്ടായിരുന്നു. അതു മുഴുവന്‍ ഹൈടെക്‌ സിറ്റിയിലെ ഒമ്പതാം നിലയില്‍ നിക്ഷേപിക്കപ്പെട്ടു. നായിഡുവിനു സ്തുതി.

ഇത്‌ 2005. അമേരിക്കയിലെ റെഡ്‌മണ്ട്‌ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൈക്രോസോഫ്റ്റ്‌ സമുച്ചയമുള്ളത്‌ ഹൈദരാബാദിലാണ്‌. സാങ്കേതികവിദ്യയുടെ നൂതനസാദ്ധ്യതകള്‍ അനാവരണം ചെയ്ത്‌ അതിവേഗം വികസിക്കുകയും പല കാതലായ മന്ത്രങ്ങള്‍(കോഡുകള്‍) വികസിപ്പിക്കുകയും ചെയ്തു ഈ ഗവേഷണശാല. 600-ഒോളം സ്വദേശി മന്ത്രവാദികള്‍ (ഡെവലപ്പേര്‍സ്‌) ഇപ്പോള്‍ ഇവിടെ വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ സങ്കേതങ്ങള്‍ക്കായി രാപ്പകല്‍ അദ്ധ്വാനിക്കുന്നു.

ലളിതമായിപ്പറഞ്ഞാല്‍ പലജാതി മൈക്രോസോഫ്റ്റ്‌ ഉല്‍പ്പന്നങ്ങളുടെ വികസനമാണ്‌ ഹൈദരാബാദ്‌ സെന്ററില്‍ നടക്കുന്നത്‌. പലമേഖലയിലുള്ള ഉപഭോക്താക്കള്‍ക്ക്‌ ഉപയോഗപ്രദമായ പല ഉല്‍പ്പന്നങ്ങളും ഇതിനോടകം തന്നെ പൂര്‍ണ്ണമായോ ഭാഗികമായോ ഇവിടെ വികസിപ്പിച്ചുകഴിഞ്ഞു. 40 പേറ്റന്റുകള്‍ പെട്ടിയിലാക്കിയ ഈ ഗവേഷണശാലയ്ക്ക്‌ ഉടന്‍ തന്നെ 70 പേറ്റന്റുകള്‍ കൂടെ ലഭിക്കും. യുണിക്‌സ്‌ സിസ്റ്റത്തിനു വേണ്ടി ഇവിടെ വികസിപ്പിച്ചെടുത്ത വിന്‍ഡോസ്‌ സെര്‍വീസസ്‌ ന്യൂയോര്‍ക്കിലെ ലിനക്‌സ്‌ വേള്‍ഡ്‌ കോണ്‍ഫറന്‍സില്‍ ഏറ്റവും നല്ല സിസ്റ്റം ഇന്റഗ്രേഷന്‍ സോഫ്റ്റ്‌വെയറായി തെരഞ്ഞെടുത്തിരുന്നു. ഓഫീസ്‌ മൊബൈ ല്‍, വിഷ്വല്‍ സ്റ്റുഡിയൊ എന്നു തുടങ്ങി ജനപ്രീതിയാര്‍ജ്ജിച്ച ഏേറെ മൈക്രോസോഫ്റ്റ്‌ ഉല്‍പ്പന്നങ്ങളുടെ പാതിവികസനം ഹൈദരാബാദിലെ ഇന്ത്യക്കാരുടെ കൈമിടുക്കാണെന്ന്‌ പലര്‍ക്കും അറിയാത്ത സ്വകാര്യം. കഴിഞ്ഞ ഒക്‌ടോബറില്‍ ഈ സെന്റര്‍ വിപണിയിലെത്തിച്ച ഡേറ്റ പ്രൊട്ടക്ഷന്‍ മാനേജര്‍ വമ്പന്‍ വിജയമായിരുന്നു. ഏറെ വര്‍ഷങ്ങളായി ഐ.ടി. പ്രൊഫഷണലുകള്‍ക്ക്‌ തലവേദനയായിരുന്നു വിവരം(ഡേറ്റ) സംരക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍. രാപ്പകലദ്ധ്വാനിച്ച്‌ പ്രോഗ്രാം കോഡുകളെഴുതിക്കഴിയുമ്പോഴായിരിക്കും കമ്പ്യൂട്ടര്‍ പണിമുടക്കുക. അതോടെ, ചെയ്ത ജോലിയെല്ലാം സ്വാഹ.

പൊടിപോലും ബാക്കിവെക്കാതെ അകാലചരമമടയുന്ന ഇത്തരം ഫയലുകളേയും മന്ത്രങ്ങളേയും സംരക്ഷിക്കുക എന്നതായിരുന്നു പുത്തന്‍ ഉല്‍പ്പന്നത്തിന്റെ ജനനോദ്ദേശ്യം.ഡിസ്കുകളിലധിഷ്ടിതമായ പുതിയ രക്ഷകന്‌ ഏറെ ആരാധകരുണ്ടായി. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ തലച്ചോറുകള്‍ ആഗോളതലത്തില്‍ കിടപിടിക്കാന്‍ കെല്‍പ്പുള്ളതാണെന്നതിന്‌ തെളിവുകൂടിയായിരുന്നു അത്‌. സീതാരാമന്‍ ഹരികൃഷ്ണന്‍ എന്ന സംഘത്തലവന്റെ അഭിപ്രായം കടമെടുത്താല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ മാനേജറിന്റെ വികസനത്തോടെ ഹൈദരാബാദിലെ ഗവേഷണശാല മൈക്രോസോഫ്റ്റിന്റെ അവിഭാജ്യഘടകമായി. ഐ.ടി. രംഗത്തെ ഇന്ത്യന്‍ മുന്നേറ്റവും ഇതോടൊപ്പം തന്നെയുണ്ടായി.

അതുകൊണ്ടുതന്നെ ഇത്തവണത്തെ വരവില്‍ ബില്‍ ഗേറ്റ്‌സ്‌ വാഗ്ദാനം ചെയ്ത 7,858 കോടി രൂപ മൂലധനത്തിന്റെ പകുതിയും ഹൈദരാബാദിലേക്കു വണ്ടി കയറും. ഇപ്പോള്‍ എകദേശം 35 വിവിധ ഉല്‍പ്പന്നങ്ങളും സാങ്കേതികതന്ത്രങ്ങളും വികസിപ്പിക്കുന്ന ഈ ഗവേഷണശാല മിടുക്കരായ ഇന്ത്യന്‍ 'മന്ത്രവാദികള്‍ക്ക്‌' സ്വാഗതമേകുമെന്നു ചുരുക്കം. ഇത്തവണത്തെ വരവില്‍ ബില്‍ ഗേറ്റ്‌സ്‌ നയം വ്യക്തമാക്കുകയും ചെയ്തു.

കോഡ്‌4ബില്‍

ബില്‍ ഗേറ്റ്‌സിനായൊരു മന്ത്രം. അതെഴുതാന്‍ തയ്യാറുണ്ടോ? എങ്കില്‍ മൈക്രോസോഫ്‌റ്റ്‌ ആസ്ഥാനമായ സിയാറ്റിലിലേക്ക്‌ സ്വാഗതം. ബാംഗ്ലൂരിലെത്തിയ ബില്‍ ഗേറ്റ്‌സിന്റെ പ്രഖ്യാപനമിതായിരുന്നു. ഇന്ത്യയൊട്ടുക്കുള്ള സോഫ്റ്റ്‌വെയര്‍ പ്രതിഭകളെ വേട്ടയാടിപ്പിടിക്കാന്‍ എട്ടുമാസം നീളുന്ന പരീക്ഷകളും പരീക്ഷണങ്ങളും. ഒടുവില്‍ ഇരുപത്‌ മിടുക്കന്മാര്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌ പ്രോഡക്‌ട്‌ ഡെവലപ്‌മന്റ്‌ റിസര്‍ച്ച്‌ ടീമില്‍ ചേരാനവസരം. ഒരു മിടുമിടുക്കന്‌ ഗേറ്റ്‌സിന്റെ സ്വന്തം സംഘത്തില്‍ സ്ഥിരമായി ജോലിയും . ഏതെങ്കിലും വിസയില്‍ എങ്ങനെയെങ്കിലും അമേരിക്കയിലെത്താന്‍ കൊതിക്കുന്ന ഏറെ സോഫ്റ്റ്‌വെയര്‍ ചേട്ടന്മാരുള്ള നമ്മുടെ നാട്ടില്‍ സ്വപ്നങ്ങള്‍ ഒന്നുകൂടി ഹൈടെകാവാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?

ഇതുകൂടാതെ അടുത്ത മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ മൈക്രോസോഫ്റ്റ്‌ ഇന്ത്യയില്‍ 3,000 ഐ.ടി. പ്രൊഫഷണലുകളെക്കൂടി റിക്രൂട്ട്‌ ചെയ്യും. ഇപ്പോള്‍ 4,000ത്തില്‍ നിന്നും കമ്പനിയിലെ ഇന്ത്യന്‍ ജനസംഖ്യ 7,000 ആയി ഉയര്‍ത്താനാണ്‌ ഗേറ്റ്‌സിന്റെ പദ്ധതി. പാവപ്പെട്ടവര്‍ക്കു കൂടി താങ്ങാവുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയറുകളുണ്ടാക്കുന്നതിനുള്ള പദ്ധതിയായിരിക്കും ഗേറ്റ്‌സിന്റെ അജണ്ടയിലടുത്തത്‌. പുതുവര്‍ഷാരംഭത്തില്‍ തന്നെ ബാംഗ്ലൂരില്‍ ഒരു ഇന്നവേഷന്‍ സെന്ററും ആരംഭിക്കും.

13ം വയസ്സില്‍ കമ്പ്യൂട്ടറില്‍ കളി തുടങ്ങിയ ബില്‍ ഗേറ്റ്‌സിന്റെ കുസൃതികളുടെ ഫലമാണ്‌ ഇന്ന്‌ മുപ്പതാം വയസ്സിലെത്തി, വീണ്ടും മുന്നോട്ടു കുതിക്കുന്ന മൈക്രോസോഫ്റ്റ്‌. ചെന്നൈയിലും ബാംഗ്ലൂരിലും നടന്ന പല കൂടിക്കാഴ്ചകളും വിരല്‍ ചൂണ്ടുന്നത്‌ ഐ.ടി മേഖലയിലെ സഹകരണമാണ്‌. വിവരസാങ്കേതികവിദ്യയ്ക്ക്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ കാര്യങ്ങളായിരിക്കും താന്‍ ചെയ്യുകയെന്ന്‌ പറഞ്ഞ സോഫ്‌റ്റ്‌വെയര്‍ രംഗത്തെ ഈ അതികായന്‍ മന്ത്രിമാരായ മാരനേയും ചിദംബരത്തേയും തലൈവി ജയലളിതയേയും സോണിയാ ഗാന്ധിയേയും കണ്ടു സംസാരിച്ചിരുന്നു.

മറുപുറം

കാര്യമൊക്കെ ശരി തന്നെ, പക്ഷെ വമ്പന്‍ വല വിരിച്ച്‌ ഇര തേടിയിരിക്കുന്ന ഒരു ഹൈടെക്‌ കച്ചവടക്കാരന്‍ കൂടിയാണ്‌ ബില്‍ ഗേറ്റ്‌സ്‌. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്തിയയിനം തലച്ചോറുകള്‍ കണ്ടതുകൊണ്ടു മാത്രമല്ല ഗേറ്റ്‌സിന്‌ ഇവിടം പ്രിയങ്കരമായത്‌. തൊഴിലാളിക്കും മുതലാളിക്കും ലാഭമുള്ളൊരു വേലയാണ്‌ ഔട്ട്‌സോര്‍സിംഗ്‌.

അമേരിക്കയില്‍ ഇതേ ജോലിക്കുള്ള കൂലി നാലഞ്ചിരട്ടിയാകും. അതു കൊണ്ട്‌ എങ്ങനെ കളിച്ചാലും കമ്പനി ലാഭിക്കുന്നത്‌ കോടികളാണ്‌ കുറച്ചു കാശു ലാഭിക്കാം. കോടികള്‍. ആയിരക്കണക്കിനു കോടികള്‍. ഇന്ത്യന്‍ ജനകോടികളുടെ അവതാരപുരുഷനായ ഗേറ്റ്‌സ്‌ പറയുന്ന ശമ്പളത്തിനു പണിയെടുക്കാന്‍ ഇവിടുത്തെ മിടുമിടുക്കന്മാര്‍ തയ്യാറാവും. ലേലം വിളിക്കുമ്പോള്‍ ലാഭത്തിനു കിട്ടുന്ന ഐ.ടി. മൃഗങ്ങളാണത്രേ ഇന്ത്യന്‍ യുവാക്കള്‍. ഇതു പറഞ്ഞതും അമേരിക്കയിലെ ഒരു ഇന്ത്യന്‍ സുഹൃത്താണ്‌. ഒറാക്കിള്‍, ഐ.ബി,എം., യാഹൂ, ഗൂഗിള്‍ തുടങ്ങിയ മറ്റു വമ്പന്‍ ഐ. ടി. കമ്പനികള്‍ ഹൈദരാബാദിലും ബാംഗ്ലൂരുമുണ്ടെന്നിരിക്കെ ഗേറ്റ്‌സിന്റെ മന്ത്രപ്പരീക്ഷയ്ക്ക്‌ അധികം ആരാധകരുണ്ടാവില്ലെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.

പക്ഷെ...

ആയിരക്കണക്കിന്‌ മദ്ധ്യവര്‍ത്തി ഭാരതീയര്‍ക്ക്‌ ജോലിയും കൈനിറയെ കൂലിയും നല്‍കി ഐ.ടി.യും ഔട്ട്‌സോര്‍സിംഗും. കമ്പ്യൂട്ടര്‍ കമ്പനികളോടൊപ്പം പട്ടണങ്ങളും സംസ്ഥാനങ്ങളും രാജ്യവും വികസിക്കുന്നു. പൂജ്യത്തില്‍ തുടങ്ങിയ ഭാരതീയന്റെ മിടുക്കിനെ ലോകം കൂടുതല്‍ അറിയുന്നു, അംഗീകരിക്കുന്നു. ടൈം മാഗസിന്‍ 2005-ലെ താരമായി തെരഞ്ഞെടുത്ത ബില്‍ ഗേറ്റ്‌സിന്‌ അതിലൊരു ചെറിയ പങ്കെങ്കിലും അവകാശപ്പെടാം. ഹൈദരാബാദിലെങ്കിലും. കൂടാതെ മന്ത്രവാദിയായ സായിപ്പിന്റെ സ്വപ്നം പോലെ ഈ മഹാരാജ്യത്തെ എല്ലാ സന്തതികളും ഒരോ കമ്പ്യൂട്ടര്‍ സ്വന്തമാക്കുന്ന കാലം അടുത്തടുത്തു വരുന്നു.

ഇനി: ഇപ്പോള്‍ വിന്‍ഡോസ്‌ എക്സ്‌.പി. ഹിന്ദിയിലും തമിഴിലും ലഭ്യം. ഇനിയെങ്കിലും മലയാളീസ്‌ ഗേറ്റ്‌സിനെ ഗൌനിച്ചാല്‍ നമുക്കും കിട്ടാം ഒരു മൈക്രോസോഫ്‌റ്റ്‌ വെണ്ടയ്ക എക്സ്‌.പി.!

പലതുള്ളി കുടിവെള്ളം

November 2005

"അങ്കിള്‍, എന്താണീ ജലയജ്ഞം?" ആന്ധ്രാസംസ്ഥാനത്തു വിരുന്നിനുവന്ന രാഹുല്‍ ഗാന്ധിയെന്ന പുതുമോടിക്കാരന്റെ സംശയം കേട്ട്‌ മുഖ്യന്‍ രാജശേഖരറെഡ്ഡി ആദ്യമൊന്ന്‌ ചിരിച്ചു. പിന്നീട്‌, പൊളാവരം, പോത്തിറെഡ്ഡിപ്പാടു തുടങ്ങിയ കുപ്രസിദ്ധവും അപ്രസക്തവുമായ 30-ഓളം ജലപദ്ധതികളെക്കുറിച്ചൊരു ചെറുവിവരണം. ഇതെല്ലാം കേട്ട്‌ ഗാന്ധിക്കൊച്ചന്‍ കണ്ണുതള്ളി, ആന്ധ്ര വെള്ളത്തിലാവുമോ!

വെള്ളമില്ലെങ്കിലും ആന്ധ്രാസര്‍ക്കാര്‍ ഇപ്പോള്‍ ഒഴുകിനടക്കുകയാണ്‌.46,000 കോടി രൂപ വിഴുങ്ങുന്ന ജലവിതരണ പദ്ധതികള്‍ അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള സ്വപ്നവുമായി രാജശേഖരനും ജലസേചനമന്ത്രി പൊന്നല ലക്ഷ്മൈയ്യയും തെക്കുവടക്കനെ നീന്താന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. പ്രതിപക്ഷപ്രമുഖന്മാരായ തെലുഗുദേശവും തെലങ്കാന രാഷ്ട്രസമിതിയും എത്ര തടകെട്ടാന്‍ ശ്രമിച്ചിട്ടും തദ്ദേശസ്ഥാപനഭരണവും സഹകരണസ്ഥാപനഭരണവും കൈക്കലാക്കിക്കൊണ്ട്‌ രാജശേഖരന്റെ ജലനയം വിജയകരമായി മുന്നോട്ടു നീങ്ങുന്നു. അതിനിടെ, ചന്‍ഢിഗറില്‍ നടന്ന കോണ്‍ഗ്രസ്സ്‌ മുഖ്യന്മാരുടെ സമ്മേളനത്തില്‍ മന്മോഹന്‍ ജിയും സോണിയാജിയും രാജശേഖരന്റെ ജലസേചനപദ്ധതികളെ വാനോളം പ്രശംസിക്കുകയും മറ്റു മുഖ്യന്മാരോടു കണ്ടുപടിക്കാന്‍ പറയുകയും ചെയ്തു. ഇനി വേറെന്തു വേണം!

ജലമെന്തിന്‌?

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നു മൂന്നു വാക്യം: "ഗോദാവരി, കൃഷ്ണ, പെന്നാര്‍, വംശധാര എന്നു തുടങ്ങി ഏറെ പുഴകളാല്‍ അനുഗ്രഹീതമാണ്‌ ആന്ധ്രാദേശം. ഈ സംസ്ഥാനത്തെ ജലസേചനത്തിന്റെ ചരിത്രം നാട്ടുപ്രമാണിമാരും രാജാക്കന്മാരും നിര്‍മ്മിച്ച കൃത്രിമതടാകങ്ങളില്‍ നിന്നും ശുദ്ധജലവിതരണസംവിധാനത്തില്‍ നിന്നും ആരംഭിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം വന്ന എല്ലാ സര്‍ക്കാരുകളും ജലവിതരണമേഖലക്കു എന്നും അര്‍ഹമായ പരിഗണന നല്‍കിയിരുന്നു." പൂര്‍വ്വപദ്ധതികളുടെ ഗുണനിലവാരകണക്കുകളുമുണ്ട്‌ സൈറ്റില്‍. ഇല്ലാത്തത്‌ പട്ടിണികാരണം കീടനാശിനി കുടിച്ചു ജീവനൊടുക്കിയ കര്‍ഷകരുടെ കണക്ക്‌ മാത്രം!

രാജസ്ഥാനും ഗുജറാത്തും പോലെ വേനലിന്റെ ദുരന്തമുഖം അനുഭവിക്കുന്ന മറ്റൊരു സംസ്ഥാനമാണ്‌ ആന്ധ്ര. 23-ല്‍ 18 ജില്ലകളും വരള്‍ച്ചബാധിതര്‍. വേനലാകുമ്പോഴേക്കും പുഴകളും കിണറുകളും വറ്റിവരളുന്നു. ഭൂഗര്‍ഭജലം വിവേചനപൂര്‍വ്വം ഉപയോഗിക്കാനും പരിപാലിക്കാനും സംവിധാനമില്ലാത്തതിനാല്‍ എത്ര ആഴത്തില്‍ കുഴിച്ചാലും ഒരു തുള്ളി വെള്ളം പോലുമില്ല. കുടിവെള്ളത്തിന്റെ കാര്യം പറയുകയും വേണ്ട. ലക്ഷക്കണക്കിനാളുകള്‍ കൂട്ടമായി മറ്റു പ്രദേശങ്ങളിലേക്ക്‌ കുടിയേറുന്നു. ആയിരക്കണക്കിന്‌ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. 57 വര്‍ഷത്തെ സ്വാതന്ത്ര്യവും പഞ്ചവല്‍സരമുള്‍പ്പെടെ ഏറെ പദ്ധതികളുമുള്ള ഒരു രാജ്യത്തിന്റെ ദുഖം പാവം നാല്‍ക്കാലികള്‍ക്കറിയില്ലല്ലോ!

അനന്തപൂര്‍, കര്‍ണൂല്‍, കടപ്പ, ചിറ്റൂര്‍ എന്നിവയുള്‍പ്പെടുന്ന റായലസീമയില്‍ ഒരു വര്‍ഷം ആകെ കിട്ടുന്ന മഴ 16 മുതല്‍ 40 ഇഞ്ച്‌. പക്ഷെ അതുമുഴുവന്‍ ചെറിയൊരു സമയപരിധിയില്‍ പെയ്തുതീരുന്നു. ഫലം: ഒരു വലിയ വെള്ളപ്പൊക്കവും എട്ടുപത്തുമാസം വരള്‍ച്ചയും. വേനലില്‍ അനുഗ്രഹമാകുന്ന ജലസംഭരണികള്‍ വരെ വെള്ളപ്പൊക്കത്തില്‍ നശിക്കും. വീടുകളുടേയും റോഡുകളുടേയും കാര്യം തഥൈവ. ശേഷം കഥയില്‍ കൃഷിനാശവും പട്ടിണിയും മരണവും.

വെള്ളം വില്ലനാകുന്ന ഈ രണ്ടു പ്രശ്നങ്ങള്‍ക്കും നടുവിലാണ്‌ ആന്ധ്ര സര്‍ക്കാര്‍. വെള്ളപ്പൊക്കവും വരള്‍ച്ചയും നേരിടാന്‍ ഒട്ടനേകം കോടികള്‍ ഈയടുത്തകാലത്തായി വെള്ളത്തിലായിട്ടുണ്ട്‌. ഒന്‍പതുവര്‍ഷഭരണത്തിനിടെ തെലുഗുദേശം ജലസേചനത്തിനായി 10,348 കോടി രൂപ മുടക്കിയെന്നും കോണ്‍ഗ്രസ്സ്‌ 18 മാസത്തിനുള്ളില്‍ അത്രതന്നെ ചെലവാക്കിയെന്നും മുഖ്യന്‍ പറയുന്നു. വെള്ളത്തിന്റെ വിലയേ! എന്നാല്‍ ഇന്നോളം സ്ഥിരമായൊരു പരിഹാരത്തിന്റെ പൊടിപോലുമായില്ലെന്നു മാത്രം.

അതുകൊണ്ടാണ്‌ രാജശേഖരന്‍ മുണ്ടും മടക്കിക്കുത്തി ജലസേചനത്തിനിറങ്ങിയത്‌. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ്‌ 65 ലക്ഷം ഏക്കറുകളില്‍ക്കൂടി വെള്ളമെത്തിക്കുമെന്നാണ്‌ രാജശപഥം. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ മൊത്തം 136 ഏക്കറുകളില്‍ മാത്രമാണ്‌ ജലമെത്തിയതെന്നോര്‍ക്കുമ്പോള്‍ മുഖ്യന്റെ സ്വപ്നമൊരു യജ്ഞം തന്നെ. ജലയജ്ഞം.

കൃഷിയിലടിസ്ഥിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ ഈ സംസ്ഥാനത്തിനുള്ളത്‌. നെല്ല്, നിലക്കടല, പുകയില, പഞ്ഞി, മുളക്‌, കരിമ്പ്‌ എന്നു തുടങ്ങി ആന്ധ്രാവിളകളുടെ പട്ടികയും നീണ്ടതാണ്‌.കണക്കില്ലാതെ കാലം തെറ്റിപ്പെയ്യുന്ന പെരുമഴയല്ലാതെ കര്‍ഷകര്‍ക്കു തുണയാവാന്‍ കെല്‍പ്പുള്ളൊരു പദ്ധതിയാണ്‌ ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്‌. കൃഷിയിടങ്ങള്‍ക്കു മാത്രമല്ല, വൈദ്യുതിയുല്‍പ്പാദിപ്പിക്കാനും ശുദ്ധജലവിതരണത്തിനും വ്യവസായാവശ്യങ്ങള്‍ക്കും വെള്ളം ലഭ്യമായേതീരൂ.

ഇത്രയും ബൃഹത്തായൊരു ജലവിതരണപദ്ധതി ഭാരതത്തിലാദ്യമായാണ്‌. 2006ന്റെ വിളവെടുപ്പാകുമ്പോള്‍ തന്നെ തോട്ടപ്പള്ളിയും പുഷ്കരവുമുള്‍പ്പടെ എട്ടുപദ്ധതികള്‍ പൂര്‍ത്തിയാകുകയും 1.30 ലക്ഷം ഏക്കര്‍ പാടങ്ങളില്‍ക്കൂടി വെള്ളമെത്തുകയും ചെയ്യും. എന്നാല്‍ 13 പദ്ധതികള്‍ക്കുമാത്രമേ ഇതുവരെ കേന്ദ്രന്‍ അനുമതി നല്‍കിയിട്ടുള്ളൂ. എങ്കിലും കനാലുകളുടേയും അണക്കെട്ടുകളുടേയും പണി തകൃതിയായി പുരോഗമിക്കുന്നു. അഞ്ചെണ്ണം മെഗാപദ്ധതികളാണ്‌. ഇന്ദിരാസാഗര്‍, ദുമ്മഗുഡം പദ്ധതികളുടെ ഭാഗമായി ഗോദാവരീജലം കൃഷ്ണാനദിയിലേക്ക്‌ വഴിതിരിച്ചുവിട്ട്‌ തെലങ്കാനയിലെത്തിക്കണം. ഒക്കെക്കൂടെ ഒരു വന്‍ തുക ചെലവാകും. 6000 കോടിച്ചില്വാനം ഇക്കൊല്ലത്തെ ബജറ്റിലുണ്ട്‌. ബാക്കി കേന്ദ്രദാനമായും മറ്റു കടങ്ങളായും ലഭിക്കും.

മറുപുറം

ജലപദ്ധതികള്‍ക്കൊപ്പം ഒഴുകുകയാണു വിമര്‍ശനങ്ങളും ആരോപണങ്ങളും. സ്വകാര്യപങ്കാളിത്തമുള്ള ഏറെ പൊതുതാല്‍പര്യഹര്‍ജികള്‍ ഇതിനകം തന്നെ കോടതികയറിക്കഴിഞ്ഞു. അണക്കെട്ടിന്റെ പൊക്കവും പദ്ധതിക്കുള്ള കേന്ദ്രാനുമതിയും അയല്‍സംസ്ഥാനങ്ങളുമായുള്ള നദീജലപങ്കിടലും താരതമ്യേന ചെറിയ പരിഭവങ്ങളാണ്‌. വികസനവും പരിസ്ഥിതിയും തമ്മിലൊരൊത്തുതീര്‍പ്പിന്‌ സര്‍ക്കാരും അദ്ധ്വാനിക്കുന്നു. പലനിറക്കൂറകളുള്ള രാഷ്ട്രീയക്കാരോടൊപ്പം പ്രതിഷേധവുമായി പരിസ്ഥിതിപ്രവര്‍ത്തകരും ഭൂമിനഷ്ടപ്പെടുന്നവരുമുണ്ട്‌. അവരോടൊപ്പം ഇപ്പോള്‍ മേധ പട്‌കറും ചേര്‍ന്നിരിക്കുന്നു.

നര്‍മ്മദാതീരത്തെ ധീരവനിതയുടെ ആകുലതകളില്‍ കുറച്ചു കാര്യമുണ്ട്‌. രാജശേഖരന്റെ ജലസേവനസ്വപ്നം പൂവണിയുമ്പോഴേക്കും പദ്ധതിപ്രദേശത്തെ ആയിരക്കണക്കിനു ആദിവാസികള്‍ ഭൂരഹിതരാകും. അവര്‍ക്കെല്ലാവര്‍ക്കും ഭൂമി പതിച്ചു നല്‍കാമെന്ന് മുഖ്യന്‍ ആണയിടുന്നുണ്ടെങ്കിലും ഒക്കെ സര്‍ക്കാര്‍ കാര്യമല്ലേ. കണ്ടുതന്നെ അറിയാം. വീടും കുടിയും നഷ്ടപ്പെട്ടവരെ അതാതു ജില്ലകളില്‍ തന്നെ പുനരധിവസിപ്പിക്കും എന്നാണ്‌ രാജശേഖരവാക്യം. മൊത്തം പദ്ധതി ചെലവായ 900 കോടിയുടെ പകുതി ഇതിനായും മറ്റു പരിസ്ഥിതിപ്രശ്നങ്ങളുടെ പരിഹാരത്തിനായും വിനിയോഗിക്കുമെന്നും ഔദ്യോഗികമൊഴി.

എന്നാല്‍ പദ്ധതിയില്‍ നിന്നുമുല്‍പ്പാദിപ്പിക്കപ്പെടുന്ന വെള്ളം വൈസാഗിലെ സ്വകാര്യ കമ്പനികള്‍ വീതിച്ചെടുക്കുമെന്നും പാവപ്പെട്ട കര്‍ഷകര്‍ക്കു ലഭിക്കില്ലെന്നുമാണ്‌ മേധയുടെ ആരോപണം. ഒരു ലക്ഷം ഏക്കര്‍ വനഭൂമിയും പാപിക്കൊണ്ട വന്യമൃഗസങ്കേതവും 4,000 ഹെക്ടര്‍ പാടങ്ങളും ജലയജ്ഞത്തില്‍ നാമാവശേഷമാകും. ആദിവാസികളും വന്യജീവികളും കാടുവിടും.

പക്ഷെ...

വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കു തയ്യാറാകുകയാണ്‌ ആന്ധ്ര. രാജശേഖരന്റെ ജാലവിദ്യകള്‍ ഫലിച്ചാല്‍ ഇനിയുള്ള നാലുവര്‍ഷത്തിനുള്ളില്‍ നായിഡുവിന്റെ ഐ.ടി. ഗാഥയ്ക്കുശേഷം വീണ്ടും ആന്ധ്ര വാര്‍ത്തയാകും. തിരക്കുപിടിച്ചുള്ള യജ്ഞത്തിനിടെ പരിസ്ഥിതിയെയും ഒരുപിടി പാവങ്ങളേയും മുഖ്യന്‍ പരിഗണിക്കുമെന്നു പ്രത്യാശിക്കാം.

ഇനി: ജലസേചനം ജനസേവനമാക്കിയ ഒരു നാടിന്റെ കഥയാണിത്‌. ഏേറെ മഴയും പുഴകളുമുള്ള കേരനാട്ടില്‍ കാശുകൊടുത്തു പാക്കറ്റ്‌ കുടിവെള്ളം വാങ്ങേണ്ട ഗതിവരാതിരിക്കണമെങ്കില്‍ അയല്‍നാട്ടില്‍ നിന്നും ഒരുതുള്ളി പാോോം മോന്താം. അല്ലേല്‍ ചിലപ്പൊ കടല്‍ വെള്ളം കുടിക്കേണ്ടിവരും!

ആന്ധ്രയിലൂടെ...

October 2005

വീണ്ടും കോണ്‍ഗ്രസ്സ്‌. 16 മാസത്തെ സംഭവബഹുലമായ ഭരണത്തിനു ശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈക്കലാക്കി ആന്ധ്രാമുഖ്യന്‍ വൈ എസ്‌ രാജശേഖരറെഡ്ഡി ശക്തി തെളിയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു നടന്ന 96 മുനിസിപ്പാലിറ്റികളില്‍ 74 എണ്ണവും 11 കോര്‍പറെഷനുകളില്‍ 9 എണ്ണവും വിജയിച്ച സന്തോഷത്തിലാണു ഭരണപക്ഷപാളയം. നക്സല്‍ നിരോധനം തിരിച്ചടിയാകുമെന്നും തെലങ്കാന പ്രശ്നം തലവേദന സൃഷ്ടിക്കുമെന്നും നിരീക്ഷകര്‍ കണക്കുകൂട്ടിയിരുന്നെങ്കിലും അവസാന വിജയം രാജശേഖരറെഡ്ഡിയുടെയും പാര്‍ട്ടി സംസ്ഥാന തലവന്‍ കേശവറാവുവിന്റെതുമായിരിക്കുന്നു. ഒപ്പം ആന്ധ്രാദേശത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേതും.

കൊച്ചുകേരളത്തില്‍ ആന്ധ്രയും ഹൈദരബാദും സ്ഥിരമായി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നതു ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി ഭരിച്ചിരുന്നപ്പോഴാണ്‌. പുരോഗതിയുടെ ഐ. ടി.(ഇന്‍ഫൊര്‍മഷന്‍ ടെക്നോളജി) സ്വപ്നങ്ങള്‍ക്കു വിത്തുപാകി നായിഡു പടുത്തുയര്‍ത്തിയൊരു സാമ്രാജ്യമുണ്ട്‌ ആന്ധ്രാതലസ്ഥാനത്ത്‌. ഹൈ ടെക്‌ സിറ്റി. മൈക്രൊസോഫ്റ്റും, ഗൂഗിളും ഉള്‍പ്പെട്ട ടെക്കിഭീമന്മാര്‍ വസിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നൊരു സമത്വസുന്ദരദേശം. ഇന്ത്യന്‍ യുവത്വത്തിനു പുത്തനുണര്‍വ്വും ആയിരങ്ങള്‍ക്കു തൊഴിലും നല്‍കി നായിഡുവിന്റെ ഐ. ടി. പ്രണയം. എന്നാല്‍ ഇതോടൊപ്പം ഈ നാട്ടില്‍ നിന്നു വന്ന വാര്‍ത്തകള്‍ പട്ടിണിമരണങ്ങളുടേതും കര്‍ഷകദുരിതങ്ങളുടേതുമായിരുന്നു. 2004 നിയമസഭ തെരഞ്ഞെടുപ്പില്‍ നായിഡുവിന്റെ വികസനപടുത്വത്തിനെതിരെ മഹാഭൂരിപക്ഷം വോട്ടുചെയ്തതു അരപ്പട്ടിണി കൊണ്ടാണ്‌.

കേെരളത്തിന്റെ ഏഴിരട്ടി വലുപ്പമുള്ളൊരു സംസ്ഥാനത്തിനു സൈബരാബാദ്‌ (ഹൈ ടെക്‌ സിറ്റിയും ഇതര ഐ. ടി. സമുച്ചയങ്ങളുമുള്‍പ്പെട്ട പ്രദേശം ഇപ്പോള്‍ ഇങ്ങനെ അറിയപ്പെടുന്നു) മാത്രം പോരല്ലോ നന്നാവാന്‍!ഇത്തവണയും തെലുഗുദേശത്തിന്റെ വന്‍പ്രചരണങ്ങളേയും ആരോപണങ്ങളേയും ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ്‌ തെരഞ്ഞെടുപ്പുവിധി. പ്രാദേശികപ്രശ്നങ്ങളാണു ഇത്തരം തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമാവുന്നതെങ്കില്‍ക്കൂടി കോണ്‍ഗ്രസ്സിന്റെ വിജയത്തേക്കാള്‍ ഇത്‌ പ്രതിപക്ഷത്തിന്റെ പരാജയമാണ്‌. അതിനാല്‍ തെലുഗുദേശവും തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആര്‍.എസ്‌.) ഒരു പോലെ പാപം ചുമന്നേ തീരൂ. ഇപ്പോള്‍ അമളിയോടെയെങ്കിലും പരാജയകാരണമായി വോട്ടിങ്ങ്‌ യന്ത്രങ്ങളെ പഴിക്കുകയാണു ഹൈ ടെക്‌ നായിഡു.

ഇന്ത്യയില്‍ വലുപ്പതില്‍ അഞ്ചാമനായ ഈ സംസ്ഥാനത്തെ പ്രധാനമായും മൂന്നായി തിരിക്കാം-- തീരദേശ ആന്ധ്ര, തെലങ്കാന (ഹൈദരബാദും സമീപജില്ലകളും), റായലസീമ (മറ്റു ജില്ലകള്‍). ഈ മൂന്നു മേഖലകളിലും വ്യക്തമായ ആധിപത്യമാണു ഭരണകക്ഷിയായ കോണ്‍ഗ്രസ്സ്‌ നെടിയിരിക്കുന്നത്‌. സെപ്റ്റംബര്‍ 30നു നടന്ന മേയര്‍ തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം നേടിയതു രാജശേഖരറെഡ്ഡിയും കൂട്ടരും തന്നെ. തെലുഗുദേശത്തിന്റെ വന്‍പ്രചാരണമോ ടി.ആര്‍.എസ്സിന്റെ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനമോ കോണ്‍ഗ്രസ്സിനു വിനയായില്ലെന്നു വേണം അനുമാനിക്കാന്‍. വൊള്‍ക്സ്വാഗണും നക്സലിസവും ഇടക്കാലദുരിതങ്ങളായി തലപൊക്കിയെങ്കിലും പൊളാവരം, വിമാനത്താവളവികസനം തുടങ്ങിയ പദ്ധതികളൊക്കെ പാര്‍ട്ടിക്കു ഗുണകരമായി ഭവിച്ചു.

മാത്രമല്ല, സുനാമിയും വെള്ളപ്പൊക്കവും കഷ്ടത്തിലാക്കിയ കര്‍ഷകരുടെ കണ്ണീരൊപ്പിയും വരള്‍ച്ചയനുഭവിക്കുന്ന മറ്റു പ്രദേശങ്ങളില്‍ ജലപദ്ധതികള്‍ വാഗ്ദാനം ചെയ്തും റെഡ്ഡി ജനസമ്മതി ഉയര്‍ത്തി. നായിഡുവിന്റെ ഒന്‍പതുവര്‍ഷഭരണകാലത്തു ദാരിദ്രരേഖക്കുതാഴെയുള്ളവര്‍ക്കായി ഒറ്റ റേഷന്‍ കാര്‍ഡുപോലും വിതരണം ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന്നുള്ളില്‍ ലക്ഷക്കണക്കിനു കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടു. വെള്ളം, വൈദ്യുതി ഇത്യാദികള്‍ക്കായി ഭീമമായ കരവര്‍ദ്ധന ഉണ്ടായതുമില്ല.

നക്സലുകളുടെ കൈപ്പത്തിസ്നേഹം

നിയമസഭ തെരഞ്ഞെടുപ്പുപരാജയത്തിനു ചന്ദ്രബാബുനായിഡുവിന്റെ പ്രധാനവിശദീകരണം മാവൊയിസ്റ്റുകളുടെ കോണ്‍ഗ്രസ്സ്‌ പിന്തുണയായിരുന്നു. നക്സല്‍ ഗ്രൂപ്പുകള്‍ക്കു ആന്ധ്രയുടെ പലപ്രദേശങ്ങളിലും വ്യക്തമായ അടിവേരുകളുണ്ട്‌, പ്രത്യേകിച്ചും തെലങ്കാനയില്‍. മുന്‍പു നടന്ന പല തെരഞ്ഞെടുപ്പുകളിലും ഒളിച്ചും പാത്തും പലപാര്‍ട്ടികളും നക്സല്‍പിന്തുണയ്ക്കു ശ്രമിച്ചിട്ടുമുണ്ട്‌, പ്രാദേശികതലത്തില്‍ രഹസ്യസഖ്യങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്‌. തെലുഗുദേശത്തിന്റെ പിടിവാശിനയത്തെക്കാള്‍ നക്സലുകള്‍ക്കിഷ്ടം കോണ്‍ഗ്രസ്സിനെയാണെന്നിരിക്കെ നായിഡുവിന്റെ വാദത്തില്‍ അല്‍പം കാര്യമുണ്ട്‌.

എന്നാല്‍ ഇപ്പൊഴോ? ആഗസ്റ്റ്‌ 17നു നക്സലുകള്‍ കോണ്‍ഗ്രസ്സ്‌ എം.എല്‍.എ നാര്‍സിറെഡ്ഡിയുള്‍പ്പടെ പത്തുപേരെ വെടിവെച്ചു കൊലപ്പെടുത്തിയതിനു ദിവസങ്ങള്‍ക്കകം നിരോധനം വീണ്ടും നിലവില്‍ വന്നു.(ഇതിനു മുന്‍പു നക്സല്‍ നിരോധനം പ്രാബല്യത്തിലാക്കിയതു നായിഡു 1992-ല്‍ അധികാരത്തിലേറിയപ്പോഴായിരുന്നു). ഒപ്പം, വിപ്ലവ എഴുത്തുകാരുടെ കൂട്ടായ്മയായ 'വിരാസം' നിരോധിക്കുകയും അതിന്റെ മുന്‍ നിരപ്രവര്‍ത്തകരായ വരവരറാവുവിനേയും കല്യാണ്‍ റാവുവിനേയും പൊലീസ്‌ ജയിലിലടക്കുകയും ചെയ്തു. നക്സലുകളെ അഭിമുഖം ചെയ്യുന്ന പത്രപ്രവര്‍ത്തകരെപ്പോലും വെറുതെവിടില്ലെന്നായിരുന്നു തദവസരത്തില്‍ സംസ്ഥാന പൊലീസ്‌ മുഖ്യന്‍ സ്വരണ്‍ജിത്‌ സിങ്ങിന്റെ ഭീഷണി. നക്സല്‍ അനുഭാവം കാണിച്ച പ്രതിപക്ഷനേതാക്കളെ ഒന്നൊഴിയാതെ വിമര്‍ശിക്കുകയും ചെയ്തു കോണ്‍ഗ്രസ്സ്‌ നേതൃത്വം.

അങ്ങനെയിരിക്കെ നായിഡുവിന്റെ ആ വാദത്തിനും സ്വീകാര്യത നഷ്ടപ്പെടുന്നു.

തെലങ്കാനയിലെ നഷ്ടക്കച്ചവടം

പഞ്ചായത്തുതെരഞ്ഞെടുപ്പോടെ ചവിട്ടടിയിലെ മണ്ണുനഷ്ടപ്പെട്ടു പോയത്‌ തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചന്ദ്രശേഖരറാവുവിനും അനുയായികള്‍ക്കുമാണ്‌. ടി.ആര്‍.എസ്‌. എന്ന പാര്‍ട്ടിയുടെ രൂപീകരണവും നിലനില്‍പ്പും തന്നെ തെലങ്കാനയെന്ന പ്രത്യേകസംസ്ഥാനത്തിനുവേണ്ടിയായിരുന്നു. ആ ദിശയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആര്‍.എസ്‌.എസ്‌ മാതൃകയില്‍ ഒരു ശാഖ കൂടി തുടങ്ങി പാര്‍ട്ടി. സായുധരായ ചെറുപ്പക്കാരടങ്ങുന്ന തെലങ്കാന ജാഗരണ്‍ സേന ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ രൂപം കൊണ്ടപ്പോള്‍ ടി.ആര്‍.എസ്സിന്റെ ജനസ്വാധീനവും വര്‍ദ്ധിക്കുമെന്ന്‌ നേതാക്കള്‍ ധരിച്ചു, അല്ലെങ്കില്‍ തെറ്റിദ്ധരിച്ചു. റാവുവും എ. നരേന്ദ്രയുമടക്കം രണ്ടു കേന്ദ്രമന്ത്രിമാരുള്ള പാര്‍ട്ടി ആന്ധ്രയില്‍ കോണ്‍ഗ്രസ്സ്‌ സഖ്യം ഉപേക്ഷിക്കാനും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കാനും തീരുമാനിച്ചു. തെലങ്കാനാരൂപീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നായിരുന്നു ഇതിനു കാരണമായി അവര്‍ പറഞ്ഞത്‌. നക്സല്‍ നിരോധനത്തെ എതിര്‍ക്കുകയും ജയിലില്‍ ചെന്നു വിരാസം നേതാക്കളെ കാണുകയും ചെയ്തു ചന്ദ്രശേഖരറാവു. നക്സലുകള്‍ക്കും ശക്തിയാര്‍ജ്ജിക്കാനുപകരിക്കുന്നതു പ്രത്യേകസംസ്ഥാനമാണെന്നിരിക്കെ, സ്വാഭാവികമായും ടി.ആര്‍.എസ്സും 'ജന'പിന്തുണ ആഗ്രഹിച്ചതില്‍ തെറ്റില്ലല്ലോ!

ഇങ്ങനെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള മാസം ആന്ധ്രയില്‍ വീണ്ടും ചൂടു കൂടി. രാഷ്ട്രീയപുസ്തകത്തിലെ കണക്കുകള്‍ കൂട്ടിയും കുറച്ചും കിഴിച്ചും പരസ്പരം കരിവാരിത്തേച്ചും പ്രചാരണം പൊടിപൊടിച്ചു. പങ്കാളി നഷ്ടപ്പെട്ട കോണ്‍ഗ്രസ്സും പ്രതീക്ഷയോടെ ടി.ആര്‍.എസ്സും. എന്നാല്‍ ഫലമറിഞ്ഞപ്പോല്‍ ചിത്രം വ്യക്തം. തെലങ്കാനയില്‍ മല്‍സരിച്ച 35 സീറ്റുകളില്‍ ടി.ആര്‍.എസ്സ്‌ വിജയിച്ചത്‌: രണ്ട്‌. ശക്തികേന്ദ്രങ്ങളായിരുന്ന കരീംനഗര്‍, മേഡക്‌, വാറങ്കല്‍, നിസാമബാദ്‌ ജില്ലകളില്‍ പാര്‍ട്ടി തോറ്റു തുന്നം പാടി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 26 നിയമസഭാമണ്ഡലങ്ങളും 5 ലോകസഭാസീറ്റുകളും നേടിയ ഒരു പാര്‍ട്ടിയുടെ ഗതികേടേ! രണ്ടുനാള്‍ ഒളിച്ചിരുന്ന പാര്‍ട്ടിചേട്ടന്മാര്‍ ഈ പരാജയം സംസ്ഥാനരൂപീകരണത്തെ തെല്ലും ബാധിക്കില്ലെന്നു വാദിച്ച്‌ ഇപ്പോള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയിരിക്കുന്നു.

ആന്ധ്രാരാഷ്ട്രീയഗോദയില്‍ താരതമ്യേന അശക്തരാണു ഇടതുപക്ഷവും ബി.ജെ.പിയും. നിലമെച്ചപ്പെടുത്തിയെന്ന സ്ഥിരം പല്ലവിയുമായി രണ്ടുകൂട്ടരും പ്രസ്താവനയിറക്കിയെങ്കിലും പഞ്ചായത്തു തലത്തിലും പരാജിതരുടെ പട്ടികയിലാണു ഇവ രണ്ടും.

നഗരത്തിലെ പല വന്‍ കിടകച്ചവടക്കാരുടെ വേരുകളിന്നും ഗ്രാമങ്ങളിലാണ്‌. സംസ്ഥാനമൊത്തവരുമാനത്തിന്റെ 50 ശതമാനം കാര്‍ഷികമേഖലയില്‍ നിന്നുമാണ്‌. 62 ശതമാനത്തോളം ജനങ്ങള്‍ ആഹാരത്തിനായി പാടങ്ങളില്‍ പണിയെടുക്കുന്നു. ധാന്യവിളകളുടെ ധാരാളിത്തം ആന്ധ്രയെ തെക്കേയിന്ത്യയുടെ (പഴയ) കുട്ടനാടാക്കുന്നു.

കൃഷിമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ 16 മാസത്തിനകം തന്നെ രാജശേഖരറെഡ്ഡി ഒരു കമ്മിഷനെ നിയമിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തു. തത്‌ഫലമായാണ്‌ പണ്ടേ ആത്മഹത്യ ചെയ്യുമായിരുന്ന പല കര്‍ഷകരും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24ന്‌ വോട്ടു ചെയ്തത്‌. കോണ്‍ഗ്രസ്സിനായിരുന്നോ വോട്ട്‌? അറിയില്ല. പക്ഷെ തെലുഗുദേശത്തിനല്ല. അതുതന്നെയാണു ആന്ധ്രയിലെ തെരഞ്ഞെടുപ്പുവിശേഷവും.

ഇനി: ഗ്രൂപ്പുകളിച്ചും മുണ്ടുപറിച്ചും വെള്ളഖദറില്‍ കുത്തിവരച്ചും ജനപക്ഷത്തെ പറ്റിച്ചല്ല ആന്ധ്രാകോണ്‍ഗ്രസ്സ്‌ വോട്ടുപിടിച്ചത്‌. കള്ളക്കളികള്‍ ഇല്ലെന്നല്ല. എന്നാല്‍ വോട്ടുയന്ത്രത്തിലെ കൈപ്പത്തി പലവട്ടം കൂടുതല്‍ ബ്ലിങ്കിയതെങ്ങനെയെന്ന്‌ ഈ സ്മാര്‍ട്ട്‌ സ്റ്റേറ്റില്‍ നിന്നു കണ്ടുപഇനി: ഗ്രൂപ്പുകളിച്ചും മുണ്ടുപറിച്ചും വെള്ളഖദറില്‍ കുത്തിവരച്ചും ജനപക്ഷത്തെ പറ്റിച്ചല്ല ആന്ധ്രാകോണ്‍ഗ്രസ്സ്‌ വോട്ടുപിടിച്ചത്‌. കള്ളക്കളികള്‍ ഇല്ലെന്നല്ല. എന്നാല്‍ വോട്ടുയന്ത്രത്തിലെ കൈപ്പത്തി പലവട്ടം കൂടുതല്‍ ബ്ലിങ്കിയതെങ്ങനെയെന്ന്‌ ഈ സ്മാര്‍ട്ട്‌ സ്റ്റേറ്റില്‍ നിന്നു കണ്ടുപദിക്കാവുന്നതാണ്‌.