ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

12.9.07

പുലി വരുന്നേ, തെലുങ്കാനപ്പുലി

December 2006

നാലഞ്ചുമാസം ജോലിയില്ലാതിരുന്ന മുന്‍ കേന്ദ്രതൊഴില്‍മന്ത്രി കെ. ചന്ദ്രശേഖരറാവുവിനു സാമാന്യം നല്ലൊരു പണി കിട്ടി. കരീംനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തില്‍ച്ചില്വാനം ഭൂരിപക്ഷത്തില്‍ ജയിച്ചതു താനല്ല തെലുങ്കാനയെന്ന മുറവിളിയാണെന്നാണ്‌ താപ്പാനയായ റാവുവിന്റെ വിനയാന്വിതമായ മുദ്രാവാക്യം. അതു നേരെങ്കില്‍ അധികം വൈകാതെ ആന്ധ്രാ പ്രദേശം പിളരും. തെക്കേയിന്ത്യയില്‍ കേരളത്തോളം വലുപ്പത്തില്‍ പുതിയൊരു സംസ്ഥാനം ജനിക്കും. ജയ്‌ ജയ്‌ തെലുങ്കാന!

ഇന്ത്യ പിളര്‍ന്ന കഥ

ഭാരതഭൂവില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യസംസ്ഥാനം ആന്ധ്രപ്രദേശാണ്‌. ഇതേ ആവശ്യമുന്നയിച്ച്‌ 54 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 56-ദിവസം നിരാഹാരമിരുന്നു സമാധിയായ ശ്രീരാമുലു എന്ന തെലുങ്കന്റെ സ്വാധീനഫലമായാണ്‌ അന്നു ദേശവ്യാപകമായി സംസ്ഥാനരൂപീകരണമഹോല്‍സവം സംഘടിപ്പിച്ചത്‌. വിഭജിക്കു ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ ബുദ്ധിയെ നാം കുതന്ത്രമെന്നു വിളിച്ചാക്ഷേപ്പിച്ചത്‌ തത്‌കാലം മറക്കാം. 1966-ല്‍ പഞ്ചാബ്‌ നെടുകെ പിളര്‍ന്നു. ത്രിപുരയും മണിപ്പൂരും ഗോവയും പിന്നെ ഛത്തീസ്ഗറും ഝാര്‍ഖണ്ടും ഉത്തരാഞ്ചലും പലകാലങ്ങളിലായി സംസ്ഥാനങ്ങളുടെ പട്ടികയില്‍ നുഴഞ്ഞുകയറി.

അതിലവസാനം ജനിച്ച മൂന്നു ദേശങ്ങളാണ്‌ ചന്ദ്രശേഖരനും അതിയാന്റെ സ്വന്തം പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്ര സമിതിയ്ക്കും (ടി.ആര്‍.എസ്സ്‌) ഉത്തേജനം നല്‍കുന്നത്‌. ഝാര്‍ഖണ്ട്‌ മുക്തിമോര്‍ച്ചയുടെ പാത പിന്തുടര്‍ന്നാല്‍ സ്വന്തമായൊരു കൊച്ചുസംസ്ഥാനമെന്ന തങ്ങളുടെ വലിയ പ്രതീക്ഷയ്ക്കും മുക്തിലഭിക്കുമെന്ന്‌ റാവുവും കൂട്ടരും ഉറച്ചു വിശ്വസിക്കുന്നു.

ആന്ധ്ര തളര്‍ന്ന കഥ

നിത്യദാരിദ്ര്യവും നിരക്ഷരതയും ബാലവേലയും തൊഴിലില്ലായ്മയും ജലദൌര്‍ലഭ്യവും കര്‍ഷക ആത്മഹത്യകളും എന്നുവേണ്ട നാം കേട്ടിട്ടുള്ള സകല സാമൂഹികപ്രശ്നങ്ങളും സകുടുംബം വസിക്കുന്ന പ്രദേശമാണ്‌ തെലുങ്കാന. അഥവാ അങ്ങനെയാണെന്നാണ്‌ പ്രത്യേകസംസ്ഥാനഭിക്ഷാടകരുടെ അതിശക്തമായ വാദം.

ഹൈദരാബാദ്‌, അദിലാബാദ്‌, നിസാമാബാദ്‌, മേടക്‌, കരീംനഗര്‍, വാറങ്കല്‍, ഖമ്മം, നല്‍ഗോണ്ട, മെഹബൂബ്‌നഗര്‍, രംഗറെഡ്ഡി എന്നിങ്ങനെ പത്തു ജില്ലകളാണ്‌ തെലുങ്കാനയിലുള്ളത്‌. ആന്ധ്രയുടെ 42 % മണ്ണും 40%ലേറെ മാനവരും ഈ പ്രദേശത്തിലാണ്‌. പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പ്രദേശങ്ങളെ പുരോഗതിയുടെ പറുദീസയാക്കി മാറ്റാനാണത്രേ വിശാല ആന്ധ്രയില്‍ കത്തിവെക്കുന്നത്‌ വികസനകുതികികളായ കുറെ ജനനായകര്‍ മൊഴിയുന്നു.

ടി.ആര്‍.എസ്സിന്റെ തെലുങ്കാനരാഷ്ട്രീയവത്‌കരണത്തില്‍ ജനങ്ങളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും പുതിയ സംസ്ഥാനം ഒരു ആവശ്യത്തേക്കാളേറെ ആവേശമായി മാറിയിരിക്കുന്നു. നാടുപകുത്താല്‍ മാറിമറിയുന്ന വോട്ടുകളുടെ എണ്ണം കൂട്ടിയും കുറച്ചും കിഴിച്ചും മറ്റു രാഷ്ട്രീയപാര്‍ട്ടികളും തെലുങ്കാനയെ ഒരു നിര്‍ണ്ണായകവിഷയമായി അംഗീകരിച്ചിരിക്കുന്നു. നില മാറ്റിച്ചവിട്ടാനുള്ള തയ്യാറെടുപ്പിലാണ്‌ തെലുഗുദേശം മുതല്‍ ബി.ജെ.പി വരെയുള്ള കക്ഷികള്‍. ആന്ധ്രയിലിന്നും ശക്തമായി വേരുകളുള്ള നക്സല്‍ പ്രസ്ഥാനത്തിനു പോലും തെലുങ്കാന സംസ്ഥാനം സ്വപ്നവും ലക്ഷ്യവുമാവുന്നു.

തല സ്ഥാനം മാറുമോ?

തെലുങ്കാന ജനിച്ചാല്‍ തലസ്ഥാനം ഈ ഐ.ടി.കേന്ദ്രം തന്നെയാവുമെന്നതിനാല്‍ ആന്ധ്രയുടെ നഷ്ടങ്ങളില്‍ പ്രധാനം സ്വപ്നനഗരിയായ ഹൈദരാബാദായിരിക്കും. ചിലപ്പോള്‍ പഞ്ചാബിനും ഹരിയാനയ്ക്കും ചണ്ഡിഗറെന്ന പോലെ ഹൈദരാബാദ്‌ ഇരുകൂട്ടര്‍ക്കും പൊതുസ്വത്താവാനും ഇടയുണ്ട്‌. എന്നാല്‍ പക്ഷെ ഇതൊരു കേന്ദ്രഭരണപ്രദേശമോ മുനിസിപ്പല്‍ കോര്‍പ്പറേഷനോ ആയി ചുരുങ്ങിയേക്കാം.

നഗരത്തിന്റെ 61 ലക്ഷത്തില്‍പ്പരം വരുന്ന ജനസംഖ്യയുടെ 50 ശതമാനവും മറ്റു ജില്ലകളിലോ സംസ്ഥാനങ്ങളിലോ നിന്നുള്ളവരാണ്‌. തെലുങ്കാനരൂപീകരണം ഈ 'കുടിയേറ്റക്കാര്‍ക്കും' ഭീഷണിയുയര്‍ത്തിയേക്കാം. മാത്രവുമല്ല, പല വകകളിലായി ഏകദേശം 14,000 കോടിരൂപ സംസ്ഥാനത്തിനും 9,000 കോടി രൂപ കേന്ദ്രത്തിനും വരുമാനമുത്‌പാദിപ്പിക്കുന്ന ഹൈദരബാദില്ലെങ്കില്‍ ആന്ധ്രയുടെ നില പരുങ്ങലിലാവും. നൈസാമിന്റെ പട്ടണത്തോടു തുലനം ചെയ്യാന്‍ മറ്റൊരു നഗരമില്ല ആന്ധ്രാദേശത്തില്‍. എങ്കിലും വാറംഗല്‍ തെലുങ്കാനാതലസ്ഥാനമായും വിജയവാഡയോ വിശാഖപട്ടണമോ ആന്ധ്രാരാജധാനിയായും മാറിയേക്കാമെന്നും കിംവദന്തികളുണ്ട്‌.

വിഭജിച്ചു ഭരിച്ച്‌ വികസനം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ എപ്പൊഴോ കേരളത്തെക്കുറിച്ചും പറഞ്ഞുകേട്ടു. ദാരിദ്ര്യദൂരീകരണത്തിലും പ്രാഥമികവിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാവേലിനാട്‌ മുന്നേറിയത്‌ വലുപ്പത്തിന്റെ ചെറുപ്പം കൊണ്ടാണെന്നും അതിനാല്‍ തെലുങ്കാനയുണ്ടാവണമെന്നുമാണ്‌ വാദം. കാര്‍ഷികമികവും വന്‍ ഐ.ടി.പൂന്തോട്ടങ്ങളുമില്ലെങ്കിലും തുലനം ചെയ്താല്‍ കൊച്ചുകേരളം നൂറുമേനി കൊയ്യുന്ന മറ്റു പല മേഖലകളുമുണ്ട്‌. കണക്കുകള്‍ കഥ പറയട്ടെ, നമുക്കു തിരിഞ്ഞു നോക്കി മടിച്ചു നില്‍ക്കാതെ മുന്നോട്ടുനീങ്ങാം.

കേന്ദ്രസന്നിധിയിലേയ്ക്ക്‌

കരീം നഗറിലെ വിജയകാഹളങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലും പ്രതിധ്വനിക്കുന്നുണ്ട്‌. പുതുസംസ്ഥാനത്തെക്കുറിച്ചു തുറന്ന മനസ്സാണുള്ളതെന്നാണ്‌ സോണിയാമൊഴി. ബി.ജെ.പിയുടെ സുഷമ സ്വരാജാവട്ടെ രാജ്യസഭയില്‍ വിഷയമുന്നയിക്കാന്‍ തയ്യാറെടുക്കുന്നതു കൂടാതെ വിശദമായൊരു കത്തുമെഴുതി പാവം പ്രസിഡന്റ്‌ അബ്ദുല്‍ കലാമിന്‌. സാദാഖദര്‍ധാരി മുതല്‍ സംസ്ഥാനമുഖ്യന്‍ വരെ കേട്ടു ഞെട്ടിയ തെലുങ്കാനസംഗീതം 10 ജനപഥ്‌ വഴി മന്ത്രിമന്ദിരങ്ങളിലും ലോക്‌സഭയിലും ഓളങ്ങള്‍ സൃഷ്ടിക്കും. രണ്ടാം സംസ്ഥാന പുന:സംഘടനാ കമ്മിഷന്‍ രൂപീകരിക്കാനും ഭരണഘടനയുടെ പതിനെട്ടാംപടി കടത്തി ലോക്‌സഭയില്‍ തെലുങ്കാനയ്ക്കായി കരടുനിയമം അവതരിപ്പിക്കാനും ചന്ദ്രശേഖരനും കൂട്ടരും ഇനി പതിനെട്ടടവുകളും പയറ്റും.

ഉപതിരഞ്ഞെടുപ്പില്‍ നിന്നും ടി.ആര്‍.എസ്സും പ്രജകളും തെലുങ്കാനരഥമുരുട്ടുന്നത്‌ 2009-ലെ പൊതുതിരഞ്ഞെടുപ്പിലേക്കായിരിക്കും. അതു കണ്ണടച്ചു നോക്കിനില്‍ക്കാന്‍ മാത്രം മണ്ടന്മാരല്ല മറ്റുള്ളവര്‍. അധികാരം മധുരമൊരിക്കലും തീരാത്ത അരവണപ്രസാദമാണല്ലോ!

2001-ല്‍ രൂപം കൊണ്ട തെലുങ്കാന രാഷ്ട്രസമിതിയുടെ നേതാവായ ചന്ദ്രശേഖരറാവുവിനു ഇതു നിലനില്‍പ്പിനായുള്ള പോരാട്ടമാണെങ്കില്‍ അത്രതോളം തന്നെ സങ്കടാവസ്ഥയിലാണ്‌ തെലുഗുദേശപ്രമുഖന്‍ ചന്ദ്രബാബു നായിഡുവും കോണ്‍ഗ്രസ്സ്‌ രാജന്‍ രാജശേഖരറെഡ്ഡിയും. തെലുങ്കാനയുടെ മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന ചന്ദ്രശേഖരനു തന്നെയാണ്‌ കളിയില്‍ മുന്‍തൂക്കം. ആകാംക്ഷയോടെ, ആശങ്കയോടെ ആന്ധ്രപിളരുന്നതും കാത്തിരിക്കാം നമുക്ക്‌. ഇക്കൊല്ലമില്ലേലും എന്നേലും പുലി വരും. വരാതിരിക്കില്ല!

ഇനി: ആന്ധ്രയിലാദ്യം ഹൈദരാബാദില്ലായിരുന്നു.1956-ലെ ഏകീകരണത്തിലാണ്‌ നൈസാമിന്റെ ഒന്‍പതുജില്ലകള്‍ ഈ സംസ്ഥാനത്തിന്റെ ഭാഗമായത്‌. നാല്‍പ്പതുവര്‍ഷത്തിലേറെ നീണ്ട വിവാഹജീവിതത്തിനുശേഷം വിവാദപരമായ വിഭജനം വിധിവൈപരീത്യമാവാം. പക്ഷെ ശാസ്ത്രം പുരോഗമിക്കുന്നതിനാല്‍ നാം ദുഖിക്കേണ്ടതില്ല. അടുത്തനൂറ്റാണ്ടില്‍ ലോകം ഭരിക്കാന്‍ പോവുന്ന യുണൈറ്റട്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ ഇന്ത്യയിലെ 465 സംസ്ഥാനങ്ങളില്‍ അളിയന്‍ വസിക്കുന്ന അയല്‍ സംസ്ഥാനമേതെന്ന്‌ കണ്ടെത്താന്‍ ഗൂഗിള്‍ പുത്തന്‍ സേര്‍ച്ച്‌ എഞ്ചിന്‍ നിര്‍മ്മിച്ചേക്കും. അതുവരെ നമുക്കു വികസനപ്പേന കൊണ്ട്‌ വരമ്പുകള്‍ മാറ്റിവരച്ചുകളിയ്ക്കാം.

6.9.07

സങ്കരയിനം സായിപ്പന്മാര്‍

November 2006

ആകെ മൊത്തം ടോട്ടല്‍ ഒരു കണ്‍ഫ്യൂഷന്‍. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഇംഗ്ലീഷുഭാഷമാത്രം എന്ന മട്ടിലാണു നഗരപുരോഗതി. പൊടിമീശക്കാരുടെ നാലക്ഷരപ്രയോഗങ്ങളില്‍ മുതല്‍ ആന്ധ്രാമുഖ്യന്‍ രാജശേഖരറെഡ്ഡിയുടെ വികസനഡയറിയില്‍ വരെ കാണാം രാജ്ഞിഭാഷയുടെ അരാജകീയസ്വാധീനം. എന്നാല്‍ മറ്റൊരു വശത്തു ബ്രിട്ടീഷ്‌ രഹസ്യപ്പോലീസന്‍, ജെയിംസ്‌ ബോണ്ട്‌ സി.ബി.ഐ, ലോകം മുഴുവന്‍ പെണ്ണുപിടിച്ച്‌ കറങ്ങിത്തിരിഞ്ഞു ആന്ധ്രയിലെത്തിയപ്പോള്‍ ഒന്നാന്തരം തെലുങ്കനായി. നാടേതുവഴിയ്ക്കാണ്‌ ഓടുന്നതെന്ന്‌ ശങ്കിച്ചുനില്‍ക്കാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ. ഓരോ കലികാലവൈഭവങ്ങള്‍!

ഐ ആം ബോണ്ട്‌! തെലുങ്കന്‍ ബോണ്ട്‌!

ബോണ്ടന്റെ കഥയാദ്യം. നവംബര്‍ 17-നു ഭാരതം മുഴുവന്‍ ഇംഗ്ലീഷില്‍ 'കാസിനൊ റോയല്‍' പ്രദര്‍ശിപ്പിച്ചപ്പോള്‍ ആന്ധ്രയിലെ തീയറ്ററുകളില്‍ സൂപ്പര്‍താരം ജെയിംസച്ചായന്‍ ശുദ്ധതെലുങ്കില്‍ പിറുപിറുത്തു. 'പ്രപഞ്ചാനികി ഒക്കടു' എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ സിനിമ മാത്രം തല്‍ക്കാലം ജനം കണ്ടാല്‍ മതി എന്നു തീരുമാനിക്കുകയായിരുന്നു സോണി പിക്‌ചേഴ്സില്‍ നിന്നു വിതരണാവകാശം വിലയ്ക്കെടുത്ത പ്രാദേശികമുതലാളി. ഹൈദരാബാദ്‌ നഗരത്തില്‍ മാത്രം 20-ഇലും സംസ്ഥാനത്തു 50-ലേറെയും തീയറ്ററുകളില്‍ തെലുങ്കന്‍ ബോണ്ടന്‍ നിറഞ്ഞോടുന്നു. കാശുമുടക്കി ഡാനിയല്‍ ക്രേഗിനെ തെലുങ്കുപരിശീലിപ്പിച്ച ലക്ഷ്മി ഗണപതി പിക്‌ചേഴ്സ്‌ വെരി വെരി ഹാപ്പി. പ്രതിഷേധങ്ങളും ആരാധകപരിഭവങ്ങളും റോയല്‍ കാശിനു മുമ്പില്‍ വിലപോവുമോ? പാവം ഇംഗ്ലീഷുബോണ്ടനു ഡിസംബര്‍ വരെ പെട്ടിക്കകത്തിരുന്നു പടക്കം പൊട്ടിക്കാം!

ആംഗ്ലാ പ്രദേശ്‌

ബെംഗളൂരും മാംഗളൂരും പേരുമാറുന്ന മറ്റൂരുകളും കണ്ടു ഞെട്ടിയെങ്കിലും ഏറെ പ്രതീക്ഷകള്‍ സര്‍വേകളുടേയും സര്‍ക്കാര്‍തീരുമാനങ്ങളുടെയും രൂപങ്ങളില്‍ അവതരിച്ച മാസമായിരുന്നു നവംബര്‍.

ആന്ധ്രാ പ്രദേശിനെ ഒരു ആംഗ്ലാ പ്രദേശ്‌(ആംഗ്ലാ എന്നാല്‍ തെലുങ്കില്‍ ഇംഗ്ലീഷ്‌) ആക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഭരണകൂടം. തെലുഗു മരിക്കുന്നു എന്ന മുറവിളി പലഭാഗത്തു നിന്നും ശക്തമായിട്ടുണ്ടെങ്കിലും തെലുഗുമീഡിയം വിദ്യാലയങ്ങളുള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷദ്ധ്യാപനം ഊര്‍ജ്ജിതമാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ലോകഭാഷയുടെ ജാലവിദ്യയിലൂടെ മാത്രമേ കഴിയൂ എന്നു വിശ്വസിക്കുന്ന അധികാരികള്‍ 63 സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ്‌ ഭാഷാലാബുകള്‍ ആരംഭിക്കാനുള്ള അവസാനപണിയിലാണ്‌. അക്ഷരപരീക്ഷണശാലയിലെ ഗവേഷണങ്ങള്‍ വിജയിക്കുമെങ്കില്‍ വിഷയമറിയാമായിട്ടും ഭാഷയറിയാതെ ഭാവി നഷ്ടമായ ഏറെ വിദ്യാര്‍ത്ഥികള്‍ക്കു പിന്‍ഗാമികളുണ്ടാവില്ലെന്നു പ്രതീക്ഷിക്കാം.

ധനകാര്യവും ഭൌതികവിദ്യയും രസതന്ത്രവുമറിയുന്ന മിടുക്കന്മാര്‍ക്കു സംസാരശേഷി കൊടുക്കുകയെന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വന്‍ജോലിസാദ്ധ്യതയും. ഇപ്പ്പ്പോള്‍ ഒന്നും രണ്ടും വര്‍ഷബിരുദക്ലാസ്സുകളില്‍ മാത്രമുള്ള ഭാഷാപരിശീലനം മൂന്നാം വര്‍ഷത്തിലും തുടരാനും ആലോചനയുണ്ട്‌.

11 കലാശാലകളിലെ ജവഹര്‍ ട്രെയിനിംഗ്‌ സെന്റര്‍ മുഖേന ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് ഭാഷാപരിപോഷണം നടക്കുന്നുണ്ട്‌. താല്‍പര്യമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ ഭാഗഭാക്കാവാമെന്നും സംസ്ഥാന വിദ്യാഭ്യാസവകുപ്പു വിളംബരം ചെയ്യുന്നു. അങ്ങനെ അടുത്ത സംവത്സരമാവുമ്പോഴേക്കും മൊഴിമാറ്റമില്ലാത്ത ബോണ്ടനു കൈയടിക്കാനും തെലുങ്കകം തയ്യാറാവുമെന്നു ചുരുക്കം.

നോട്ട്‌ ഒണ്‍ലി ബട്ട്‌ ഓള്‍സോ...

എന്നാല്‍ ഇതിനര്‍ത്ഥം ആന്ധ്രാമക്കള്‍ക്കു ഇംഗ്ലീഷറിയില്ലെന്നല്ല. ഒരു പ്രമുഖപത്രം വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം പ്രാദേശികഭാഷയറിയില്ലെങ്കിലും അന്തസ്സായി ജീവിക്കാവുന്ന ഏറ്റവും നല്ല നഗരമാണ്‌ ഹൈദരാബാദ്‌. വിമാനത്താവളത്തിലേയും തീവണ്ടിപ്പാളയത്തിലേയും ഉദ്യോഗസ്ഥരില്‍ 100 ശതമാനത്തിനും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഏകനഗരമാണത്രേ ഈ ആന്ധ്രാതലസ്ഥാനം. ആ കണ്ടെത്തല്‍ 100 ശതമാനം ശരിയാവണമെന്നില്ലെങ്കിലും പല ഔദ്യോഗികകത്തിടപാടുകളും സര്‍വ്വതരം അപേക്ഷാഫോമുകളും ഇവിടെ ഇംഗ്ലീഷില്‍ പൂരിപ്പിക്കാന്‍ കഴിയും എന്നതൊരു അനുഗ്രഹമാണ്‌ പലര്‍ക്കും. അത്തരത്തിലെ ഏകഇന്ത്യന്‍ നഗരമാണ്‌ ഹൈദരാബാദെന്നും പത്രം കൂട്ടിച്ചേര്‍ക്കുന്നു. ട്രാഫിക്‌ സിഗ്‌നലുകള്‍ ഇംഗ്ലീഷുവത്‌കരിക്കുന്നതില്‍ മുമ്പന്‍ ദില്ലിയാണെന്നും ബസ്സിന്റെ ബോര്‍ഡുകള്‍ പരിഷ്കരിക്കുന്നതില്‍ കേമന്‍ ഗുവാഹട്ടിയാണെന്നും സര്‍വ്വേഫലം. നമ്മുടെ നഗരങ്ങളില്‍ 50 ശതമാനം ഓട്ടോറിക്ഷക്കാരും ഇന്നും പ്രാദേശികഭാഷമാത്രം അറിയാവുന്നവരാണെന്നു വാദിക്കുന്ന റിപ്പോര്‍ട്ടില്‍ പക്ഷെ കേരളം ഉള്‍പ്പെട്ടിരുന്നില്ല.

മേമ്പോടിയായി മറ്റൊന്നു കൂടി. ഭാരതത്തില്‍ ഭാഷാപ()നത്തിനേറ്റവും പ്രശസ്തമായ സീഫല്‍ എന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ ആന്റ്‌ ഫോറിന്‍ ലാംഗ്വേജസ്‌ ഉള്ളത്‌ ഈ നഗരത്തിലാണ്‌. 24 രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഭാഷാഭ്യാസത്തിനായി സീഫലിലുണ്ടെന്നത്‌ പലര്‍ക്കും പുതുമയുള്ള വാര്‍ത്ത. 1958-ല്‍ ആരംഭിച്ച ഈ സര്‍വ്വകലാശാലയില്‍ വിദേശസര്‍ക്കാര്‍ പ്രതിനിധികള്‍ മുതല്‍ പത്രക്കാര്‍ വരെ വിദ്യാര്‍ത്ഥികളായുണ്ട്‌. സീഫല്‍ കൂടാതെ ഒസ്മാനിയയും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഒഫ്‌ ഹൈദരാബാദും രാജ്യമൊട്ടുക്കു സല്‍പ്പേരുള്ള സരസ്വതീക്ഷേത്രങ്ങള്‍ തന്നെ.

ഹലഹലോ ഹലഹല

സര്‍ക്കാര്‍ കാര്യങ്ങള്‍ മുറ പോലെ നടക്കുന്നതിനിടെയാണ്‌ അമേരിക്കയിലെ നിയൊ ഐ.ടി. നടത്തിയ ആഗോളസര്‍വ്വേയുടെ ഫലം പുറത്തുവന്നു. തെക്കുവടക്കുനടന്നു മികച്ച ഭാവിയുള്ള 24 നഗരങ്ങളെ കണ്ടെടുത്ത സര്‍വ്വേയുടെ പട്ടികയിലെ ഏഴെണ്ണം ഇന്ത്യയിലാണ്‌. തലസ്ഥാനമായ ദില്ലി കൂടാതെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്‌, പൂനെ, ചെന്നൈ, കൊല്‍ക്കത്ത എന്നിവരാണ്‌ ഔട്ട്‌സോഴ്സിംഗില്‍ മിടുക്കന്മാരാവാന്‍ സാധ്യതയുള്ള നഗരങ്ങള്‍. ഹോചി മിന്‍ സിറ്റി, മാനില, ഷാങ്ങ്‌ഹായി, മോസ്‌കോ എന്നിവര്‍ ഒപ്പമുള്ള കേമന്മാര്‍.

2004-ഇല്‍ ഇതേ കൂട്ടര്‍ സര്‍വ്വേേക്കായി പരിഗണിച്ച 27 ഇന്ത്യന്‍ നഗരങ്ങളില്‍ തിരുവനന്തപുരവും ചണ്ഡിഗറും ഇന്‍ഡോറുമുണ്ടായിരുന്നു.അമേരിക്കയില്‍ നിന്ന്‌ നാടും കാടും കടലും കടന്നെത്തുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങളെ സ്വന്തമാക്കുന്നത്‌ ചില്ലറക്കാര്യമല്ല. പന്ത്രണ്ടാം ക്ലാസും ഗുസ്തിയും സായിപ്പിന്റെ താളത്തില്‍ ഇംഗ്ലീഷുമൊഴിയാനുമറിയാമെങ്കില്‍ ചെറുപ്രായത്തിലേ കോടിപതിയാവാം, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഇല്ലെങ്കിലും. അസമയങ്ങളില്‍ പണിയണമെന്നും അത്യാവശ്യം അസഭ്യങ്ങള്‍ കേള്‍ക്കണമെന്നുമുള്ള പോരായ്മകളൊഴിച്ചാല്‍ അല്‍പസ്വല്‍പ്പം ഗമയൊക്കെയുണ്ട്‌ ഈ ബിസിനസ്സ്‌ പ്രൊസസ്സ്‌ ഔട്ട്‌സോഴ്സിംഗ്‌ എന്ന പ്രസ്ഥാനത്തിന്‌. സാമര്‍ത്ഥ്യം കൂടുന്തോറും കീശയില്‍ കാശും നിറയുമെന്ന ഗുണവുമുണ്ട്‌.

ഫാസ്റ്റ്‌ ട്രാക്കില്‍ നാടോടുന്നു

ഭാഷയില്‍ തൂങ്ങി വികസനപ്പടവുകള്‍ കയറുന്ന വിവിധ ഇന്ത്യന്‍ യുവനഗരങ്ങളില്‍ വീതിയുള്ള റോഡുമുതല്‍ പുത്തന്‍ വിമാനത്താവളങ്ങള്‍ വരെ സജ്ജമായിക്കൊണ്ടിരിക്കുന്നു.

ബുക്കര്‍ സമ്മാനം നേടിയ കിരണ്‍ ദേശായിയുടെ 'ദ ഇന്‍ഹെറിറ്റന്‍സ്‌ ഓഫ്‌ ലോസ്സി'ലെ ചില കഥാപാത്രങ്ങളെപ്പോലെ പാശ്ചാത്യലോകത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ വശംവദരാവുന്ന ഒരു വന്‍ജനക്കൂട്ടമാണ്‌ ഇന്നത്തെ തലമുറ. ഈമെയിലും എസ്‌.എം.എസും സായിപ്പിന്റെ ഭാഷയെ സൌകര്യാനുസരണം ചുരുക്കിചുരുക്കി സുന്ദരനാക്കുമ്പോള്‍ വര്‍ത്തമാനകാലവര്‍ത്തമാനത്തിലും മാറ്റത്തിന്റെ വേലിയേറ്റങ്ങള്‍.

ഇംഗ്ലണ്ടിലെ പള്ളിക്കൂടങ്ങളില്‍ പിള്ളേര്‍ എസ്‌.എം.എസ്‌ കോഡുകളാല്‍ പരീക്ഷാക്കടലാസുകള്‍ നിറയ്ക്കുന്നതു കണ്ടന്തിച്ച ചില അധികാരികള്‍ ഇപ്പ്പ്പോള്‍ അത്തരം ഉത്തരങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു മാര്‍ക്കിടാമെന്നു ന്യൂസിലാന്‍ഡിലെ സാറമ്മാരും സമ്മതിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ കൈപിടിച്ചു നടന്ന ഭാഷ ഇന്നു പല കോലങ്ങളിലേയ്ക്കും മാറിക്കൊണ്ടിരിക്കുന്നു. ദേവനാഗിരിലിപിയെ പൊടിപിടിക്കാനനുവദിച്ച്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങളെ മലയാളീകരിക്കുന്ന വരമൊഴിയെന്ന സോഫ്‌റ്റ്‌വെയറില്‍ ഇതാ മറ്റൊരു ആന്ധ്രാക്കത്തുകൂടി പൂര്‍ണ്ണമാവുന്നു. നാളെയൊരുപക്ഷേ മലയാളം ജീവിക്കുന്നത്‌ ഇംഗ്ലീഷ്‌ ലിപിയിലൂടെയാവുമോ?

ഇനി: കൈയില്ലാക്കുട്ടിക്കുപ്പായമിട്ട്‌ മുഖത്തരിമാവുതേച്ചുവെളുത്ത ആന്റിമാര്‍ സ്മിര്‍നോവിന്റെ മണമുള്ള ഇംഗ്ലീഷുവാക്കുകള്‍ ചിലയ്ക്കുമ്പോള്‍ അതിലൊരു സ്റ്റൈലുണ്ടാവും. കാല്‍വിന്‍ ക്ലീന്‍സും ലെവി ജീന്‍സും ഐപോഡും ബ്ലാക്ബെറിപ്പെട്ടിയും ഐമാക്കിന്‍ കുന്ത്രാണ്ടവുമായി മറ്റുചിലര്‍ യോ മാന്‍! എന്നു പറയുമ്പോള്‍ നമുക്കും മോഡേണാവണ്ടേ എന്നു തോന്നാം. തോന്നണം. എന്നാല്‍ നാലക്ഷരം പ()-ക്കുന്നതും നാലക്ഷരപദങ്ങള്‍ പ്രയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തിന്റെ വിടവിലൂടെ ഒരു നാടിന്റെ സംസ്കാരം ചോര്‍ന്നുപോവാതിരിക്കാന്‍ നമുക്കു ശ്രമിക്കാം.

സര്‍ക്കാരിനും സന്ധിവേദന?

October 2006

ആലപ്പുഴയില്‍ കൊതുകുവിപ്ലവം ചോരചിന്തുന്നതിനു മാസങ്ങള്‍ക്കു മുമ്പേ ആന്ധ്രയിലും മറ്റയല്‍ദേശങ്ങളിലും പകര്‍ന്ന വ്യാധിയായിരുന്നു ചിക്കുന്‍ ഗുന്യ. ഈ കത്തെഴുതുമ്പോള്‍ ദേശീയസെന്‍സസ്‌ പ്രകാരം ചിക്കുന്‍ കുത്തു കേസുകള്‍ 1.45 മില്യണ്‍ കവിഞ്ഞു. പ്രശ്നബാധിതജില്ലകള്‍: 181. ഇതേ ദിനം തന്നെ മറ്റൊരു കൊതുകുനാടകമായ ഡെങ്കി കൊലപാതകത്തില്‍ സെഞ്ചുറി തികച്ചു. നമ്മുടെ സര്‍ക്കാരുകളാരും കൊതുകുമൂളുന്നതു കേള്‍ക്കുന്നില്ലേ? അതോ കൊറിയന്മാരെപ്പോലെ ഇനി കൊതുകന്മാരും ന്യൂക്ലിയര്‍ വെടി പൊട്ടിച്ചാലേ ജനനായകരുടെ ചെവി തുറക്കുകയുള്ളോ?

നിങ്ങളെന്നെ രോഗിയാക്കി

ചിക്കുന്‍ ജനിച്ചുവളര്‍ന്നുപടര്‍ന്ന ചരിത്രവും ഗുന്യയാണോ മരണകാരണം എന്ന ചര്‍ച്ചയും സകലമാനമാധ്യമങ്ങളിലും പൊടിപൊടിക്കുമ്പോഴും രോഗികളുടെ എണ്ണം പെരുകുന്നു.

ശുചീകരണരംഗത്ത്‌ ഈ നില തുടര്‍ന്നാല്‍ ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങള്‍ കേരളത്തില്‍ പടര്‍ന്നുപിടിക്കാനിടയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചിട്ടുണ്ടെന്നാണ്‌ ബഹു. ആരോഗ്യമന്ത്രിണി നിയമസഭയില്‍ വിളംബരം ചെയ്തത്‌. ഇത്രയും കേള്‍ക്കാനായിരുന്നെങ്കില്‍ വികാസ്ഭവനപ്പുറത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ പോയാല്‍ മതിയായിരുന്നല്ലോ ശ്രീമതീ! ചിക്കുന്‍ ഗുന്യ പടര്‍ന്ന സാഹചര്യത്തില്‍ 30 കോടി രൂപയുടെ കേന്ദ്രസഹായത്തിനു അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രണ്ടരച്ചില്വാനം കോടി അനുവദിച്ചെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൂടാതെ ആരോഗ്യമുള്ള ഒരു വെടി കൂടിപ്പൊട്ടിച്ചു മന്ത്രിക്കൊച്ചമ്മ. ചിക്കുന്‍ ഗുന്യ ഭീഷണി സംബന്ധിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കബിള്‍ ഡിസീസിന്റെ മുന്നറിയിപ്പ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ലഭിച്ചിരുന്നെങ്കിലും അതിന്മേല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും മന്ത്രിമൊഴി. ആ പറഞ്ഞതിന്റെ പൊരുളറിയാന്‍ ഇനി ഏതു കൊതുകിനോടു ചോദിക്കണം?

മേയ്‌ മാസത്തിലാണ്‌ അച്ചുമാമന്‍ മുഖ്യനാവുന്നത്‌, കൊതുകുകള്‍ ഭീഷണി മൂളിത്തുടങ്ങി ഏകദേശം ആറു മാസത്തിനു ശേഷം. ലഭ്യമായ ചരിത്രമനുസരിച്ച്‌ ചിക്കുന്‍ ഗുന്യ ഈ സീസണില്‍ ആദ്യമായി സന്ദര്‍ശിച്ചത്‌ 2005 നവംബറിലാണ്‌. ആന്ധ്രയിലെ സെക്കന്തരാബാദിലും അനന്തപൂര്‍ ജില്ലയിലും ഉത്ഘാടനം കുറിച്ചശേഷം നിത്യേന 10-20-200-2000 രോഗികള്‍ എന്ന തോതില്‍ ഗുന്യ മറ്റിടങ്ങളിലേയ്ക്കു വ്യാപിക്കുകയായിരുന്നു.

2005 ഡിസംബറില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ, തുംകൂര്‍, ബിദര്‍, റയിചൂര്‍, ബെല്ലാരി, ബിജാപൂര്‍ എന്നു തുടങ്ങി പല ജില്ലകളിലും രോഗം കണ്ടെത്തിയിരുന്നു. മാര്‍ച്ച്‌ ആദ്യവാരമായപ്പോള്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഗുന്യന്‍ പനിയുടെ 2,000-ഓളം കേസുകളും ഒറീസ്സയില്‍ 5,000-ഓളം കേസുകളും റിപ്പ്പോര്‍ട്ട്‌ ചെയ്തിരുന്നുവത്രേ. മേയില്‍ വില്ലനായ ഈഡിസ്‌ ഈജിപ്തി കൊതുകന്മാര്‍ ബാംഗ്ലൂര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ വടക്കന്‍ കര്‍ണാടകവും. ജൂണായപ്പോള്‍ തന്നെ ആന്ധ്രയില്‍ 52,000-ഉം മഹാരാഷ്ട്രയില്‍ 1,86,449-ഉം കര്‍ണാടകത്തില്‍ 2,26,374-ഉം കുത്തുകേസുകള്‍ രേഖപ്പെടുത്തിയിരുന്നു. അതിനുശേഷമാണു തമിഴകം കൊതുകുകേന്ദ്രമായത്‌. ഓഗസ്റ്റായപ്പ്പ്പോഴേക്കും ഒരു ലക്ഷം തമിഴര്‍ കുത്തേറ്റു വലഞ്ഞിരുന്നു. ഗുജറാത്തും ആന്‍ഡമാനും ഗോവയും മറ്റു സന്ദര്‍ശനമേഖലകളില്‍പ്പെടുന്നു. അപ്പോഴൊന്നും മലയാളികളെ നോവിക്കാത്ത കൊതുകന്മാര്‍ ഒടുവില്‍ വിരുന്നിനു വന്നപ്പ്പ്പോള്‍ അത്‌ ഒരിടവുമില്ലാതിരുന്ന മരണക്കണക്കുമായാണ്‌.

കേന്ദ്ര ആരോഗ്യവീരന്മാരുടെ മുന്നറിയിപ്പു കിട്ടിയതാര്‍ക്കാണെങ്കിലും യാതൊരു മുന്‍കരുതലുകളുമെടുത്തില്ലായിരുന്നു എന്നു വേണം കരുതാന്‍. ആഫ്രിക്കന്‍ രക്തദാഹികള്‍ തെക്കേയിന്ത്യയില്‍ മൂളിപ്പറന്നപ്പോള്‍ ദൈവനാട്ടിലെ വൈദ്യമേധാവികള്‍ ഉറങ്ങുകയായിരുന്നോ? അതോ മലയാളികള്‍ക്കു തൊലിക്കട്ടി കൂടുതലാണെന്നു കരുതിയോ വാഴുന്നോര്‍? കൊതുകുരോഗത്തിന്റെ മണമടിച്ചപ്പോള്‍ തന്നെ അമേരിക്കയിലും കാനഡയിലും ബ്രിട്ടണിലും മുന്‍കരുതല്‍ ഭീഷണിക്കത്തുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. മരുന്നില്ലാത്ത രോഗത്തിനെ നിരോധിക്കുന്നതു തന്നെയാണല്ലോ ഉത്തമമാര്‍ഗ്ഗം.തെലുങ്കന്‍ കൊതുകു സമ്മാനിച്ച ഗുന്യയുടെ സ്വാദറിയുകയും സന്ധിവേദന മൂലം ഓഗസ്റ്റിലെ ആന്ധ്രാക്കത്ത്‌ റദ്ദാക്കേണ്ടിവരുകയും ചെയ്തവനാണു ലേഖകന്‍. എന്നാലതേ സന്ധിവേദന ജനായത്തമേധാവികളേയും ആരോഗ്യപരിപാലകരേയും പിടികൂടുമെന്നു തീരെ കരുതിയതല്ല. കുത്തേറ്റുവാങ്ങാന്‍ പൊതുജനകഴുതകളുള്ളപ്പോള്‍ അതും സംഭവ്യം!

ചിക്കുന്‍ ഗുന്യ ആളെക്കൊല്ലിയല്ല എന്നാണു വിവരമുള്ളവര്‍ പറയുന്നത്‌. അപ്പോള്‍ ആരാണു യഥാര്‍ത്ഥപ്രതികള്‍? അതിനുമിനി സി.ബി.ഐ-യൊ ജുഡിഷ്യല്‍ അന്വേഷണമോ വേണ്ടിവരുമോ? മരണകാരണം ഗുന്യയാണോ എന്നരുളാനുള്ള ലാബുകള്‍ ഒന്നു ദില്ലിയിലും മറ്റൊന്നു പൂനയിലുമാണ്‌. രോഗികളായ തെക്കേയിന്ത്യക്കാര്‍ക്കൊരു പരീക്ഷണകേന്ദ്രം പണിയാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ ആവോ!

മറ്റൊരു സര്‍ക്കാര്‍ തമാശ

ഇനിയല്‍പ്പം ആന്ധ്രാ സര്‍ക്കാര്‍ തമാശകള്‍. ഡെങ്കിയും ചിക്കുന്‍ ഗുന്യയും കൊയ്‌ത്തു തുടരുന്നതിനിടയില്‍ ആരോടും മിണ്ടാതെ ഒരു സുപ്രഭാതത്തില്‍ മുഖ്യന്‍ രാജശേഖരറെഡ്ഡി ഹൈദരബാദെന്ന പഴയനഗരം സന്ദര്‍ശിച്ചു. സെക്കന്തരാബാദിന്റെ ഐ.ടി. മേല്‍വിലാസത്തോടൊപ്പം വികസിക്കുകയും സമ്പന്നരാകുകയും ചെയ്യുന്ന മന്ത്രിപുംഗവന്മാര്‍ മിക്കപ്പോഴും അറിയാതെ മറന്നു പോവുന്ന ഒരു തലസ്താനഭാഗമാണ്‌ ചാര്‍മിനാറുള്‍പ്പെടുന്ന പഴയനഗരം.

നിസാമിനു ശേഷം സര്‍ക്കാരുകളൊന്നും ഇവിടേ ഭരിച്ചിട്ടേയില്ലേ എന്നു സംശയം തോന്നിയേക്കാവുന്ന ഇടുങ്ങിയ ഗലികള്‍. വൃത്തിഹീനമായ പ്രദേശങ്ങള്‍. വഴിവിട്ട ജീവിതങ്ങള്‍.

എന്നാല്‍ അതൊക്കെ ചരിത്രമാവാന്‍ പോവുന്നു എന്നാണ്‌ മുഖ്യന്റെ പ്രസംഗം. ശുദ്ധജലഓടകളും 8,000 വീടുകളും മൂന്നു വമ്പന്‍ പാര്‍ക്കുകളും അതിനൊക്കെയായി 2,000 കോടി ഗാന്ധിക്കടലാസും. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തിലേക്കു ഒരു ജൂനിയര്‍ കോളേജ്‌ മാറ്റി സ്ഥാപിക്കുവാനും ഒരു മോഡല്‍ ഉറുദു സ്കൂള്‍ തുടങ്ങുവാനും അതിനു ദില്ലിയിലെ ഡോ. മൌലാന അബ്ദുല്‍ കലാം ആസാദ്‌ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും പണം കൊള്ളയടിക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സ്ത്രീജനങ്ങള്‍ക്ക്‌ 1,000 തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുവാനും കലാകായികമേല്‍ഗതിയ്ക്കായി ഇന്‍ഡോര്‍ സ്റ്റേഡിയവും നീന്തല്‍ക്കുളങ്ങളും നിര്‍മ്മിക്കാനും ആലോചനയുണ്ട്‌, ഒക്കെ വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍. അതു കഴിയുമ്പോള്‍ അജഗജാന്തരം വ്യത്യാസ്തഭാവങ്ങളുള്ള ഹൈദരാബാദും സെക്കന്തരാബാദും വികസനത്തിന്റെ ഉച്ചസ്തായിയില്‍ തിളങ്ങും എന്നാണു സര്‍ക്കാര്‍ കിനാവ്‌.

പക്ഷെ ഇതൊന്നും സംഭവിക്കില്ലെന്നു വിശ്വസിക്കുന്നവര്‍ ഏറെ. ചുവപ്പുനാടയില്‍ കുടുങ്ങി സന്ധിവേദന അനുഭവിക്കുന്ന പലകോടി പ്രോജക്റ്റുകള്‍പോലെ മറ്റൊരെണ്ണം കൂടി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള റംസാന്‍ സമ്മാനവിതരണമാണിതെന്നും കേട്ടു. ചാര്‍മിനാര്‍-ഫലക്‍നാമ റോഡു വീതിക്കൂട്ടല്‍ എന്ന ചെറിയ പദ്ധതി തുടങ്ങിയതു വെറും 24 വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു പഴമക്കാര്‍ പറയുന്നു! അതിപ്പോള്‍ 6 മാസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കുമെന്നാണ്‌ രാജശേഖരശപഥം. നൂലിഴ പിരിച്ചു പരിശോധിച്ചാല്‍ ഇത്തരത്തില്‍ കേട്ടു ഞെട്ടാവുന്ന മറ്റു പല തമാശകളുമുണ്ട്‌.

എങ്കിലും സ്ഥലം എം.പി. പറഞ്ഞതു പോലെ 800-കോടി രൂപയുടെ അഴുക്കുചാല്‍ നിര്‍മ്മാണപദ്ധതി വിജയിച്ചാല്‍ അതു പഴയനഗരത്തിനൊരു അനുഗ്രഹമാവും. കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചുപ്പൂട്ടണമെന്നു പദ്ധതിയെങ്കിലും തയാറാക്കുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഹാജര്‍. കേരളമുഖ്യനും ഒന്നു മനസുവെച്ചിരുന്നേല്‍ മലയാളികൊതുകുവിരോധികള്‍ക്കും അല്‍പ്പം ആശ്വാസം കിട്ടിയേനെ.

ഇനി: ആന്ധ്രയിലെ പകര്‍ച്ചപ്പനിവാഹകരെ കൊല്ലാന്‍ മുഖ്യന്‍ ഡോക്ടര്‍ രാജശേഖരന്‍ പത്തു വെള്ളിയാഴ്ച നീളുന്ന ഓപ്പറേഷന്‍ ഡെങ്കി തുടങ്ങി. വീടായവീടുതോറും രോഗവിവരം തിരക്കി ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുന്നതും നാട്ടാര്‍ക്കു മുഴുവന്‍ ചവറുവാരാന്‍ പ്ലാസ്റ്റിക്‌ കൂടുകള്‍ നല്‍കുന്നതും പദ്ധതിയുടെ ഭാഗം. കൊതുകുനിവാരണയജ്ഞത്തിനായി സൈക്കിള്‍ റിക്ഷ മുതല്‍ ബഹുവര്‍ണ്ണപോസ്റ്ററുകള്‍ വരെ റെഡി. വായിക്കാനറിയുന്ന കൊതുകുകള്‍ നാടുവിടുക. മറ്റുള്ളവര്‍ രക്തസാക്ഷികളാവുക. ഓപ്പറേഷനും ഇടയില്‍ ഫണ്ടു മുക്കുന്നവരും ഡെങ്കിയില്ലാദേശത്തില്‍ നീണാല്‍ വാഴുക. അച്ചുമാമന്‍ കണ്ടസൂയപ്പെടാതെ കേന്ദ്രമലയാളിമന്ത്രിയെപ്പോലെ പ്രതിരോധം തുടങ്ങുക!